II
വിവാഹിതയായ മനുഭായി
ജാൻസിയിലേ ലക്ഷ്മീറാണി

മനുവൊരു മണാട്ടിയായ്
ജാൻസിയിൽ റാണിയായ്
മനതളിർ വിവാഹോത്സ-
വത്തിൽ കുളിർത്തതായ്
ഇനിയുമൊരു ജീവിതം
വ്യത്യസ്തമാണെന്ന
നിനവുഹൃദിചേർന്നുവോ?
സംശയിച്ചീടണം.
1
വരനൊരു പിതാവിനെ-
പ്പോലെയാണാമഹാ
നിരുപതിലിരട്ടിയും
മിച്ചവും പ്രായമായ്
അതിലൊരു പൊരുത്തമി-
ല്ലെങ്കിലും ‘ഭൂപ’നാ-
ണവനതു നിമിത്തമായ്
ബാജി സന്തുഷ്ടനായ്
2
മണിമയ മനോജ്ഞമാ-
ല്യങ്ങളും കങ്കണ-
ക്വണിതവുമവൾക്കു ചേ-
ർത്താനന്ദമേറ്റവും
അണിവതിനമൂല്യ പ-
ട്ടാംബരശ്രേണിയും
ഗുണികൾ യുവതോഴികൾ
നർമ്മസല്ലാപവും
3
ഹിതകര സവാരികൾ-
ക്കൊത്തിണങ്ങീടുമ-
ക്കുതിരകളുമായുധാ-
ഭ്യാസഗേഹങ്ങളും
സഖികളതിലഭ്യാസ-
മുള്ളവർ, കൊട്ടാര-
സുഖമിവയിലൊക്കെയും
കണ്ടിരിയ്ക്കാമവൾ
4
മധുവിധുനുകർന്നില്ല
ഭൈമിയെപ്പോലെയാ
വിധുമുഖി സുദീപ്തമാം
പൌർണ്ണമി ജ്യോത്സ്നയിൽ
വരനൊടൊരുമിച്ചുള്ള
സ്വൈരസല്ലാപവും
പരിമിത, മഹോശുഷ്ക-
ദാമ്പത്യജീവിതം!
5
ഇരവുപകൽ നാടകം
നൃത്തഗീതാദിയും
സരസമതിൽ നിർല്ലീന
ചിത്തനത്രേ പ്രിയൻ
അകലെ നഗരത്തിലായ്
രമ്യഹർമ്മ്യം രാജ-
സദനമതിൽവാസമാ
ണെപ്പോഴും ഭൂമിപൻ.
6
ചിലദിവസമെത്തിടും ‘
ലക്ഷ്മി’യെക്കാണുവാൻ
സുഖവിവരമൊക്കെയാ-
രാഞ്ഞിടും വേണ്ടപോൽ.
ഒരുകുറവുമില്ലവൾ-
ക്കൊന്നിനും;ജീവിതം
പരമസുഖദായകം
സംതൃപ്തയാണവൾ.
7
അവളൊരു മഹാധീര,
“ലക്ഷ്മീ മഹാറാണീ
യുവജന വികാരങ്ങ-
ളേശാത്ത ബാലിക
ചെറുതുമവളസ്വസ്ഥ-
യായില്ല, ലേശവും
പരിഭവമവൾക്കില്ല
കാന്തനോടൊന്നിലും
8
ചിരപരിചിതാഭ്യാസ-
മായോധനം ധീര-
പുരുഷഹൃദയാന്വിത-
യ്ക്കാനന്ദദായകം
തരുണികളിലാഹ്ലാദ-
മേകും വിലാസങ്ങ-
ളരുവയർ ഗണിച്ചതി-
ല്ലത്രയ്ക്കു കാര്യമായ്.
9
തരുണിസമശീലനാം
രാജാവും ജാൻസിയിൽ
ഭരണമതു നിർജ്ജീവ-
മാക്കിച്ചമയ്ക്കയാൽ
എതിരുചെറുതില്ലാത്ത
ശക്തിയാം ബ്രിട്ടന-
ന്നതിനുപരി കൈയേറി
വാഴുന്നകാലമാം
10
പല സമകളായിത്തു-
റക്കാത്തൊരായുധ-
പ്പുരകളുടെപൂട്ടൊക്കെ
മെല്ലെത്തുറന്നവൾ
സഖികൾ പലരെച്ചേർത്തു
താൻ സ്വയംനേത്രിയാ-
യൊരുകളരിയുൽഘാ-
ടനംചെയ്തു റാണിയാൾ.
