Pallitharattu

പള്ളിത്താരാട്ട്


രിരം രാരി രാരാരോ-രാരി 

രാരിരം രാരി രാ രാ രോ. 

 

ആരോമലുണ്ണിയുറങ്ങൂ- പൂന്തേൻ 

ചോരുന്ന വല്ലിയുറങ്ങു. 

പൂരിച്ച മോദത്തോടമ്മ-നല്ല 

താരാട്ടു പാടാമുറങ്ങു 

 

കൊഞ്ചിക്കുഴഞ്ഞു നീ തൂകീ-ടുന്ന 

പുഞ്ചിരിപ്പൂവെണ്ണിലാവിൽ, 

വഞ്ചിനാടാകെ കുളുർത്തീ-ടുന്നു 

ചെഞ്ചെമ്മേ നീയൊന്നുറങ്ങു. 

 

മംഗളഗാനങ്ങൾ നാടു- നീളെ 

പൊങ്ങി മുഴങ്ങുന്നു മേന്മേൽ; 

മങ്ങാതെ ഭവ്യങ്ങളെല്ലാം-നിന്നിൽ 

തങ്ങുന്നു, നീയൊന്നുറങ്ങു.

 

വാനുലകത്തിൽ വസിക്കും – ദിവ്യ 

മാനിനിമാരും നിനക്കായ് 

ഗാനങ്ങളാലപിക്കുന്നു, – വേഗം

ആനന്ദത്തോടെയുറങ്ങു.

 

പഞ്ചമിച്ചന്ദ്രനെ വെല്ലും-നവ 

കാഞ്ചനമൂർത്തിയിതെന്റെ 

നെഞ്ചിനു തങ്കപ്പതക്കം,-ഉണ്ണീ 

ചാഞ്ചാടി നീയൊന്നുറങ്ങു. 

 

എന്നോമൽ തങ്കക്കുടമേ, നിന്റെ 

പൊന്നുമുഖം കാണുംനേരം

വിണ്ണവർക്കില്ലാത്ത ഭാഗ്യം-ഇതെ- 

ന്നെണ്ണി ഞാനാനന്ദിക്കുന്നു. 

 

പെണ്മണിമാണിക്യമായ- വഞ്ചി- 

തന്മകുടത്തിൽ ലസിക്കും 

മേന്മയേറീടുമീ രത്നം-അഹോ, 

ബ്രഹ്മാവു തീർത്തതുതാനോ!

 

ഏതൊരു പാവനവസ്തു കൊണ്ടീ 

ചേതോഹരമായ മൂർത്തി

ധാതാവിതേവിധം തീർത്തു-, നിത്യം 

ഭൂതലേ ഭൂതി ചൊരിവാൻ!

 

കസ്തൂരി കാഞ്ചനമെല്ലാം-പൊടി-

ച്ചത്തറിൽ നന്നായ് കുഴച്ച് 

മേൽത്തരം മൂശിയിലിട്ടു- വാർത്ത 

മൂർത്തിയോ നീയെൻ കുമാരാ! 

 

പാരിജാതത്തിൻ പരാഗം-കൊണ്ടു 

കാര്യമായ് തീർത്തൊരു ദേഹം 

ശാരദചന്ദ്രികതന്നിൽ- മുക്കി- 

പ്പാരിൽ വിധാതാവു വച്ചോ! 

 

മിന്നൽപ്പിണരിന്റെ ദീപ്തി- നല്ല 

പൊന്നിൻ ചിമിഴിലടച്ച് 

മന്നിലേക്കേവമയച്ചോ-ധര- 

യ്ക്കുന്നമ്രതേജസ്സരുളാൻ!

 

അമ്പിളി തന്റെ കലയോ,-ഇതു 

ചെമ്പകപ്പൂവിൻ കുലയോ!

വൻപെഴും പാല്ക്കടൽതന്നിൽ- മേളി-

ച്ചിമ്പം വളർക്കുമലയോ!

