വനിതാവർഷം

ഭാരതമിന്നു ഭരിച്ചരുളുന്നൊരു
നാരീമണിയാം പ്രിയദർശിനി’യുടെ
പേരിനു തൊഴുകൈ! അവളുടെ പുകളൊളി
ശാരദനീരദസന്നിഭമല്ലൊ.
താരാർമകളാ’ണിന്ദിര’മംഗള-
ദേവതയാണതിനാലേ കീർത്തിത-
യീരേഴുലകിലു,മവളെ നമിച്ചാൽ
വന്നെത്തും ഭാവുകസാകല്യം.
വീണ്ടും തൊഴുകൈ! ഒറ്റയ്ക്കല്ലിവ
ളാഗോളവ്യാപകമായ്ത്തന്നേ
വണ്ടാർകുഴലികൾ താലപ്പൊലിയോടു
മെതിരേല്ക്കുകയാണീവർഷത്തെ
കൊണ്ടാടേണ്ടും സംവത്സരമിതു
‘വനിതാവർഷം’; നേട്ടം പലവിധ-
മുണ്ടാകണമിതിൽനിന്നുമഹേളാ
ലോകത്തിനു നവസംസ്കാരങ്ങൾ.
ഉണരുക സോദരിമാരേ, വനിതക-
ളബലകളെന്നിനിയാരും പറയാ-
നണുവും നൽകരുതവസരമതിനാ
യൊരുമിക്കുക നാം വേണ്ടതു ചെയ്യാം.
തണലും താങ്ങും സ്ത്രീകൾക്കേകി-
ട്ടവരെസ്സംസ്കാരത്തിലുയർത്താ-
നണിനില്ക്കുന്നൊരഭിജ്ഞന്മാരുടെ
യാഹ്വാനവുമിതു കേൾക്കുന്നല്ലൊ.
വേദാന്തങ്ങൾ പുരാണങ്ങളിലും
രാജ്യചരിത്രങ്ങളിലും സ്ത്രീകളെ-
യാദരവോടു പുകഴ്ത്തും രംഗം
പലതും കാണാം പല സരണികളിൽ
സീത പതിവ്രതയവളെ വാഴ്ത്തി
പ്പാടുന്നുണ്ടു പുരാണം,സേവന-
നിരയാൽ വിശ്രുതഫ്ളോറൻസ് നൈറ്റിം-
ഗെയിലിനെയറിയും ലോകം മുഴുവൻ.
ഝാൻസിഭരിച്ചൊരു ലക്ഷ്മീറാണിയൊ-
ടൊക്കും യോദ്ധികളെവിടെയുമുണ്ടോ?
മേധാവതി വിക്ടോറിയ റാണിയൊ-
ടൊപ്പം നാടു ഭരിച്ചവരുണ്ടോ?
കഴിവും മേധാശക്തിയുമെല്ലാം
പുരുഷനൊടൊപ്പം സ്ത്രീക്കും സ്രഷ്ടാ
വൊഴികഴിവെന്നി തരുന്നുണ്ടതിനേ
ഫലവത്താക്കുക നമ്മുടെ ധർമ്മം.
പറയാനുള്ള പരാധീനതകൾ
പറയാമെഴുപത്തഞ്ചാമാണ്ടില-
തറിയാൻ- പ്രതിവിധിചെയ്യാൻ- നമ്മെ
ശ്രദ്ധിക്കുന്നു ലോകമശേഷം.
സ്ത്രീലോകത്തിൽ പരിവർത്തനമു-
ണ്ടാകാൻ വേണ്ടുന്നവ നാം തന്നേ-
യാലോചിക്കണമപചയബോധം
തെല്ലും നമ്മെത്തീണ്ടരുതിനിമേൽ.
പല രാജ്യത്തും സ്ത്രീകൾക്കുന്നത
വിദ്യാഭ്യാസം പുരുഷന്മാരൊടു
തുലനം ചെയ്താൽ പാരം കുറവാ-
ണതിനെ പ്രതിഷേധിക്കില്ലാരും
വനിതകളുയരാനേറ്റം വലിയ
വിഘാതമതാണവർ പാചകവൃത്തിയി-
ലനിശം കഴിയണമെന്നോ? ലോകമ-
താശിക്കില്ല, പുരോഗതി വേണം.
തായ്ലണ്ടിൽ പരിതാപകരം നില,
വോട്ടവകാശംപോലും സ്ത്രീകൾ
ക്കാരാജ്യത്തില്ലെന്നു പറഞ്ഞാൽ
കേരളവനിതകൾ വിസ്മിതരാകും.
