Janakaviyogam

 ജനകവിയോഗം


തീരാദുഃഖം കൊടിയവിരഹം 

          ദുസ്സഹം, മൂർച്ചയേറും

നാരായംപോൽ കഠിനതരമാം

          വാർത്തയൊന്നെന്റെ കാതിൽ

ചേരുന്നല്ലോ കരളിനകമേ

          പാഞ്ഞു കേറുന്നുവല്ലോ

മേരീപുത്രൻ തുണ! ജനകനോ 

          പാർത്തലം വിട്ടുപോയി!

 

പോയീ താതൻ, തിരികെ വരികി-

          ല്ലേതുകാലത്തുമോർത്താ-

ലീയുള്ളോരെക്കദനജലധി-

          ക്കുള്ളിലാഴത്തിലാഴ്ത്തി.

പ്രായം പാർത്താലധികമവനി-

          ല്ലെങ്കിലും പോയിടായ് വാൻ

ന്യായം സർവ്വേശ്വരനുടെ വിളി –

          ക്കപ്പുറത്തില്ല വേറെ.

 

ഏതായാലും സുകൃതനിധിയാ

          വന്ദ്യനോ ഭാഗ്യവാനായ് 

മാതാവിന്നോ ലിഖിതവിധിയായ് 

          നിത്യവൈധവ്യദുഃഖം

പ്രീതിക്കെല്ലാം മണിയറകളായ് 

          പാർത്തൊരീ മക്കൾ ഞങ്ങൾ-

 ക്കോതാനെന്താണിതിലുമധികം? 

          താതനില്ലാതെയായി!

 

ആ വീട്ടിന്മേലമലകിരണം

          ചേർത്ത ദീപം പോലിഞ്ഞു,

പാവപ്പെട്ടോർക്കഭയമരുളും 

          വഞ്ചിമുങ്ങിക്കഴിഞ്ഞു

ആവിർമ്മോദത്തിരയടിയതിൻ

          നിസ്വനത്താൽ നിതാന്തം

കേൾവിക്കാരിൽ കുതുകമരുളും

          വീടുറങ്ങിക്കഴിഞ്ഞു.

 

ലോകത്യാഗം തുനിവൊടു നിവർ –

          ത്തിച്ചൊരീയെന്റെ ഹൃത്തും

വേകുന്നെങ്കിൽ കദനദഹന-

          ജ്ജ്വാലയേറ്റീവിധത്തിൽ

ആകപ്പാടേ കഥകളധികം

          ശോച്യമായ്ത്തീർന്നിരിക്കാം;

ലോകാധീശാ കഴലിണ തൊഴും

          ഭക്തരെക്കൈവിടല്ലേ.

 

സ്ത്രീലോകത്തിന്നൊരു തിലകമാം

          ധന്യയെന്നമ്മയിപ്പോ-

ളീലോകത്തിന്റെ ക്ഷണികതകളേ-

          യന്തരാത്മാവിലോർത്തും

ഓലും കണ്ണീർ കരലതകളാ-

          ലൊട്ടു തൂത്തും തുടച്ചും

ഫാലം താങ്ങിക്കരതലമതിൽ

          പിന്നെയും ചേർത്തു കേണും,

 

നിത്യാശ്വാസം ദയിതനു ലഭി-

          ച്ചീടുവാൻ ഭക്തിപൂർവ്വം

പ്രാർത്ഥിച്ചും ഹൃത്തുരുകിയധികം

          ദീർഘമായി നിശ്വസിച്ചും,

വർത്തിച്ചീടുംവിധമിഹ മനോ –

          ദർപ്പണം തന്നിലേറ്റം

പ്രത്യക്ഷത്തിൽ -കപടമുരചെ-

          യ്കല്ല -കാണുന്നിതാ ഞാൻ. (യുഗ്മകം) 

 

അന്തസ്താപത്തോടു ജനകനെ

          ത്തന്നെയോർത്തന്തരംഗം

വെന്തും കൃത്യാദികളിലളവേ

          പാരമശ്രദ്ധരായും

എന്തായാലും ഭവനമിനിമേൽ 

          ശൂന്യമെന്നോർത്തു കണ്ണീർ

ചിന്തിക്കൊണ്ടും സഹജരുഴലും 

          കാഴ്ചയും കണ്ടിടുന്നേൻ.

