പരിഷത്തേ, വിജയിച്ചാലും!

പരിഷത്തിൽ നിന്നുള്ളൊരുകത്തുക-
ളരികത്തെത്തീ; മറുപടിയെഴുതാൻ
കാലവിളംബംവന്നതിനോർത്താൽ
കാലക്കേടാണുത്തരവാദി.
അല്ലൽച്ചുഴിയിൽ, വളരെപ്പറയാ-
നില്ല, കണങ്കാൽ വട്ടമൊടിഞ്ഞു
നിശ്ശേഷം ഞാൻ ശയ്യയിലായി-
ട്ടാശ്വാസംവിട്ടുഴലുന്നേരം
കൈയിൽ കിട്ടിയ കത്തുകൾ നോക്കി
ശയ്യയ്ക്കടിയിൽതന്നെവച്ചു
എഴുനേറ്റല്പമിരിക്കാറായാ-
ലെഴുതാം വല്ലതുമെന്നുനിനച്ചു.
ഒരുനാളെഴുതിയ കാവ്യത്തിൽ നി-
ന്നുരുതരവൈദ്യുതശക്തികണക്കേ
നിറമേറുന്ന പദാവലിയോരോ-
ന്നറമായെന്നിൽ പായുകയാവാം
അതുപോൽ പലതുണ്ടനുഭവമതിനാ-
ലിതുഞാൻ പറവതു മിഥ്യയുമല്ല
ഇനിയിതു തുടരാൻ കാരുണ്യാലയ-
നനുമതിയണുവും നൽകീടാതെ
എന്നെപ്പരിപ്പാലിച്ചീടട്ടേ
എന്നൊരു വരിയിൽ വിരമിക്കുന്നു.
കേരളമാതാവിൻ ലാളനയാൽ
പരിഷത്തേ നീ വിജയിച്ചാലും!
(1957)