വേശ്യകളെക്കല്ലെറിയാം കൊല്ലാം
ചൊല്ലും ചോദ്യവുമില്ലതിനൊന്നും
നിശ്ശേഷം സഹധർമ്മിണിയാളെ
യുപേക്ഷിക്കാം ധവനിഷ്ടംപോലെ.
വിസ്തൃതരാജ്യം വികസിതരാജ്യം
കാനഡ,യതിനഭിനന്ദനമേകാം
സത്വരപരിവർത്തനമാണവിടെ
കാണ്മതു തുടരെ സ്ത്രീലോകത്തിൽ.
അരനൂറ്റാണ്ടിനിടയ്ക്ക് പുരോഗതി
യല്പേതരമായ് സ്ത്രീകളടുക്കള-
ഭരണം വിട്ടിട്ടുദ്യോഗങ്ങളി-
ലസ്സംബ്ളിയിലും കയറി നിരന്നു.
അതുപോലെന്നല്ലതിലും കൂടുത-
ലുയരാമുത്സാഹിച്ചാൽ, നമ്മുടെ
കഴിവുകൾ വികസിപ്പിക്കണമനുഗ
സരണിയിലൂടേ ഗതി തുടരേണം.
മധുരമനോഹരഗീതാലാപം
ചിലരുടെ കഴിവാണുന്നതകവിതക
ളെഴുതിസ്സഹൃദയരാലഭിനന്ദിത
രാകാം പ്രതിഭ ചിലർക്കുണ്ടാകും.
കൊല്ലം രണ്ടായിരമായ്ക്കാണും,
നല്ലാർ കാക്കപ്പാടിനിയാർ ന-
ച്ചെള്ളെയാരെ’ന്നൊരു കവയിത്രി
ലസിച്ചു നമ്മുടെ ഭാരതഭൂവിൽ
രാജസ്തുതി പരമവളൊരു കവിത
രചിച്ചധിരാട്ടിന്നടിയറവച്ചു
രാജ്യം നേടാൻ മാത്രം സ്വർണ്ണ-
മവൾക്കു ലഭിച്ചു സംഭാവനയായ്.
എല്ലാ മണ്ഡലവും ശോഭിക്കും
സ്ത്രീയുടെ കൈകാര്യത്തിൽ,പക്ഷേ
നല്ലൊരു നിലവാരത്തിലവൾക്കും
വിദ്യാഭ്യാസം നൽകപ്പെടണം.
വീടു ഭരിക്കാമറിവുണ്ടെങ്കിൽ
നാടുഭരിക്കാം സമരം ചെയ്യാം
പ്രൗഢിയൊടേതു സദസ്സിലുമെന്തും
സംസാരിക്കാം ഗ്രന്ഥവുമെഴുതാം.
ആറാമൻ പോൾ മാർപ്പാപ്പായുടെ
തിരുവായ് മൊഴികൾ, “സ്ത്രീ പുരഷന്മാർ-
ക്കേറ്റക്കുറവില്ലാതവകാശം
നൽകണമെല്ലാ രാഷ്ട്രങ്ങളിലും.
പുരുഷനുസഖിയവളേകാന്തതയിൽ,
മാതാവാണു നമുക്കവളതിനാൽ
പരമാദരവോടവളുടെ മുമ്പിൽ
കൈകൾ കൂപ്പിത്തലതാഴ്ത്തുക നാം.”
അയി, കോളേജുകുമാരികളേ, ചെറു
ബാലികമാരാം വിദ്യാർത്ഥികളേ,
ദയവായ് ശ്രദ്ധിച്ചാലും, പറയാ-
നുണ്ടൊരു കാര്യം നിങ്ങളൊടായി
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹി-
ളാമണിമാരാണോർക്കുക നിങ്ങൾ
വരുമാ നൂറ്റാണ്ടവിളംബം; വര-
വേല്പിനു നിങ്ങളൊരുങ്ങുക വേഗം.
ഇക്കാലത്തെ വയോധികമാരുടെ
സംസ്കാരക്കുറവെല്ലാം നിങ്ങൾ
തീർക്കണമതിനായുന്നതവിദ്യാ-
ഭ്യാസം നേടണമലസതയെന്ന്യേ
ആഗോളവ്യാപകമായ് വരണം
പരിവർത്തനമീയാണ്ടു മുതല്‌ക്കേ
സ്വാഗതമതിനായോതുന്നേൻ ഭവു-
കാശംസകളും തുടരുന്നനിശം.
(കുട്ടികളുടെ ദീപിക, ആഗസ്റ്റ്, 1975)
