ആദരാഞ്ജലി

എന്തിനു ഞാനീ തൂലികകൈയി-
ലെടുത്തെന്നുള്ള ചിന്താവിഷയം,
സന്താപച്ചുടുകണ്ണീരാലേ
നല്ലൊരു കവിത രചിച്ചീടാനോ
നമ്മുടെ പുണ്യശ്ലോകൻ വന്ദ്യ
പിതാവിതുവരെയും വാത്സല്യത്തോടു
നമ്മെഭരിച്ചിട്ടിന്നീ സ്ഥാനം
വിട്ടൊഴിയുന്നതു സങ്കടമല്ലോ.
മുപ്പതുകൊല്ലമഭിജ്ഞൻ പാലാ
രൂപതയെ സ്നേഹിച്ചു ഭരിച്ചു
മുപ്പതിലേറെ മഹാകാര്യങ്ങൾ
നേടിയെടുത്തു കൃതാർത്ഥനുമായി.
പാലാരൂപത ശീർഷമുയർത്തീ-
ട്ടഭിമാനത്തികവോടെ നില്ക്കും
കാലം, വത്തിക്കാനിലുമായതു
സമ്മതമെന്നറിയുന്നെല്ലാരും.
എത്രപിതാക്കന്മാരേ ഭാരത-
നാടിനു നൽകീ നമ്മുടെ രൂപത!
മെത്രാന്മാരുടെ മെത്രാനെന്നു
വിളിക്കുക വയലിൽ തിരുമേനിയെ നാം
സന്ന്യാസീസന്ന്യാസിനിമാരാൽ
വൈദികരാലും പാലാരൂപത
ധന്യംതന്നെ; വിളവുസമൃദ്ധം
നമ്മുടെ “വയലിൽ കാണുന്നതു നാം.
വിദ്യാഭ്യാസപുരോഗതിയോർത്താ-
ലിതുപോൽ രൂപത മറ്റൊന്നിലുമി-
ല്ലദ്യാവധി,യിതുരേഖയിലായാൽ
ഗ്രന്ഥം വലുതൊന്നുണ്ടായേക്കാം
ഒരു ചെറുകവിതയിലവയെല്ലാം ഞാ-
നെങ്ങനെ ഞെക്കിയമർത്തിയൊതുക്കും?
കരിവീരനെയൊരു ഡപ്പിയിലാക്കി-
യടയ്ക്കുക പാപ്പാന്മാർക്കുമസാദ്ധ്യം.
നാല്പത്തഞ്ചു വയസ്സുതുടങ്ങി-
യവിശ്രമമദ്ധ്വാനിച്ചു വളർത്തി
ക്ഷിപ്രമുയർത്തിയ രൂപതയിലൊരു
വിശ്രമമാണിനിയങ്ങേയ്ക്കുചിതം.
ഭാവിയെ വിശ്രമഭാസുരമാക്കി-
ശ്ശാന്തിയൊടീശ്വരചിന്തകളോടും
ജീവിതയാത്ര തുടർന്നാലും, തിരു-
മേനീ, തൊഴുകൈ! യഖിലം കുശലം
(സാന്ത്വനപ്രകാശം, മാർച്ച്, 1981)
