Azhake Thozhuke

അഴകേ, തൊഴുകൈ!


രു സുപ്രതിഭാസമാ വിദൂ-

രതയിൽക്കാണു പരം നവീനമായ്

ഒരു മഞ്ഞണിമാമലയ്ക്കുമേ-

ലരുമപ്പെൺകൊടിയേക നില്ക്കയോ? 

 

ഒരു പുഞ്ചിരികൊണ്ടു പാല്ക്കടൽ-

ത്തിരതീർക്കുന്നിതു ഭൂമുഖത്തവൾ 

ഒരു വല്ലകി മീട്ടി നിന്നുകൊ-

ണ്ടുലകം വിണ്ടലമാക്കിടുന്നവൾ. 

 

ഉയരം ചെറുതല്ല മാമല-

യ്ക്കവളല്ലാതൊരു ജീവിയില്ലതിൽ 

പരമുച്ചിയിലാണു നില്പതും

കയറിപ്പറ്റിയതേതു മട്ടിലോ? 

 

ഹിമസംഹതികൊണ്ടുടുപ്പുമി-

ട്ടിടയിൽ പൂക്കളണിഞ്ഞ സാനുമാൻ

അവളേ ശിരസ്സാ വഹിക്കുവാൻ 

തപമെന്നേമുതൽ ചെയ്തിരിക്കണം!

 

ഗഗനങ്ങളിൽ നിന്നുതിർന്നിതോ 

ഗഗനത്തേയ്ക്കു പറന്നിടുന്നിതോ? 

അയി, പെൺകൊടി മോഹനാംഗി നീ-

യൊരു വിശ്രാന്തിയിലങ്ങു നില്ക്കയോ? 

 

ഇരുളിൽ തിരമാലപോൽ കുതി-

ച്ചിളകീടുന്നതു നിന്റെ കൂന്തലോ? 

നിറമേറിന നീലമേഘമോ?

നവദൃശ്യം യമുനാപ്രവാഹമോ? 

 

ധവളപ്രഭയാർന്നു പാറിടു-

ന്നതുചേലാഞ്ചലമോ മനോഹരീ ?

ശരദംബുദമോ? വചസ്സിനാ-

ലവതാളം വരുമെങ്കിൽ വേണ്ടയോ. 

 

മണിവീണ തുടർന്നു മീട്ടു നീ 

തുടരൂ പാലൊളിയാർന്ന പുഞ്ചിരി

എറിയുന്നു കടാക്ഷമാലകൾ

സുഭഗേ, നിന്നുടെ നേർക്കനേകരും.

 

പനിനീർപുഴ ചൂഴ്ന്ന ശുഭ്രമാം 

ശിഖരത്തിന്നൊരു ഭൂഷ തന്നെ നീ 

ഒളിവിൽ പലർ കാത്തിരിപ്പു നി-

ന്നൊളിയേന്തുന്നൊരു വീക്ഷണത്തിനായ്

 

ഒരു നൂതനമായ രീതിയിൽ 

വരണം നിന്റെ മഹാസ്വയംവരം

അതു കാണ്മതിനായി നില്പു ഞാ- 

നിവിടെത്തന്നെയിളക്കമെന്നിയേ 

 

ശരി; നിന്റെ കടാക്ഷമേ സ്വയം- 

വരമാല്യം ലളിതേ, മനസ്സിലായ്

തുലയറ്റ കലാകലാപസൽ

കണിതത്താൽ കുളിരുന്നു കാതുകൾ 

 

അവിശങ്കമറിഞ്ഞു നിന്നെ ഞാൻ

അയി, നീ കീർത്തിത ദേവി വാങ്മയീ, 

കരമിങ്ങു തരൂ, വരട്ടെ ഞാൻ, 

തരികില്ലേയൊരു കൊച്ചു വീണയും

 

ഒരു പൗർണ്ണമിയിൽക്കലാനിധി-

ക്കെതിരേയാ ഹിമശൃംഗസീമനി 

ഇതുപോലൊരു വീണമീട്ടി നി-

ന്നിടുമെങ്കിൽ കൃതകൃത്യയായി ഞാൻ 

 

കരമിങ്ങൊരു തെല്ലുകൂടിയെ-

ന്നരികത്തേയ്ക്കു വരട്ടെ ദേവി, ഹാ!

വിരലിൽ പിടികിട്ടി, വീണമീ-

ട്ടിടുമാക്കൈവിരലെന്റെ കൈയിലായ്

 

പിടിയൊന്നു മുറക്കിടട്ടെ,യീ

പനിനീർ പമ്പകടന്നിടട്ടെ ഞാൻ

ഇഴുകും ഹിമശൃംഗമേറിവ-

ന്നഴകേ, നിന്നെ നമിച്ചിടട്ടെ ഞാൻ.

 

                                                                  (പരിഷ്മാസിക, മേയ്-ജൂൺ, 1966)