ആത്മപ്രവാസം

എന്നാണിപ്പരദേശവാസമവസാ
നിക്കുന്നതെൻ നാഥനേ-
യെന്നാണെന്നരികത്തു കണ്ടു കരളും
കണ്ണും കുളുർക്കുന്നതും!
എന്നാണിപ്രണയാശ്രുവാകെയവിടേ
യ്ക്കർപ്പിച്ചു പത്തുക്കളേ
നന്നായൊന്നു നമസ്കരിച്ചു തഴുകി
ചുംബിപ്പതും ദൈവമേ!
പ്രേമം പാവനമെങ്കിലെത്രമധുരം!
സാക്ഷാലതാസ്വാദ്യമാ-
ണീമായാഭുവനത്തിലായതെവിടെ
ക്കാണുന്നു സംശുദ്ധമായ്!
കാമാദിക്കു ജഡം വിധേയ,മതിനാൽ
വൈരാഗിവർഗ്ഗത്തിലും
പ്രേമത്തിന്റെ തികഞ്ഞ മാറ്റു കുറവായ്
പോകുന്നുതെല്ലെങ്കിലും
എന്നാലുന്നതനെൻ പ്രിയന്റെ ഹൃദയം
ജൃംഭിച്ചു പൊട്ടിക്കവി-
ഞ്ഞെന്നും ചിന്തിവരുന്ന സൽപ്രണയമി
ങ്ങാത്മാഭിമാനാസ്പദം.
ഇന്നോളം പരനാരി ഭൂവിലറിയാ
തുള്ളോരു സൽപ്രേമമേ!
സന്ദേഹം നഹി, നിന്നിലാണനിശമീയെൻ
ജീവസന്ധാരണം.
അല്ലാതെന്തു സുഖം? വിദേശമിവിടം
ബന്ധുക്കളായാരുമി-
ലുല്ലാസം തരുവാനെനിക്കു, ഭവനം
ശത്രുക്കളാലാവൃതം
എല്ലാം വഞ്ചന, വിശ്വസിച്ചൊരടിയും
മുമ്പോട്ടു വച്ചീടുവാ-
നില്ലാതെല്ലുമുറച്ചമണ്ണുഭുവി ഞാൻ
നോക്കുന്നിടത്തെങ്ങുമേ.
അന്തശ്ശാന്തിയകന്മഷപ്രണയമി
ങ്ങേകുന്നു നിത്യം മന-
സ്സന്തുഷ്ടിക്കതുതന്നെ ബീജ,മതുതാൻ
രോഗാദികൾക്കൗഷധം
ചിന്തയ്ക്കെപ്പൊഴുമായതാണു വിഷയം,
സത്യം കഥിക്കുന്നു ഞാ-
നന്ത്യത്തോളമതാണു ഹൃത്തിനകമേ
വാഴും പരബ്രഹ്മവും.
എൻ നാഥൻ പ്രണയസ്വരൂപനവി
ടുന്നെല്ലാസ്ഥലത്തും നിറ-
ഞ്ഞെന്നും വാണരുളുന്നവൻ, സുകൃതികൾ
ക്കാരാധനീയൻ, പരൻ
എന്നാളും പദസേവകർക്കതുലമാം
സന്മംഗളം ശാശ്വതം
തന്നീടുന്നൊരുദാരശീലനമലൻ,
കാരുണ്യവാരാനിധി.
വാനോർവാഴ്ത്തി നമിച്ചിടുന്ന തിരുമെ
യ്യാളുന്നൊരാദിവ്യമാം
മാനാതീതമനോഹരത്വമതുപോൽ
ചിത്രിച്ചുകാട്ടീടുവാൻ.
നൂനം ചിത്രകലാപടുക്കളസമർ
ത്ഥന്മാർ, മനോവേദിയിൽ
ധ്യാനത്തിൽച്ചിലവേളയിങ്കലതിനെ
പ്രത്യക്ഷമായ് കണ്ടിടാം.
സ്വർല്ലോകപ്രഭചിന്നുമത്തിരുമുഖം,
ലോകത്തെയാശീർവ്വദി-
ച്ചെല്ലാമംഗളവും സദാപി ചൊരിയും
പാണിദ്വയം പാവനം,
തെല്ലും പുരുഷബന്ധമെന്നതറിയാ
തുള്ളോരു സംശുദ്ധയാം
നല്ലാർമൗലിയിലുദ്ഭവിച്ചൊരുടലും
തൃപ്പാദപത്മങ്ങളും
വർണ്ണിപ്പാനൊരു കാവ്യകൃത്തെവിടെയു
ണ്ടെന്നല്ല, ചിന്തിക്കുകിൽ
പൂർണ്ണപ്രാഭവമത്രമേൽ വിലസിടും
സാഹിത്യവും ദുർല്ലഭം!
പുണ്യത്താൽ സ്വജഡത്തെവെന്ന സുകൃതി
ശ്രേഷ്ഠന്റെയാദ്ധ്യാത്മിക-
ക്കണ്ണിൽത്തന്നെയുദിച്ചിടേണമതിനായ്
കാവ്യം നവം നിസ്തുലം. (യുഗ്മകം)
നാഥാ! മാമകവിപ്രവാസമിനിയും
ദീർഘിക്കയോ? മാനസേ
യാഥാർത്ഥ്യഗ്രഹണത്തിനാശവളരു
ന്നങ്ങേയ്ക്കതജ്ഞാതമോ?
ആതിഥ്യം മമഗേഹസീമനിഭവാ
നേകീടുവാനുന്നത-
ശ്രീതാവും ദിനമെന്നുദിക്കു,മൊരുവാ
ക്കോതാത്തതെന്തേ ഭവാൻ?
അങ്ങേക്കാണ്മതിനെന്റെ കണ്ണുകൾ, നമി
ച്ചീടാൻ ശിരസ്സെന്നുവേ-
ണ്ടങ്ങേമേന്മകളാലപിച്ചിടുവതി
ന്നായ്ത്തന്നെയീ ജിഹ്വയും
അങ്ങേ പാവനമൂർത്തി ചേർത്തു തഴുകാൻ
ബാഹുക്കൾ വക്ഷസ്സുമി-
ങ്ങെങ്ങും തൊട്ടുമിടഞ്ഞുമല്പവുമഴു
ക്കാകാതെ സൂക്ഷിപ്പു ഞാൻ.
വന്നാലും! വിജനസ്ഥലത്തു തനിയേ
മേവുന്നു ഞാ,നാശയാ-
ലെന്നാളും നവജീവനെന്നിൽ വിഹരി
ച്ചീടുന്നു, പാടുന്നു ഞാൻ
തന്നാലും ഹൃദയം നിറഞ്ഞുകവിയും
സത് പ്രേമ,മങ്ങേയിൽ ഞാൻ
ചേർന്നീടാൻ ചെറുവർഷബിന്ദു ജലധി
ക്കുള്ളിൽ ലയിക്കുംവിധം.
(വാഴക്കുളം സി.വൈ.എം.എ. രജതജൂബിലി സ്മരണിക,
ഏപ്രിൽ 1939)
