ബേത്ലഹം പൂവേ

പാതിരാപ്പൂവേ, ബേത്ലഹം പൂവേ,
ഭൂതിയിൽ പരിശോഭിതേ,
നീയൊരത്ഭുതസൂനതല്ല-
മീയനന്തതയിലാകവേ.
സാരസത്തിനുമീർഷ്യചേർത്തിടും
കോരകങ്ങളാൽ സാദരം
സ്വാഗതം ചെയ്തു നിന്നിരുന്നു നീ-
യാഗമിപ്പൊരു രാത്രിയേ
ആരറിഞ്ഞു നിന്നുള്ളിലേ മനോ-
ഹാരിതയസാധാരണം?
ലോകബാന്ധവൻ പോയ്മറഞ്ഞുടൻ
തൂകിടുന്നു നീ പുഞ്ചിരി
എന്തു പുഞ്ചിരി! മേല്ക്കുമേൽ പരം
ചന്തമേറുന്ന പുഞ്ചിരി!
സാരമെന്തതിനെന്നറിഞ്ഞവ-
നാരുമില്ലഹോ സൂനമേ,
സൽപ്രതാപവാനായ് വിയത്തിലാ-
നില്പു നിന്നൊരു ഭാനുമാൻ
അല്പമാത്രകൾ കൊണ്ടധഃപതി-
ചപ്പുറത്തായ കാഴ്ചയിൽ
ചില്പുമാന്റെ വിനോദവീഥിക-
ളിപ്രകാരമെന്നോർക്കവേ
പുഷ്പമേ ചിരിവന്നുപോകയോ?
സ്വല്പമില്ലതിലത്ഭുതം.
പാലൊളി പരത്തീടുമുന്നത-
ജാലികൻ വിധു കേവലം
പാറയാണെന്നു മാനസേ നിന-
ച്ചൂറിടുന്നിതോ പുഞ്ചിരി?
നീലവിണ്ണിനു മാലചാർത്തുന്ന
ശ്രീലതാരകാസഞ്ചയം
പാരിജാതത്തിൻ പൂക്കളെന്നു സ-
സ്മേരയായി നീയോർക്കയോ?
ഉല്ലസത്തരമാമൃദുസ്മിതം
മെല്ലെ മെല്ലെ വളർന്നിതാ
ഫുല്ലസുന്ദരസൂനമായി നീ-
യല്ലിലാരിതു കാണുവാൻ?
നിദ്രയെന്നിയേ നിന്നടുത്തിരു-
ന്നർദ്ധരാത്രിയിലാകയാൽ
തൂമയോടു നിൻ കോമളാകൃതി
ക്ഷേമദായകം കണ്ടു ഞാൻ.
ജന്മസാഫല്യം പൂർത്തിയായെന്നു
സമ്മതിക്കുന്നെൻ കണ്ണുകൾ
ആരുമാസ്വദിക്കാത്ത സൗരഭ-
പൂരവും മമ നാസിക
ആസ്വദിക്കുന്നു ഹാ! കൃതാർത്ഥ ഞാൻ,
നീ സുമാന്വയ റാണിയും.
ഒത്തിണങ്ങിയ സദ്ഗുണങ്ങളും
ഗാത്രശോഭയുമുള്ള നീ
എന്തിനിങ്ങനെ രാത്രിനേരത്തു
ചിന്തിടുന്നു നിൻ കാന്തിയേ?
ഗാഢചിന്തയിൽ കാണ്മു ഞാൻ തവ
ഗൂഢമാം മനോവാഞ്ഛിതം
സാധ്വിമാർ മുടിമുത്തു നീ, പരി-
ശുദ്ധ ജീവിതകാംക്ഷിയും
ഇഷ്ടമില്ലൊരു ലേശവും പര-
ദൃഷ്ടിഗോചരയാകുവാൻ
ആകയാൽ നടുയാമിനിക്കിദം
സ്വാഗതം ചെയ്തു നില്പ്പു നീ.
ആമയം വിനാ നീ മനോഹര,
കാമിനീകുല മാതൃക
ബേത്ലഹേമിലെ ദിവ്യമാം ഗുഹ-
യ്ക്കൊത്ത നൽ പ്രതിരൂപമായ്
എന്റെ ദൃഷ്ടിയിലാഭചിന്നുന്നു
നിന്റെയാകൃതിയത്ഭുതം!
കീലമങ്ങനെ ദ്വാരസീമനി
ലാലസിപ്പതു കാണുകിൽ
മാർഗ്ഗദർശിയായ് വന്നതാരമെ-
ന്നോർക്കുമാഗതനേവനും.
കേസരങ്ങൾ പരാഗവാഹികൾ
ഭാസുരം നവശില്പമായ്
ചേർന്നു പൂമൃദുമെത്തതന്നഴ
കാർന്നു കാണ്മതും വിസ്മയം.
ഉണ്ണിയേശുവിൻ ശയ്യയാണതെ-
ന്നെണ്ണിടുന്നിതാ കാണികൾ.
ആകെ നോക്കുകിൽ ബേത്ലഹേമിലെ-
യാഗുഹയ്ക്കനുരൂപയായ്
നീ ലസിക്കുന്നു ദിവ്യപൈതലിൽ
ലീല തീർന്നൊരു രംഗമായ്.
(വിശ്വദീപ്തി, ഡിസംബർ, 1969)
