ജയജയ മേരി മഹാറാണി!

അമ്മേ, നന്മനിറഞ്ഞവളേ, സ്തുതി!
ഗ്രബിയെൽ മാലാഖാ
‘നന്മനിറഞ്ഞവ’ളെന്നഭിവാദ്യം
ചെയ്തു മറിയത്തെ
ഇന്നും ലോകമതിന്റെ പ്രതിധ്വനി-
യാലേ മുഖരിതമാ-
ണെന്നും പാവനമാസ്തുതിലോകേ
കീർത്തിതമാകേണം.
അമ്മ മഹോന്നത, നിത്യപിതാവി-
ന്നാരോമൽ സുതയും
ജന്മം പുത്രനു നല്കിപ്പോറ്റിയ
കന്യകമാതാവും
ശുദ്ധാത്മാവിൻ പ്രിയമണവാട്ടിയു
മീമേന്മകളോർത്താൽ
ബുദ്ധിക്കല്പമതീതം നമ്മുടെ
ശാസ്ത്രജ്ഞന്മാർക്കും
ഒന്നാമത്തേയമ്മയ്ക്കവളും
സന്തതിയാണെന്നാ-
ലൊന്നാമത്തെപ്പാപത്തിൻ നിഴ-
ലേശിയതില്ലവളിൽ
10
സത്യതിരുസ്സഭ’യമലോദ്ഭവ’യെ-
ന്നവളെ വിളിക്കുന്നു
മർത്യപരിത്രാണക്കാര്യത്തിൽ
സഹകാരിണിയെന്നും
മംഗളവാർത്തയിലാരംഭിച്ചു
തുടർന്നൊരു സഹകരണം
ഭംഗമകന്നാകാൽവരിമലയിൽ
ചെന്നു സമാപിച്ചു.
കാനായിൽ കല്യാണവിരുന്നിൽ
മണവാളനുവേണ്ടി
ദീനദയാലു മകന്റെയടുത്തു
തുടങ്ങിയ മാദ്ധ്യസ്ഥ്യം
എന്നെന്നേയ്ക്കും തുടരും; രക്ഷക-
നന്ത്യവിനാഴികയിൽ
തന്നിട്ടുണ്ടാ നല്ല ജനിത്രിയെ
നമ്മുടെ മാതാവായ്
എല്ലാ സുകൃതവുമൊന്നായ് രൂപ-
മെടുത്തു ജനിച്ചവളാ-
ണല്ലോ മറിയം-നമ്മുടെയമ്മ-
നമുക്കു മഹാഭാഗ്യം.
20
ആഹ്വാനം ചെയ്തവളെയുമൊടുവിൽ
സ്വാഭാവികമരണം
ദേഹം ദേഹിയുമൊന്നാസുകൃതിനി
യമ്മദിവംഗതയായ്
ഗാത്രമതെങ്ങനെ മണ്ണിനു നല്കും?
പരിശുദ്ധാത്മാവി-
ന്നാസ്ഥാനാലയമതിനെയുമുടയോൻ
ബഹുമാനിതമാക്കി.
വാനവരുടെ ജയഗീതകൾകൊണ്ടു
മുഴങ്ങീ സ്വർല്ലോകം
മാനിനിമാർ മണിയാളുടെവരവേ-
ല്പാരതു വർണ്ണിക്കും?
ഭവ്യമഹത്തരമൊരു സിംഹാസന-
മതിനു വിഭൂഷണമായ്
ദൈവമിരുത്തിമറിയത്തെ, മണി
മൗലിയുമണിയിച്ചു.
വാനവർ പാടി, “ജയജയറാണി!
മേരി മഹാറാണി!!”
30
ഗാനമിതെന്നും തുടരും;
ജയജയ മേരി മഹാറാണി!!
ചേരാമവരൊടുകൂടി നമുക്കാ
ഗാനാലാപത്തിൽ
മേരീവിജയംപാടാം; ജയജയ
മേരിമഹാറാണി!!!”
മേരീ നാഥപ്രതിഷ്ഠിതയായ്വിജ
യിപ്പൊരു കത്തീഡ്രൽ
ചേരും മട്ടിൽ പുനരുദ്ധതമായ്
ബസ്ലിക്കയുമായി
കേരളനാട്ടിലിതൊന്നാമത്തെ
ബസ്ലിക്കായല്ലൊ
മേരീഭക്തരെ നമ്മുടെ നാഥയെ
വാഴ്ത്തിപ്പാടുക നാം.
(എറണാകുളം സെന്റ് മേരീസ് ബസ്ലിക്കാ ദേവാലയ സുവനീർ, 1971)
