അമ്മ

“അമ്മ”യെന്നുള്ള രണ്ടക്ഷരം നാവിന്മേൽ
നന്മധു സത്യമായ് ചിന്തിടുന്നു
നന്മകൾക്കൊക്കെയും ബീജമീയെന്നുള്ളിൽ
മേന്മയിൽച്ചേർത്തതെന്നമ്മയല്ലോ.
നിർമ്മലസ്നേഹത്തിൻ മാധുരിയാദ്യമെ
ന്നമ്മയിൽ നിന്നു ഞാനാസ്വദിച്ചു.
ശൈശവപ്രായത്തിൽമാറോടുചേർത്തന്നെ
യാശ്ലേഷിച്ചാദ്യമായമ്മതന്നെ.
എൻമുഖത്താദ്യമായ് സസ്നേഹം ചുംബിച്ച-
തമ്മയല്ലാതെ മറ്റാരുമല്ല.
ജീവിതനാടകവേദിയിൽ വന്ന ഞാൻ
ഭൂവിലേ മോഹനരംഗമായി
ആദ്യമായ്ക്കണ്ടതെൻ മാതാവിൻ ചുണ്ടിലേ
ഹൃദ്യമാം പുഞ്ചിരിയാണു നൂനം.
“ആരോമൽ പൈതലേ, തങ്കമേ,”യെന്നേവം
താരാട്ടുപാടുമെൻ മാതാവിന്റെ
ഗ്രാമീണഗീതമാണാദ്യമെൻ കാതുകൾ-
ക്കാമോദമേകിയ ദിവ്യഗീതം.
അക്ഷരവ്യക്തിയില്ലാത്തൊരു പ്രായത്തിൽ
ശിക്ഷണചാതുരിയോടുകൂടി
“ഈശോ”യെന്നെന്നെക്കൊണ്ടുച്ചരിപ്പിച്ചതും
ദേശികാഗ്രേസരയമ്മതന്നെ.
തിന്മയെ ദ്വേഷിപ്പാൻ, നന്മയെ സ്നേഹിപ്പാൻ,
നിർമ്മലപന്ഥാവിൽ സഞ്ചരിപ്പാൻ,
ദുഷ്ടരാം കൂട്ടരെ വിട്ടകന്നീടുവാൻ,
ശിഷ്ടരെ സ്നേഹിതരായ് വരിക്കാൻ
താതനേയാദരിച്ചീടുവാനും സഹ-
ജാതരെ വേണ്ടപോൽ സ്നേഹിക്കാനും
ദീനരോടെപ്പൊഴും കാരുണ്യപൂരിത-
മാനസയായ്ത്തന്നേ വർത്തിക്കാനും
വന്ദ്യയാം മാതാവു തന്നൊരു പാഠങ്ങൾ
നന്ദിയോടിന്നും ഞാനോർമ്മിക്കുന്നു.
നിത്യനാമീശ്വരൻ, നിത്യമാം ജീവിത-
മിത്തരം കാര്യങ്ങളാദ്യമായി
ഉന്നതജ്ഞാനങ്ങളൊന്നുമില്ലാത്തൊരാ
ധന്യയിൽ നിന്നല്ലോ ഞാൻ ഗ്രഹിച്ചു.
ഉത്തമകർഷക പാകിയ മേൽത്തരം
വിത്തുകൾ മാനസവാടിതന്നിൽ
ഒത്തപോൽ ചേർത്തു ഞാൻ സേചനം ചെയ്തെങ്കി-
ലെത്ര സംവർദ്ധകമായിരുന്നു.
പക്ഷികൾ കൊത്തിയും മുൾച്ചെടി ഞെക്കിയും
സൂക്ഷമില്ലാതെപോയൊട്ടുഭാഗം.
സ്വന്തമാം വീഴ്ചയാൽ വന്നൊരാ നഷ്ടത്തിൽ
സന്തപിക്കുന്നു ഞാൻ ന്യായമായി.
എങ്കിലും നന്മയായ് വല്ലതുമെന്നിലു-
ണ്ടെങ്കിലക്കാര്യത്തിൽ നിത്യകാലം
വാഴ്ത്തിടുന്നെന്റെ മാതാവിനെത്തന്നെ ഞാൻ
ഹൃത്തടം തിങ്ങുന്ന നന്ദിയോടെ.
അമ്മയെപ്പോൽ പരിപൂജ്യയാം ദേവിയെ
കാണ്മതില്ലെൻമനോവേദിയിൽ ഞാൻ.
നിർമ്മലസ്നേഹവുമുന്നതത്യാഗവു-
മമ്മയെ വെല്ലുമാറാരു കണ്ടു?
നല്ല മാതാക്കളുണ്ടെങ്കിലോ ലോകത്തിൽ-
നല്ലവരുണ്ടാകും മേല്ക്കുമേലായ്.
ഉന്നതസ്ഥാനികളാകിലും ദൃഷ്ടിയെ-
പിന്നിലേക്കൊന്നു തിരിച്ചുവിട്ടാൽ
ധന്യയാമമ്മതൻ കാലടിപ്പാടുകൾ
മുന്നിലുണ്ടായിരുന്നെന്നു കാണാം.
അപ്പദതാരുക്കൾക്കായി നാമഞ്ജ്ലി
യെപ്പോഴും സാദരം നല്കിടേണം.
(കുട്ടികളുടെ ദീപിക, ജനുവരി 1968)