 

ഓടിച്ചാടിത്തിറമൊടു കളി-

          ക്കുന്ന കുഞ്ഞുങ്ങളിപ്പോൾ

വീടത്യന്തം പരവശതയിൽ

          കാൺകയാൽ ക്ലാന്തരായി 

ചൂടേറ്റുള്ളോരലർ നിരകണ

          ക്കോമനത്തൂമുഖങ്ങൾ

വാടി,ക്കൂട്ടും കളികളുമുപേ-

          ക്ഷിച്ചു വർത്തിക്കയല്ലീ?

 

ഉള്ളിൽക്കൂറോടവരെയനുശോ-

          ചിക്കുവാനീയുദന്തം

കൊള്ളിത്തീപോൽക്കരളിനകമേ 

          ചേർത്തു ബന്ധുക്കളെല്ലാം

കള്ളത്തംവിട്ടിടയിൽ നെടുവീർ-

          പ്പിട്ടുകൊണ്ടും ഗൃഹത്തി-

 ന്നുള്ളിൽക്കൂടീട്ടകതളിർ തപി-

          ച്ചശ്രുവർഷിക്കയാവാം.

 

ശുദ്ധാത്മാവാം മമ ജനകനെ –

          പാരിജാതംകണക്കേ-

യൗദ്ധത്യംവിട്ടനിശമകമേ

          ചേർത്തുപാസിച്ചിരുന്ന

ഭക്തന്മാരാം പരിജനവുമി

          ശോകഭാരം വഹിക്കാൻ

ശക്തന്മാരായ് വരിക വിഷമം-

          തന്നെ സത്യം നിനച്ചാൽ. 

 

എന്നല്ലേതാണ്ടൊരു പരിചയം

          വല്ലകാലത്തുമല്പം

വന്നിട്ടുള്ളോരുടെ ചെവിയിലും

          വാർത്ത ചെന്നെത്തിടുമ്പോൾ 

കുന്നിച്ചീടും വ്യഥയോടവരും

          സ്തബ്ധരായ് നിന്നുപോകും 

സ്പന്ദിച്ചീടും ഹൃദയമധികം

          ശക്തിയായ് ശീഘ്രമായി.

 

ആ ദേശത്താ സുകൃതി സസുഖം 

          സഞ്ചരിച്ചോരുനാളിൽ

പാദസ്പർശം പരിചൊടുലഭി-

          ച്ചുള്ള ഗുല്മങ്ങൾപോലും 

ആ ദേഹത്തിന്റെ വിരഹമണുവും 

          സഹ്യമാകാതെയിപ്പോൾ 

ഖേദിക്കുന്നുണ്ടതിനു ചെറുതും 

          സാക്ഷി തേടേണ്ടതില്ല.

 

സത്യം വിട്ടും കുടിലമതിയായ് 

          നീതിമാർഗ്ഗം വെടിഞ്ഞും

വർത്തിച്ചിട്ടില്ലരനിമിഷവും

          വന്ദ്യനാമെന്റെ താതൻ. 

ഓർത്താലന്യന്നഹിതമകമോ –

          യല്‌പകാര്യത്തിലും തൻ

കൃത്യം മൂലം പ്രഥിതഗുണവാൻ 

          ചേർത്തതായാരുമോതാ.

 

തന്നെത്തന്നേ മറവിയിലുപേ-

          ക്ഷിച്ചു വിശ്രാന്തികൂടാ-

തന്യർക്കായിപ്പകലുമിരവും

          നിർഭരം വേലചെയ്തും

കന്യാമേരിസുതനെയനിശം 

          ഭക്തിയോടേ ഭജിച്ചും 

ധന്യത്മാ സ്വർഗ്ഗതിയണയുവാൻ 

          തീർത്തു സോപാനമാർഗ്ഗം.

 

സാക്ഷാത്തായുള്ളൊരു വിനയസ –

          മ്പത്തിനാലീ ജഗത്തിൽ

പക്ഷം രണ്ടില്ലവനൊരു മഹാ –

          മാതൃകാപുരുഷൻ താൻ

 പക്ഷേയാരാണറിവതവനെ-

          ക്കണ്ണിനെത്താത്തതാകും

നക്ഷത്രത്തേയുലകമിതിലി-

          നാരു കീർത്തിച്ചിടുന്നു?