 

ശാരദനീരദഭാസ്സോ,- മുനി

നാരദനേന്തും മഹസ്സോ!

ആരിലുമാനന്ദമേകും-കാന്തി

ചോരുന്നൊരിന്ദ്രധുസ്സോ! 

 

തങ്കച്ചെന്താമരപ്പൂവോ,-തെല്ലും 

പങ്കമേശാത്ത മധുവോ! 

കുങ്കുമകാന്തി കലർന്നു- വാനിൽ 

തങ്കുന്ന ബാലരവിയോ!

 

മന്ദാരശാഖിതൻ വിത്തോ,-

ദേവി ഇന്ദിര ചാർത്തുന്ന മുത്തോ 

ഇന്ദ്രാണിതന്നുടെ നാസാ- മണി- 

തന്നിൽ കളിക്കുന്ന ഞാത്തോ! 

 

വാസന്തീവല്ലിതൻ മൊട്ടോ,- മധു- 

മാസമം മങ്കതൻ പൊട്ടോ 

ഭാസ്വാൻ ജ്വലിച്ചുയർന്നാലം-തെല്ലും 

കൂസാത്ത ദീപ്തിപ്പകിട്ടോ! 

 

ചന്ദനച്ചാറിൻ തണുപ്പോ,-ഗുളം 

തന്നീടും നല്ലോരിനിപ്പോ! 

സ്വർന്നദിതന്നിൽ കളിക്കും-വീചീ- 

വൃന്ദത്തിൻ കാന്തിത്തിളപ്പോ 

 

പഞ്ചാമൃതത്തിൻ രസമോ,-പാടി- 

കൊഞ്ചും കുയിലിൻ സ്വരമോ! 

പഞ്ചവർണ്ണക്കിളിപ്പൈതൽ- തന്റെ

പഞ്ചമരാഗരസമോ!

 

വഞ്ചീനിവാസികൾ ചെയ്ത-പുണ്യ-

സഞ്ചയം മൂർത്തിയായ് വന്നോ!

കാഞ്ചനത്തിന്നു സുഗന്ധം- ചേർന്നെൻ 

നെഞ്ചിൽ വിഭൂഷയായ് തീർന്നോ!

 

ഓമനേ, തങ്കമേ, പൊന്നേ,- എന്റെ 

പ്രേമപ്പൂവല്ലിക്കുരുന്നേ, 

കാമനും കാലിണകൂപ്പും- ദിവ്യ 

കോമളത്തൂമലർച്ചെപ്പേ-

 

ഉണ്ണീ, എന്നോമൽ കുമാരാ,- പൂർവ്വ-

 പുണ്യത്തികവേയുറങ്ങു;

അർണ്ണോജതല്ലജം തോല്ക്കും-കുഞ്ഞു

 കണ്ണുകൾ മന്ദമടയ്ക്കു.

 

സമ്മോദപൂർവ്വം തഴുകി- ഞാനി- 

ന്നുമ്മവയ്ക്കുന്ന ശിരസ്സിൽ, 

മേന്മയേറുന്ന കിരീടം-മേലിൽ 

ചെമ്മേ തിളങ്ങേണ്ടതല്ലോ! 

 

തങ്കപ്പകിട്ടു കലരും- നല്ല

 പങ്കേരുഹപ്പൂവിനോടും

അങ്കംപൊരുതുമിക്കൈകൾ- മേലിൽ

 ചെങ്കോൽ ധരിക്കേണ്ടതല്ലോ! 

 

മേൽത്തരം കാര്യങ്ങളന്നു- നിന്റെ 

നിദ്രയേ ഭംഗപ്പെടുത്താം; 

അത്തലകന്നു നീ ഇന്നു- മന-

സ്വസ്ഥതയോടെയുറങ്ങു.

 

എന്മകനേ നീയുറങ്ങു, -എന്റെ

പൊന്മകനേ നീയുറങ്ങു.

കണ്മണി നിൻമുഖം നോക്കി-നോക്കി 

അമ്മയടുക്കലിരിക്കാം.

                                                                                     (1927)