ഇരുമ്പയത്തിനു മറുപടി

“ഇരുമ്പയം’ സഹോദരാ, പിണങ്ങിടൊല്ല, നിങ്ങളോ-
ടുരച്ചിടട്ടെരണ്ടുവാക്കുഞാ,നതൊന്നു കേൾക്കണേ.
പൊരുത്തമറ്റവാക്കുകൾ നിരത്തിഭംഗി നോക്കുവാ-
നൊരിക്കലും തുനിഞ്ഞിടൊല്ല സൂരിയാം നിരൂപകൻ
കവിക്കുചുറ്റുമൊട്ടനേകസംഭവങ്ങളെപ്പൊഴും
നവംനവം നടന്നിടുന്നു നാടകങ്ങളെന്നപോൽ
അവന്നു സദ്പ്രചോദനങ്ങൾ ശക്തിയായി നൽകുവാ-
നവയ്ക്കു നൂറിലൊന്നു രണ്ടിനെങ്കിലും കഴിഞ്ഞിടും.
അനിഷ്ടഹേതുകങ്ങളും പ്രിയംകരങ്ങളും തഥാ
മനക്കരുത്തിനെക്കവിഞ്ഞുയർന്നിടും വികാരവും
നിനയ്ക്കണം രസങ്ങളൊൻപതാണവയ്ക്കധീനമാ –
യനേകസംഭവങ്ങളും വരാമിതിൽപ്പെടുന്നതായ്.
സതീർത്ഥ്യനാണു ജീവിതത്തിലാദ്യമിത്ര, മത്രയ-
ല്ലതിൽക്കവിഞ്ഞ നിഷ്കളങ്കമൈത്രിയെന്തുഭൂമിയിൽ
ചതിക്കുടുക്കുകണ്‌ഠസീമ്നി വീണു തൻ സതീർത്ഥ്യനെ
മൃതിപ്പെടുത്തുകിൽക്കരഞ്ഞിടാത്തവൻ മനുഷ്യനോ?
നടന്ന സംഭവം- പ്രഭാവതിക്കുവന്നനാശ,മോർ-
ത്തടങ്ങിടാതെ കേണുഞാൻ, കരച്ചിൽ കാവ്യരൂപമായ്
അടുത്തിരുന്നു പാഠശാലയിൽത്തലേദിനംവരെ
പഠിച്ചിരുന്നതാണു ഞങ്ങളോർക്കണം സഹോദരാ.
കവിത്വമുള്ളഹൃത്തിതിൽ തപിച്ചിടാതെ നില്ക്കുമോ?
കവിഞ്ഞിടാതടങ്ങുമോ പവിത്രമായ മൈത്രിയും?
അവിജ്ഞനല്ല നിങ്ങളെന്നറിഞ്ഞിടുന്നു ഞാനിദം
സവിസ്തരം പറഞ്ഞിടാതെ സംഗ്രഹിപ്പതുത്തമം.
എനിക്കുമന്നുയൗവ്വനം; വൃഥാപവാദമോർത്തുഞാൻ
നിനച്ചതില്ലരേഖയേ ദിനേശരശ്മികാട്ടുവാൻ
കനത്ത കൈയെഴുത്തുപുസ്തകത്തിലെ,ന്റെയുള്ളിലും
വനപ്രസൂനമെന്നമട്ടിരുന്നുപോയതൊട്ടുനാൾ.
ഉദിച്ചു സുപ്രഭാതമൊന്നതിന്നു ദീപ്തി വീശുവാൻ
വദിച്ചിടേണ്ടതിൽപരം; വിരാമമത ശോഭനം.
“മതത്തിനുള്ള കോട്ടഞാൻ തകർത്തതില്ലസോദരാ,
മതില്ക്കകത്തുറച്ച ഭിത്തി മൂന്നിനുള്ളിലാണിവൾ.
(അപ്രകാശിതം)