 

ആരോ പണ്ടാക്കവികുലവരൻ

          ചൊന്നപോൽത്തന്നെയോർത്താ-

ലാരും കാണാതടവിയിൽ വിരി-

          ഞ്ഞാഭയും തത്ര വീശി

സൗരഭ്യത്തെപ്പഴുതിലവിടെ-

          ച്ചിന്തിടും പൂക്കളെപ്പോ-

ലോരോ സത്തുക്കളുമവനിയിൽ –

          ക്കാണുമജ്ഞാതരായി.

 

ധീരന്മാരായ് പടപൊരുതിയും

          രാജസിംഹാസനത്തിൽ

ഭൂരിശ്രീയോടനിശമുപവേ-

          ശിച്ചു രാജ്യം ഭരിച്ചും

പാരിൽ പാടേ നവനവപരി-

          ഷ്ക്കാരമോരോന്നു ചേർത്തും

പേരും കീർത്തിപ്പെരുമയുമവർ-

          ക്കാർക്കുമുണ്ടായതില്ല.

 

രാജ്യം തോറും വിബുധരെഴുതും

          സച്ചരിത്രങ്ങളൊന്നും

പൂജ്യന്മാരാമവരെയഭിന-

          ന്ദിച്ചുകാണുന്നുമില്ല.

വിജ്ഞന്മാരാം കവികളവരിൽ 

          തിങ്ങിവിങ്ങിത്തിളങ്ങും 

പ്രാജ്യശ്രേയസ്സണുവുമറിയു-

          ന്നില്ല കീർത്തിപ്പതിന്നായ്. 

 

ആ മാന്യന്മാർ വിജനഗുഹകൾ –

          ക്കുള്ളിലായുജ്ജ്വലിച്ചി-

ട്ടാമന്ദം താനൊടുവിലണയും 

          ദിവ്യദീപങ്ങളത്രേ. 

ആമോദത്തോടവയിലമരും

          സ്നേഹശിഷ്ടം വിശേഷാൽ

ക്ഷേമംചേർക്കും പരിമളഗുണം- 

          കൊണ്ടു ലോകത്തിനെല്ലാം.

 

ഊഹാതീതപ്രകൃതിയിവയിൽ

          കാണ്മതി ദീപജാലം 

സ്നേഹാഭാവാലെരിതിരി പൊലി –

          ഞ്ഞസ്തമിച്ചീടുകല്ല.

സൗഹിത്യംപൂണ്ടാരിയുമളവിൽ

          മേല്ക്കുമേൽ വൃദ്ധിചേരും 

സ്നേഹം ചിന്തിത്തിരിയടിയിലായ്

          കെട്ടുപോകുന്നതത്രേ.

 

ധന്യാത്മാവേ, ജനക,വലുതാ-

          യുള്ള വേദാന്തമിപ്പോ-

ളെന്നാത്മാവിൽ ചെറുതൊരു സമാ-

          ശ്വാസമേകുന്നതില്ല.

ഒന്നോർത്താലും കദനശമനം

          കാണ്മതി,ല്ലന്തികേ ഞാൻ

വന്നീടട്ടോ? ചിറകുകളെനി-

          ക്കാരതിന്നേകിടുന്നു?

 

പാരിൽപ്പാർത്താൽ പരനു വിഭജി-

          ക്കപ്പെടാതുള്ള രാഗം

നാരീഹൃത്തിന്നണിയറകളിൽ

          കണ്ടുകിട്ടാൻ പ്രയാസം.

ഓരുമ്പോളെന്നനുഭവമത-

          ല്ലാകയാലീ വിയോഗം

പാരവാരപ്പൊരുമയിലഴൽ

          ചേർത്തിടുന്നെന്റെ ഹൃത്തിൽ.

 

താതൻ പാരം കൊടിയ രുജയാ-

          ലാർത്തനായ്ത്തീർന്ന നാളും

മാതാവിൻ കൈത്തണലിൻ സവിധേ 

          നിന്നു ശുശ്രൂഷചെയ്‌വാൻ

ഏതും ഭാഗ്യം വിധിയരുളിയി-

          ല്ലീയെനിക്കെന്തുചെയ്യാ-

മാതങ്കത്തിന്നുപശമനമി-

          ല്ലാവഴിക്കും നിനച്ചാൽ.

