Erulile Mrudurodhanam

ഇരുളിലെ മൃദുരോദനം


ബ്രഹ്മാണ്ഡമാകവേ ഗാഢമാം നിദ്രയിൽ 

ചെമ്മേലയിച്ചു സുഖിച്ചിടുന്ന

പാതിരാനേരത്തൊരാർത്തനിനാദമെൻ

കാതുകൾക്കന്തികേ കേൾക്കുമാറായ്. 

സംഭ്രാന്തചിത്തയായ് ഞെട്ടിയുണർന്നു ഞാൻ

സംഭവമെന്തെന്നറിഞ്ഞുകൊൾവാൻ 

ദീപം തെളിച്ചെന്റെ ചുറ്റിലും നോക്കീട്ടു- 

മാപത്തിൻ ലക്ഷ്യങ്ങൾ കണ്ടതില്ല. 

ദീനസ്വരത്തിലാരോദനം പിന്നെയും 

വാനിലുയർന്നുമുഴങ്ങിമേന്മേൽ. 

എന്തൊരുമായമിതേതൊരു ഭൂതമെ- 

ന്നന്തരംഗത്തിലുദിച്ചു ശങ്ക.

കൃത്യബോധംവിനാ ശ്രദ്ധിച്ചുനിന്നു ഞാ- 

നാർത്തനിനാദം തുടർന്നു വീണ്ടും 

ആർക്കുമനുകമ്പ ചേർക്കുമാരോദനം 

വ്യക്തമായങ്ങിനെ കേൾക്കുന്തോറും

പൂർവ്വപരിചയബന്ധമൊന്നായതിൽ 

നിർവ്യാജം ലീനമായ്ക്കണ്ടിരുന്നു.

എന്തെന്നുമേതെന്നും സുവ്യക്തമാകാതെ

ചിന്തിച്ചുനിന്നുഞാനൊട്ടുനേരം.

പന്തം പൊലിഞ്ഞിട്ടു നേർവഴികാണാതെ

യന്ധനായ് കാട്ടിലുഴന്നിടുന്ന

പാന്ഥനു നേരിട്ടശുക്രോദയംപോലെ- 

യെന്തോതെളിഞ്ഞു കണ്ടെന്റെയുള്ളിൽ. 

മങ്ങിയരശ്മിയിൽ സൂക്ഷിച്ചുനോക്കിഞാൻ 

സംഗതിനിശ്ശേഷം വ്യക്തമായി.

ഏതാനും കാലങ്ങൾമുമ്പു താന്തോന്നിയായ് 

താതന്റെ ഗേഹത്തേവിട്ടുപോയ

ധൂർത്തനായ് ദുർഭഗനായൊരെൻസോദര- 

നാർത്തനായ്ക്കേഴുകയാണു നൂനം.

എത്രയോ ദൂരെനിന്നാമൃദുരോദന- 

മെത്രയും വ്യക്തമായെന്റെ കാതിൽ 

എത്തിയെന്നാകിലും ഭൂമിയിൽ മറ്റൊരു 

മർത്യനും കേട്ടതില്ലാനിനാദം. 

സോദരബന്ധത്തേ വെല്ലുവാൻ തക്കതാ- യേതൊരുബന്ധമുണ്ടീജഗത്തിൽ!

രണ്ടുദേഹത്തിലും പായുന്ന രക്തമോ 

രണ്ടല്ല തീർച്ചയായൊന്നുതന്നേ.

ആയവൻ കേഴുമ്പോളെന്റെയീ ദേഹത്തിൽ

പായുന്ന രക്തവും കേഴുമല്ലോ.

ദേഹങ്ങൾ വേർപെട്ടു വാഴുന്നനേരത്തും

ദേഹികൾ യോജിച്ചു ജീവിക്കുന്നു.

സോദരൻ പിൻതിരിഞ്ഞെത്തുകയാണെന്നു 

മോദമോടോർത്തുടൻ സ്വീകരിപ്പാൻ 

ഏകയായ് ധീരയായൊട്ടുദൂരം വരെ-

പ്പോകുവാൻ തന്നെ ഞാൻ തീർച്ചയാക്കി.

എന്തൊരുസാഹസ,മെന്തൊരു ധീരത, 

യെന്തൊരു സോദരസ്നേഹബന്ധം! 

മാരുതദേവനും ഭീരുവായ്മേവുന്ന 

ഘോരമാം യാമിനീമദ്ധ്യനേരം 

കൂരിരുളല്ലാതെ മറ്റൊരുകാഴ്ചയും 

പാരിതില്ലെങ്ങുമേ കാണാനില്ല.

സോദരൻ കേഴുന്ന രോദനമല്ലാതെ

യാതൊരുശബ്ദവും കേൾപ്പാനില്ല .

ആകവേ ബ്രഹ്മാണ്ഡം നിശ്ചലം! നിശ്ശബ്ദം! 

ഭീകരമെന്നതേ ചൊന്നിടേണ്ടൂ.

ആകുലനാമെന്റെസോദരനെത്തേടി- 

യേകയായ് സത്വരം ഞാനിറങ്ങി. 

