Jubilee Mangalam

ജൂബിലിമംഗളം


പാറേക്കാട്ടിൽ തിരുമേനി പൂജ്യപാദൻ പുണ്യശ്ലോകൻ

പൗരോഹിത്യപ്പട്ടമേറ്റ ശുഭദിനമേ!

പരിശുദ്ധവാർഷികങ്ങളൊന്നൊന്നായി മെല്ലെക്കട- 

ന്നിരുപതുമഞ്ചുമിന്നുതികഞ്ഞുവല്ലോ.

രജതജൂബിലിയല്ലോ പുഞ്ചിരിച്ചു വന്നുനില്പ്പു

വിജയിക്ക വിജയിക്ക മഹോത്സവമേ!

തൊഴുതുള്ള കരങ്ങളും നമിതശീർഷവുമെന്ന- 

ല്ലെഴുതുമീതൂലികയും തിരുമേനിക്കായ് 

ഒരു നൂറല്ലൊരായിരം വിജയഗീതങ്ങളെ 

വിരചിച്ചുപാടീടുന്നു വിരമിക്കാതെ.

ഹൃദയവീണയെമീട്ടിപ്പാടുമെന്നെയങ്ങുന്നേറ്റം 

ഹൃദയപൂർവ്വമായനുഗ്രഹിക്കയാലോ

അഹമഹമികയോടെ പിറകിൽനിന്നോരോശബ്ദം

ബഹളം കൂടാതെന്നാലും കേട്ടുതുടങ്ങി. 

സത്യദീപത്തിന്റെ സ്വരം “ജൂബിലിയാഘോഷമിതിൽ 

സത്യമായും മുൻഗണനയെനിക്കുതന്നെ.

അംഗുലീയംചാർത്തും മുമ്പേയാറുവർഷക്കാലത്തോളം 

തുംഗമോദാലക്കരങ്ങൾതാലോലിച്ചെന്നെ. 

മുൻനിരയിലാശംസകളാലപിച്ചു വീണമീട്ടി 

നിന്നിടുവാനവകാശമെനിക്കല്ലെന്നോ?

തേവരകോളേജിൻ സ്വരംശാന്തമായികേൾക്കാമപ്പോ-

“ളേവനുമില്ലവകാശമെന്നിലുംമേലായ്. 

അന്നുഞാനെന്നങ്കമേറ്റിപ്പഠിപ്പിച്ച വിദ്യാർത്ഥിയാ- 

ണിന്നുമെത്രാപ്പോലീത്തയായ് ഭരിച്ചീടുന്നു. 

എനിക്കല്ലേയഭിമാനമെനിക്കല്ലേ കൃതാർത്ഥത? 

നിനയ്ക്കണം യുക്തിപൂർവ്വം ക്ഷോഭം കുടാതെ” 

തിരുമേനിയാദ്യകാലം ഭരിച്ചപള്ളികളപ്പോൾ 

ചിരിച്ചിട്ടു ചോദിക്കുന്നുമുമ്പന്മാരോടായ് 

“കുരിശും മാലയുമൊന്നും ധരിക്കാത്തകാലങ്ങളിൽ 

ഭരിച്ചോരു പള്ളികളേ വിസ്മരിക്കാമോ? 

തിരക്കൊന്നും കൂട്ടിടേണ്ട, മത്സരങ്ങളൊന്നും വേണ്ട 

നിരന്നുനിന്നാശംസകളാലപിച്ചീടാം. 

വരികനാമൊത്തുചേർന്നീരജതജൂബിലിനാളി- 

ലൊരുമേളനടത്തിടാമുചിതമായി.

‘വിജയിക്ക വിജയിക്ക’ പഞ്ചവാദ്യഘോഷത്തോടേ 

വിജയാശംസകളേകസ്വരത്തിൽ പാടാം.

വിജയിക്ക വിജയിക്ക തിരുമേനി പുണ്യശ്ലോകൻ! 

വിജയിക്ക വിജയിക്ക ജൂബിലേറിയൻ!!

പരിശുദ്ധ പിതാവിന്റെ കരങ്ങളിൽനിന്നുതന്നെ

പരിപൂതസ്ഥാനവസ്ത്രമണിഞ്ഞ ധന്യൻ

വത്തിക്കാൻസൂനഹദോസിൽ പൗരസ്ത്യസഭാകാര്യത്തിൽ

വർത്തിച്ചുമുന്നേറീടുന്ന പൗരസ്ത്യദീപം

തലചായ്ക്കാൻ സ്ഥലമില്ലാതുള്ള സാധുക്കളിൽ കര- 

ളലിയുന്ന ദാനശീലൻ മഹാമനസ്കൻ

അതിമെത്രാസനത്തിന്റെ ഭാഗധേയത്തിടമ്പായി- 

ട്ടവതാരമാർന്ന ദൈവപ്രതിപുരുഷൻ

കനകജൂബിലി വജ്രജൂബിലിയുമാഘോഷിപ്പാൻ 

കനിയട്ടെ പരാപരൻ കാരുണ്യമൂർത്തി

വിജയിക്ക വിജയിക്ക തിരുമേനി പുണ്യശ്ലോകൻ 

വിജയിക്ക വിജയിക്ക ജൂബിലേറിയൻ!

(സത്യദീപം, ആഗസ്റ്റ് 24, 1964)