 

കല്യാണത്തിന്റെ പുതിയ ഫലമാ –

          യാദ്യസന്താനമായി-

ച്ചെല്ലക്കുഞ്ഞായ് പ്രിയദയിതയിൽ-

          ജ്ജാതയായുള്ളൊരെന്നെ

എല്ലായ്പോഴും പരിചൊടരികിൽ

          കാണുവാനാശയേറും

കല്യാത്മാവാ സ്ഥിതിയിലിവളേ-

          യെത്രയോർമ്മിച്ചിരിക്കാം.

 

വന്നെത്തുന്നോരഹിതമഖിലം

          ക്ഷാന്തിയോടേ സഹിക്കാ-

നെന്നും സന്നദ്ധത വളരെയു-

          ണ്ടായിരുന്നോരു ധീരൻ

വന്ദ്യന്മാരിൽ പ്രമുഖനവിടു-

          ന്നന്ത്യമാം നേട്ടമായി-

ട്ടന്നീത്യാഗം പരിചൊടു വരി-

          ച്ചെന്നുറച്ചാശ്വസിക്കാം.

 

രാഗദ്വേഷാദികളെയനിശം

          കീഴിലാക്കിജ്ജയിച്ചോൻ

യോഗക്ഷേമാദികളെയധികം

          കാര്യമാക്കാതിരുന്നോൻ

രോഗത്തേയും ജഡികവിഷമ-

          ത്തേയുമെല്ലാം മഹത്താം

പ്രാഗല്ഭ്യത്താൽ സഹനപരിധി-

          ക്കുള്ളിൽ ബന്ധിച്ചിരിക്കാം.

 

ഈ ലോകത്തോടിനിയൊരിടപാ 

          ടില്ലവനെന്നു വേണ്ട

കാലക്കേടും കഠിനരുജയും 

          ധന്യനെത്തീണ്ടുകില്ല. 

മേലാലോർത്തോലപജയമവ –

          ന്നൊന്നിലും സംഭവിക്കാ 

ശ്രീലയസ്സിനിയുമവനേ 

          വിട്ടുമാറിച്ചരിക്കാ.

 

സീമാതീതപ്രിയതയകമേ

          ചേർത്ത വസ്തുക്കളെല്ലാം 

ധീമാൻ തെല്ലും വിമുഖത വിനാ 

          നിത്യമായ് വിട്ടകന്നു. 

വ്യാമോഹങ്ങൾക്കിവിടെയതിരെ

          അന്യരോടാകെയോതീ-

ട്ടാ മാന്യൻ തന്നുടലിനളവാം. 

          മണ്ണിനാൽ തൃപ്തനായി. 

 

തീരാനിദ്രയ്ക്കവിടെയവനായ് 

          ശയ്യ സന്നദ്ധമായി, 

സ്വൈരം നിശ്ചഞ്ചലജഡമതിൽ 

          ശാന്തമായ് ചേർന്നമർന്നു; 

ചാരത്തെത്തീട്ടിനിയുമവനേ-

          യൊന്നുണർത്തീടുവാനി

പാരിൽപ്പാർത്താലൊരു മനുജനും 

          സാദ്ധ്യമല്ലേതു നാളും.

 

ആ നേത്രങ്ങൾക്കരുണകിരണം 

          ദൃശ്യമാകില്ല മേലിൽ

ഗാനാലാപം സരസമിനിയാ –

          കാതുകൾക്കുള്ളിലെത്താ.

നൂനം ചിന്താകുലതയവനെ-

          തീണ്ടുകില്ലീ വിധത്തിൽ 

താനേ ധാത്രീജനനി സുതനെ 

          ച്ചേർത്തുറക്കുന്നു മാറിൽ.

 

ശേഷിക്കില്ലാ ജഡമവിടെയീ-

           മട്ടിലെന്നേക്കുമായി

ശ്ശേഷം ചിന്തിക്കുകിൽ മടിയനും

          ധ്യാനനിർല്ലീനനാകും.

പാഴിൽത്താനേയഴുകിയഖിലം 

          പഞ്ചഭൂതങ്ങളായി-

പൂഴിക്കൂട്ടം മലിനമൊടുവിൽ-

          കേവലം ബാക്കിയാകും. 

 

എന്നെപ്പാരം പ്രിയതയൊടു ചേർ –

          ത്തെത്രയോ ചുംബനങ്ങൾ

തന്നിട്ടുള്ളോരധരവുമതേ-

          മട്ടിലക്കൈകൾ രണ്ടും.

അന്നത്തേപ്പോലിനിയുമൊരുകാ-

          ലത്തിലും ദൃശ്യമാകി-

ല്ലെന്നോർക്കുമ്പോൾ ഹൃദയകിടിലം

          തള്ളിയേറുന്നു വീണ്ടും.