ആർത്തനിനാദത്തേശീഘ്രമായ് പിൻതുടർ- 

ന്നെത്തുവാനുണ്ടായബദ്ധപ്പാടാൽ 

കുണ്ടും കുഴികളും കാടും വഴികളും 

കണ്ടില്ല, പക്ഷിപോൽ ഞാൻ പറന്നു. 

ആ ശബ്ദമെന്നോടടുത്തുവരുന്നതാ- 

യാശ്വാസം തോന്നിടുമൊട്ടുനേരം.

ദൂരത്തുദൂരത്തുമാറിപ്പോകുന്നതായ് 

പാരം നിരാശയും വന്നുചേരും. 

കാനൽജലബ്ഭ്രാന്തിപോലെയാശബ്ദമെൻ 

മാനസതാരിനു ക്ഷീണമേകി. 

രക്തധമനികൾക്കുള്ളിലാരോദനം

ശക്തിയായ് മാറ്റൊലിക്കൊണ്ടുയർന്നു.

വൈദ്യുതശക്തിപോലായതെൻഹൃത്തിനെ 

മർദ്ദനംചെയ്തിതു നിർദ്ദയമായ്

കൃത്യബോധംവിനാ പാരം കുഴങ്ങി ഞാ- 

നാർത്തയായ് ചുറ്റിലും നോക്കിനില്ക്കെ 

മിന്നൽ പിണറുപോൽ കൂരിരുട്ടിൽ പാരം 

മിന്നുന്ന ദീപ്തി ഞാനൊന്നു കണ്ടു. 

ആ മഹാദീപ്തിയിൽ പ്രത്യക്ഷമായിതു 

സീമയില്ലാതെ വിശാലമായി 

മിന്നിത്തിളങ്ങിക്കിടക്കുന്നവാരാശി

കണ്ണാടിപോലേറ്റം നിശ്ചലമായ്.

ആഴിതന്നക്കരെനിന്നതിദീനനായ്

കേഴുന്നോരെൻ പ്രിയസോദരന്റെ 

സൂക്ഷ്മമാം ഛായയെപ്പാരാവാരം തന്നിൽ 

വീക്ഷിച്ചു വിസ്മയമെന്നിലുണ്ടായ് 

കണ്ഠനാളത്തിന്റെ ശക്തിയേയുല്ലംഘി- 

ച്ചണ്ഡകടാഹം മുഴങ്ങിടുംപോൽ 

എത്രയുമുച്ചസ്വരത്തിൽ വിളിച്ചു ഞാൻ 

ധൂർത്തനായ് പോയൊരാ സോദരനേ. 

ആയവൻ കേട്ടതില്ലാവിളി,ശബ്ദമോ

വായുവിലങ്ങുലയിച്ചുപോയി!

വീണ്ടും വിളിച്ചുഞാ,നെങ്കിലും പ്രത്യുക്തി- 

യുണ്ടായതില്ലതിനൊന്നുമേതും

ദാരിദ്ര്യമൂർത്തിയാ,യംബോധി തന്നുടെ

തീരത്തിരുന്നവൻ കേണിരുന്നു.

ക്ഷുൽപിപാസാർത്തനായാഴിയിൽ നിന്നവ- 

നുപ്പുള്ള വെള്ളം കുടിച്ചിരുന്നു.

ശോഷിച്ച ദേഹത്തിൻ നഗ്നത, യാചക- 

വേഷത്താൽ തെല്ലുമറച്ചിരുന്നു. 

ആഴമേറിപ്പരം വിസ്തൃതമായുള്ളോ 

രാഴിയേതന്നുടെ പിന്നിലാക്കാൻ

പാരം സുരക്ഷിതയാനപാത്രങ്ങളാ- 

ചാരത്തുകണ്ടിട്ടും ധൈര്യമെന്യേ

രണ്ടു നേത്രങ്ങളും കൈകളാൽ പൊത്തീട്ടു

വീണ്ടും തുടരുന്നു രോദനത്തേ.

എന്തു ഞാൻ ചെയ്യേണ്ടു ദൈവമേ! സോദരൻ 

പിന്തിരിഞ്ഞെത്തുന്നോരാമുഹൂർത്തം,

കാണുവാൻ കണ്ണുകൾ പാരം കൊതിക്കുന്നു

പാണികൾ കൂപ്പി ഞാൻ പ്രാർത്ഥിക്കുന്നു.

കാരണപൂരുഷാ! കൈതൊഴാം, നാളത്തേ- 

സൂര്യനെക്കാർകൊണ്ടൽ മൂടിടാതെ 

വന്നുദിച്ചീടട്ടെ! ഭൂതലം നൂതന-

സുന്ദരരൂപത്തെപ്പൂണ്ടിടട്ടെ!

ആഗതനാമെന്റെ സോദരനോടൊത്തു

സ്വാഗതമാവിഭാതത്തിനോതാൻ

പൂർവ്വികന്മാരുടെ പുണ്യപൂരത്താൽ മേ

ഭാവുകപൂരവും കൈവരട്ടെ!

                                                          (വേദപ്രചാരമധ്യസ്ഥൻ, 1936)