11
യുവതികൾ സുധീരകൾ
തന്നെയല്ലാരോഗ്യ-
വതികൾ യുവറാണിത-
ന്നഭ്യാസ ശാലയിൽ
അനുദിനവുമെണ്ണത്തിൽ
വർദ്ധിച്ചു നല്ലോരു
പുതിയ വനിതാസേന-
യുണ്ടായി ജാൻസിയിൽ
12
വിരുതുപരമാർന്നേറെ
വിഖ്യാതരായുള്ള
ഗുരുവരെയും റാണി
യേർപ്പെടുത്തീടിനാൾ
അടവുപതിനെട്ടിലും
പോരായ്മയേതുമി
ല്ലരികൾ വിറകൊള്ളുമാ-
റഭ്യസ്തരായവർ
13
ദിനസരിപഠിത്തമു-
ണ്ടക്കാലവും കാവ്യ-
സരണിയിലതേവിധം
സൽപുരാണത്തിലും
സരസചതുരംഗലീ-
ലയ്ക്കും സമർത്ഥരാം
ദ്വിജവരവയോവൃദ്ധർ
നല്കുന്നുശിക്ഷണം
14
സമകൾ പലതീവിധം
പോകുന്നു കൌമാര-
മിനിയുമവളോടൊത്തു
നില്ക്കുന്നതെങ്ങനെ?
പ്രകൃതി പരിപാടിക്കു
കീഴ്പ്പെട്ടിടാതെ നാ-
മൊരുനിമിഷമെങ്കിലും
പിന്നിട്ടിടാവതോ?
15
അവളെ നവയൌവ്വനം
മെല്ലെസ്സമീപിച്ചു
ലളിതയവൾ മുഗ്ദ്ധയായ്
സമ്പുഷ്ടഗാത്രയായ്
അഴകിനൊരപൂർവ്വ സാ-
രസ്യവും വന്നുചേ-
ർന്നൊരു നവവധൂടിയാ-
ണിപ്പൊഴെന്നോതിടാം.
16
പ്രിയതമനുമേതാണ്ടാ
രാനന്ദരംഗമാ-
യവളുടെയടുപ്പവും
സ്വൈരസല്ലാപവും
ഇതിനിടയിൽ രാജ്യവും
വീണ്ടുകിട്ടീ, ജാൻസി-
യതിലവൾ ‘മഹാലക്ഷ്മി’
തന്നെയെന്നോർത്തവൻ.
17
പഴയനില മാറീട്ടു
ലക്ഷ്മിയോടൊന്നിച്ചു
മിരവു പകൽപോക്കാ-
നതീവ സന്തുഷ്ടനായ്
ചില ദിവസമെങ്കിലും
വന്നിരുന്നു പ്രിയൻ
സഖിജനവുമാഹ്ലാദ-
മാർന്നിതക്കാഴ്ചയിൽ
18
അടവുകളുമശ്വത്തി-
ലോട്ടവും ഗുസ്തിയും
ചൊടിയൊടബലാ സൈന്യ
സംവിധാനങ്ങളും
അരചനൊരു ലീലയായ്
ത്തന്നേ വിചാരിച്ചു;
തരുണി രണഭൂമിയിൽ
കാലുകുത്തീടുമോ?
19
കരുതലിദമെങ്കിലും
ലക്ഷ്മീഹിതങ്ങളോ-
ടവഗണനലേശവുമു-
ണ്ടായില്ലൊരിക്കലും
ഹിതമഹിതമെല്ലാ-
മറിഞ്ഞു വർത്തിക്കുവാ-
നവനിപതി സന്നദ്ധ-
നായിരുന്നെപ്പൊഴും
20
അതുശരി,യിതൊക്കെയാ-
ണെങ്കിലും സംഗതി-
ക്കിടതടവുവന്നുപോയ്
നാരിയല്ലേയവൾ?
തിരുവയറുവാഴ്ചയാ-
രബ്ധമായ് പിന്നെയി-
പരുഷതര പൌരുഷാ-
ഭ്യാസങ്ങൾചെയ്കയോ?
21
സുമതികൾ വയോവൃദ്ധ-
മാതാക്കളൊക്കെയും
പലതുമുപദേശിച്ചു
വാത്സല്യപൂർവ്വകം
അധികതരലജ്ജയോ-
ടൊക്കെയും ശ്രദ്ധിച്ചു
പുതിയ പരിപാടികൾ-
ക്കേറ്റം വിധേയയായ്
22
ഹിതകരവിനോദങ്ങൾ
വിട്ടകന്നീടിലും
മതിയിലസുഖം കട-
ന്നെത്തിയില്ലേതുമേ.
ഒരുശിശുവിനമ്മയായ്
തീരുവാൻ പോകയാ-
ണതുലഹൃദയാനന്ദ-
മായതിൽ കണ്ടവൾ
23
അവളൊരു മഹാറാണി
സാക്ഷാൽ സുമംഗളാ-
മണികളണിയുന്നൊരു
മൗലിമുത്തല്ലയോ?