 

വേദാഭ്യാസം വളരെ വളരെ-

          സ്സാന്ത്വനം നല്കിടുന്നു.-

ണ്ടീദുഃഖത്തിൽ; പൊതുവിധിദിനം 

          വന്നുദിച്ചീടുമല്ലൊ. 

ആദംതൊട്ടുള്ളവരെയെഴുനേ-

          ല്പിക്കുവാൻ കാഹളത്തിൻ

നാദം കേൾക്കപ്പെടുമുടനെയെൻ

          താതനും വീണ്ടെണീല്ക്കും. 

 

അപ്പോൾക്കാണാം പ്രിയജനകനെ-

          പൂർണ്ണസൗഭാഗ്യവാനായ്

കെല്പും തേജസ്സിനു മികവുമൊ-

          ത്തുള്ള മെയ്യോടുകൂടി. 

പില്‌പാടെല്ലാം ശുഭമവിടെയൊ-

          ന്നിക്കുമെന്നേക്കുമായി-

ട്ടെപ്പോഴും സുസ്ഥിതിയിൽ സുരലോ-

          കത്തു വാഴേണ്ടതിന്നായ്.

 

ബന്ധപ്പെട്ടോരുടെ ലിഖിതമോ

          വന്നുചേരുന്നു വീണ്ടും?

സന്താപത്തിന്നുപശമനമേ-

          കീടുവാനുള്ളതാവാം

എന്തായാലും കരതലമണ-

          ഞ്ഞുള്ളൊരിക്കായിതത്തെ-

ച്ചിന്തും കണ്ണീർ ചിതമൊടു തുട-

          ച്ചൊന്നു വായിച്ചുനോക്കാം.

 

ആരാണീ കത്തെഴുതിയതഹോ

          വന്ദ്യനാം വൈദികാഗ്ര്യൻ 

പേരോർമ്മിച്ചാലുടനടി ശിര-

          സ്സാനമിപ്പിച്ചിടേണ്ടോൻ.

പാരാവാരപ്പടി പെരുകിടു-

          ന്നോരു സംസാരദുഃഖം

തീരും മാർഗ്ഗം ഭൂവിജനതയെ –

          ക്കാട്ടിടും ദൈവഭക്തൻ.

 

“വത്സേ, ദുഃഖിക്കരുതു കഥയി-

          ല്ലാത്ത പെണ്ണുങ്ങളെപ്പോ-

ലുത്സാഹം കൈവെടിയരുതു നീ

          വാർത്തയൊന്നോതിടാം ഞാൻ

വാത്സല്യത്തിന്നുലകിലതുലാ-

          ദർശമാം നിന്റെ താതൻ

സത്സേവ്യൻ സൽഗതിയതിലണ-

          ഞ്ഞിന്നു സൗഭാഗ്യവാനായ്.

 

കാണിച്ചില്ലാ വിമലഹൃദയൻ

          മൃത്യുനേരത്തുപോലും

കാണിക്കും ഹാ! മരണഭയസം-

          ഭ്രാന്തിലക്ഷ്യങ്ങളൊന്നും

ക്ഷീണിച്ചില്ലാപ്പുരുഷനു മന –

          ശ്ശക്തി രോഗം നിമിത്തം

കേണില്ലേതു സ്വജനവിരഹം-

          മൂലമാ ധീരചിത്തൻ.

 

ബന്ധപ്പെട്ടോരഖിലരുമടു-

          ത്തെത്തിനില്ക്കുന്നനേര-

ത്തന്തസ്സാരം കലരുമുപദേ –

          ശങ്ങളേവർക്കുമേകി 

സന്താപത്താൽ ഹൃദയമുരുകും

          മക്കളേയാശ്വസിപ്പി-

ച്ചന്ത്യാശിസ്സും വിരവൊടവരിൽ

          ചിന്തി ധാരാളമായി.

