വെമ്പനാടൻ

വമ്പത്വമോടു മഹിതാശകളാൽ ചുഴന്നി-
ട്ടമ്പോ! കുലുക്കമിയലാത്തൊരു “വെമ്പനാടൻ”
തൻപേരിനാലെ ഭുവനത്രയമാകെ നിത്യം
വെമ്പിച്ചുകൊണ്ടു വിലസുന്നു ഗഭീരനായി.
1
വഞ്ചിക്കുതന്നിലധിവാസമണച്ചിടുന്നോൻ
വഞ്ചിയ്ക്കകത്തു മരുവുന്നതു ചിത്രമല്ലേ?
വഞ്ചിക്ഷിതിസ്ഥനിവനിസ്ഥിതിയിൽ പ്രണാശം
വഞ്ചിക്കു ചേർത്തു വിഹരിപ്പതതീവചിത്രം!
2
സമ്പൂർണ്ണനാകിലുമിവൻ നിജ വേല വിട്ടി-
ട്ടിമ്പത്തിനൊത്തു ചെറുതും കളിയാടുകില്ല
മുമ്പേതുടങ്ങിയിവനുള്ളാരലച്ചിലിന്നോ-
സമ്പാദ്യമേറുമളവും കുറവില്ല തെല്ലും.
3
കണ്ടാൽ ശരിക്കു മുകളാകെ നിരപ്പു, പാരം
കുണ്ടാണകത്തു മുഴുവൻ, ചതി പറ്റുമാർക്കും
വേണ്ടുംവിധത്തിലടിചേർന്നു നമിക്കുവോരേ
രണ്ടില്ല പക്ഷമൊരുനാളുമവൻ ത്യജിക്കാ.
4
സമ്പത്തുവേണ്ട നിജ സന്തതി വേണ്ടൊരുത്തൻ
തൻപത്തുചേർന്നു മരണത്തിനൊരുങ്ങിയെന്നാൽ
സമ്പൂർണ്ണമായ് ജലമായവനേകിടാതീ
വമ്പൻ, വിശാലഹൃദയൻ വിടുകില്ല തെല്ലും.
5
മാനത്തിനർഹത തികഞ്ഞൊരു “തമ്പുരാനും”
ഹീനത്വമേറു “മടിയാനു” മൊരേ തരത്തിൽ
സ്നാനം കഴിഞ്ഞു ശവസംസ്കരണം ലഭിക്കാം
മാനിച്ചു തന്റെയുടലിങ്ങു വെടിഞ്ഞുവെന്നാൽ.
6
ശീതത്തിലുഷ്‌ണമിവനേകിടുമാശ്രയിച്ചാൽ
ശീതം കൊടുക്കുമതുപോൽ പരമുഷകാലേ
മാതാവു തന്നുരസിചേർന്നൊരു കുഞ്ഞിനെപ്പോ-
ലേതാളുകൾക്കുമതിമോദമിവൻ കൊടുപ്പൂ.
7
ചുറ്റും ശരിക്കു വിലസുന്നൊരു കേരവൃക്ഷം
കുറ്റം വെടിഞ്ഞു തലചായ്ക്കു നമിക്കകൊണ്ടോ
മാറേറ്റിടുന്ന കനകാഭരണം കണക്കേ
മുറ്റുന്ന നൽകുലകളായവ ചാർത്തിടുന്നു.
8
ശല്യപ്പെടുത്തി രസഹീനത ചേർത്തു പാരം
വല്ലാത്ത വേലയരികത്തു നടത്തിയെന്നാൽ
കില്ലേതുമെന മഹിതാശയനാണ്ടുതോറും
നെല്ലാണു വേണ്ടതരുളുന്നതവർക്കുമോദാൽ.
9
മദ്ധ്യേകടന്നു ചില നാടുകൾ വേർപെടുത്തി-
ട്ടൗദ്ധത്യമോടുമവിടെ സ്ഥിതി ചെയ്തു നിത്യം
മദ്ധ്യസ്ഥനെന്ന നില നേടിയതോർത്തിടുമ്പോൾ
ബുദ്ധിപ്രഭാവമതുലം തവ, വെമ്പനാടാ!
10
നാട്ടാർകരങ്ങളതി നീതിയോടെ ഗ്രഹിച്ചും
നാട്ടാർ രസത്തിലഭിമാനമിയന്നുകൊണ്ടും
കാട്ടും പ്രതാപമഹിമാവു നിനച്ചിടുമ്പോൾ
രാട്ടിന്നു തുല്യനിവനെന്നതിനില്ലവാദം.
11
കണ്ടിട്ടു നിന്റെയളവറ്റ മഹത്ത്വമെല്ലാ-
മിൻഡ്യൻ സമുദ്രമുടനേ കരമേകിയല്ലൊ
നീണ്ടിങ്ങുവന്ന കരമാണിഹ കൊച്ചിരാജ്യം
രണ്ടായ് പിരിച്ചു വിലസുന്നഴിയെന്ന പേരിൽ
12
(കേരളീയ കത്തോലിക്കൻ, ജൂൺ 1922)