അവളുടെ ദിവാസ്വപ്ന-
മെത്രയെന്നാരറി-
ഞ്ഞതു സഹജമായ്
വരാം രാമാജനങ്ങളിൽ
24
ഭരതസമനാം സുതൻ
രാജ്യം ഭരിപ്പതും
ധരണിയുടെ സീമകൾ
കൈയിലാക്കുന്നതും
അവനൊരു മഹാബലി-
യ്ക്കൊപ്പം ജനങ്ങളേ-
യതിസുഖസമൃദ്ധിയിൽ
സംരക്ഷചെയ്തതും
25
സ്വയമതികൃതാർത്ഥയായ്
താനമ്മറാണിയായ്
സുതനെയനുമോദിച്ചു
ചാരത്തിരിപ്പതും
ഇതിലധികമെന്തുള്ള
ജന്മസാഫല്യമെ-
ന്നകതളിരിലോർത്തിട്ടു
കോൾമയിർക്കൊൾവതും
26
വളരെയധികം ദിവാ-
സ്വപ്നങ്ങളീവിധം
വളരുവതുമറ്റാരു
കാണുന്നു മാനസേ?
ചെറുചെറുതരംഗങ്ങ-
ളായിട്ടിതൊക്കെയു-
ള്ളറയിലിളകിക്കളി-
ച്ചീടും നിഗൂഢമായ്.
27
സഖികൾ, കുതിരസ്സവാ
രിക്കുമായോധന-
ക്കളരികളിലേക്കും
വരാത്തതെന്തെന്നിദം
ഒരു സുഖദമന്ദസ്മി-
തത്തോടേചോദിക്കു-
മതിനു ചിരിതന്നെയാ-
സ്വാമിനിക്കുത്തരം
28
വരുമൊരു പുരാണപാ-
രംഗതൻശാസ്ത്രികൾ
സരസതരപാരായ-
ണങ്ങൾ നടത്തിടും
അതിൽ നിരതയായ്ത്തന്നെ-
യമ്മമാരോടുമൊ-
ത്തവളധികനേരം
വ്യയം ചെയ്കരീതിയായ്
29
അകതളിരിലാനന്ദ-
വായ്പോടുറാണിയെ
പ്പകലിരവുകാത്തുകൊ-
ണ്ടീടാൻ വിദഗ്ദ്ധകൾ
കിളിമൊഴികൾ തോഴികൾ
കൂടെയുണ്ടെപ്പൊഴും
മിളിതസുഖസമ്പൂർണ്ണ-
ശാന്തമാം ജീവിതം.
30
ഒരു ശുഭമുഹൂർത്തം!
മഹാ“ഭാഗ്യലക്ഷ്മി”യാം
ഗുണവതി മഹാറാണി
യമ്മയായ്ത്തീർന്നിതാ!
സകലഗുണലക്ഷണൻ
സൽപുത്രനെക്കൊണ്ടു
ധരണിപതി സന്താന
സൌഭാഗ്യപൂർണ്ണനായ്
31
ജനതതിയിലാഹ്ലാദ-
മെങ്ങും, വിശേഷമായ്
ജനപദമലങ്കരി-
ച്ചാട്ടവും പാട്ടുമായ്
മധുരപലഹാരങ്ങൾ
വിദ്യാലയങ്ങളിൽ
വിതരണവും, മന്തണർ-
ക്കൻപുറ്റസദ്യയും
32
ഒരുദിവസമല്ലൊന്നു
രണ്ടാഴ്ച്ചയല്ലതിൽ
പരമിതുവിധത്തിൽ
തുടർന്നുമഹോത്സവം
അരചനുമതിൽപരം
പ്രോത്സാഹനംകൊടു
ത്തരുളി, യവനാദ്യം
പിതാവായതല്ലയോ?
33
അതിരുകൾ കവിഞ്ഞുള്ളൊ-
രാന്ദസാഗരം
ത്തിരയടിയിലാന്ദോള-
മാർന്നുധരാധവൻ
സ്വകരഗതമായ് വന്നു
രാജ്യാധികാരമി-
ന്നൊരുസമതികഞ്ഞില്ല
പുത്രനും ജാതനായ്.
34
“ശരി ശരി മഹാലക്ഷ്മി-
യാണെന്റെ ലക്ഷ്മി”യെ-
ന്നൊരുലളിതഗീതമ-
ച്ചുണ്ടിലുണ്ടെപ്പോഴും
“സുഭഗയവൾ കാൽവച്ച
നാൾതൊട്ടു രാജ്യത്തി-
ലുണരുവതു കാണുന്നു
ഭാവുകം നിസ്തുലം.”
35
സുരുചിരതടിൽ പ്രഭാ-
പൂരമെത്തുന്നതും
മറയുവതുമൊന്നിച്ചു
തന്നേ കഴിഞ്ഞുപോം
ഒടുവിലവശേഷിപ്പൂ
നൈരാശ്യമാംതമ-
സ്സതുവളരെ ദീർഘിച്ചു
നിന്നീടുമെപ്പോഴും
36