 

ഏതും മാന്ദ്യം മതിയിലണയാ-

          തന്ത്യകൂദാശയെല്ലാം

ചേതോരംഗം കവിയുമളവാം

          ഭക്തിവിശ്വാസപൂർവ്വം

താതൻ കൈക്കൊണ്ടജനുടെ ഹിതം-

          പോലെയീ ഭൂതലത്തേ

ജാതാനന്ദം സ്മിതവദനനായ്

          ത്തന്നെ വേർപെട്ടുപോയി. (യുഗ്മകം)

 

ധാരാളം സദ്വരമരുളിടും

          ജൂബിലി ഷ്ഠാവർഷം, 

മേരീഭക്തർക്കകതളിർ കുളിർ-

          പ്പിക്കുമൊക്ടോബർ മാസം,

പാരം പാപപ്പൊറുതിയവരിൽ 

          ചേർത്തിടും മന്ദവാരം

മേരീപുത്രൻ ചരമഗതി ചേർ-

          ന്നുള്ള നേരം വിശേഷം.

 

സന്താപത്തിന്നിവിടെയണുവും 

          സ്ഥാനമെന്താണുവത്സേ?

സന്തോഷിക്കാം ചിരസുഖദനെ –

          കൂപ്പിടാ,മാശ്വസിക്കാം.

അന്തംവിട്ടുള്ളൊരു മഹിതമാം

          ജീവിതം കൈവരിക്കാൻ

നിൻ താതൻ പോയ് സുകൃതി, മിശിഹാ

          തന്റെ രാജത്വനാളിൽ.

 

എല്ലാ ലോകത്തിനുമധിപനാ-

          മാമഹാരാട്ടിനോടൊ-

ത്തുല്ലാസത്തോടവിടെയവനും

          നിത്യമായ് വാണിടട്ടെ!

നല്ലോരെല്ലാമനവസിതഭാ –

          ഗ്യത്തിലാഴുന്ന ദേശ-

ത്തല്ലോ നിത്യം ജനക,ന്നതിനാ-

          ലാവിയോഗം പ്രമോദം.

 

രോഗം, വേർപാ,ടമളി,കദനം

          ദ്രവ്യനഷ്ടങ്ങളിച്‌ഛാ-

ത്യാഗംതൊട്ടുള്ളവയുടെ നിഴൽ –

          പാടുമില്ലങ്ങുചെന്നാൽ.

രാഗദ്വേഷാദികളുമവിടെ-

          ക്കാണുകില്ലത്രയല്ലാ

യോഗക്ഷേമാദിയുടെ നിലയും 

          ഭാവനാതീതമത്രേ.

 

മേലാൽ ദുഃഖിക്കരുതു മകളേ, 

          താതനോടൊത്തുചേരാൻ

കാലം കൈവന്നിടുവതിനു നീ 

          പുണ്യമാർജ്ജിക്ക മേന്മേൽ. 

കാലിക്കൂട്ടിൽ കലിതകുതുകം 

          ജാതനായോരു ബാലൻ

ചാലേയാശിസ്സതിനു മഴപോൽ

          നിന്നിൽ വർഷിച്ചിടട്ടെ!”

 

സത്യംതന്നേ,യിനി ജനകനേ-

          യോർത്തു ദുഃഖിച്ചിടാ ഞാൻ

നിത്യാനന്ദസ്ഥലമതിലവൻ

          ചേർന്നു സൗഭാഗ്യവാനായ്,

എത്തീടും ഞാനവിടെയൊരുനാൾ, 

          നിത്യനാം താതനെന്നെ

ച്ചേർത്തീടും തന്നരമനയതിൽ 

          പ്രീതനായ് നിർവ്വിവാദം.

 

കണ്ണും കാതും കരളുമറിയാ-

          തുള്ളതായ പ്രേഷിതാഢ്യൻ

വർണ്ണിച്ചീടും ഭവുക പരിപാ-

          കത്തിൽ നിർല്ലീനരായി

വിണ്ണോർനാഥന്നടിമലർ നമി-

          ച്ചെപ്പൊഴും പാടിനില്ക്കും 

പുണ്യത്മാക്കൾക്കിടയിലവിടെ-

          ക്കാണുമെൻ താതനേ ഞാൻ.

 

ഹാ! സൗഭാഗ്യപദസുദിനമേ ! 

          യസ്തമിക്കാതെയെന്നും

ഭാസ്വത്തായ് നില്പൊരു സുദിനമേ,

          സ്വാഗതം സ്വാഗതം !

നീ സാമോദം സ്വാഗതം സദയമുദയം

           ചെയ്ക നിന്നെ പ്രതീക്ഷി-

ച്ചീ സാധുപ്പെൺകൊടിയബല ഞാ-

          നാധിവിട്ടാശ്വസിപ്പൂ!