Third Verse

മൂന്നാം സർഗ്ഗം


വിശ്വമഹാനഗരത്തിലെത്തിച്ചേർന്നോരാ വിദ്യാർത്ഥി

വിശ്വമഹാൻ ഭാവിയിലെന്നാരറിയുന്നു?

വർത്തമാനം ഭൂതം ഭാവിയെല്ലാമൊരുപോലെകാണും 

നിത്യൻമാത്രം നിസ്സന്ദേഹമറിഞ്ഞുകാര്യം.

കോൾമയിർകൊണ്ടിരിക്കേണം ലണ്ടൻമഹാപുരിയതിൽ 

ക്ഷേമദമാ കഴലിണസ്‌പർശിച്ചനേരം

പതിനെട്ടുകാരനൊരു യുവവിദ്യാർത്ഥിയെക്കണ്ടാ-

ലതിമാത്രം മതിപ്പെന്തുവരുവാനുള്ളു? 

വിക്ടോറിയാ ഹോട്ടലിൽപോയ് മജുംദാറുമൊരുമിച്ചു

താല്കാലികതാമസത്തിനേർപ്പാടുചെയ്തു.

ദാദഭായി നവറോജി, ഡോക്‌ടർമേത്താ, മറ്റും പല-

രാദേശത്തുണ്ടക്കാലത്തു ഭാരതീയരായ്. 

മേത്താവന്നു സന്ദർശിച്ചു മോഹനു സന്തോഷമായി

വ്യർത്ഥവാക്കായിരുന്നില്ല വർത്തമാനങ്ങൾ.

ആംഗ്ലേയരോടൊത്തുപോകാനറിഞ്ഞിരിക്കേണ്ടും പല

സംഗതികളാത്മാർത്ഥമായുപദേശിച്ചു.

 

ഹോട്ടലിലെപ്പണച്ചെലവമിതമാകയാൽ നല്ല വീട്ടിലൊരേടത്തുപാർക്കാൻ

നോക്കേണമെന്നും പറഞ്ഞിട്ടുപിരിഞ്ഞുപോയ് മഹാമനസ്ക്കനാം

മേത്താ ചെറുപ്രായക്കാരനല്ലേ ഗാന്ധിയെന്നോർത്തു.

 

മൂന്നുനാളു തികഞ്ഞില്ല, മൂന്നുപവൻകൊടുക്കേണ്ടി 

വന്നു; ഹോട്ടൽ വിട്ടു ഗാന്ധി പാർപ്പിടം മാറി. 

പരിച്ഛേദം സസ്യഭുക്കായിരിക്കയാൽ വേണ്ടതുപോ-

ലൊരിക്കലും കിട്ടാറില്ല ഭോജനമെങ്ങും.

വീണ്ടും വീണ്ടും വാസസ്ഥലം മാറേണ്ടതായ് സാഹചര്യ-

മുണ്ടായ‌വന്നു; സ്ഥലം ലണ്ടൻപട്ടണമല്ലേ? 

അപ്പക്കഷണങ്ങൾ മത്സ്യമാംസാദിയോടിടചേർന്നു

സ്വല്പംകിട്ടുമതുകൊണ്ടു ജീവിച്ചുപോന്നു.

കുടുംബജീവിതത്തിന്റെയോർമ്മയായി, നാട്ടിലേയ്ക്കു

മടങ്ങുവാൻ പ്രലോഭനംപോലുമുണ്ടായി.

പലപ്പോഴും നടക്കാനായിറങ്ങിടും; കുറേദൂരെ-

ചിലപ്പോളങ്ങനെപോകും തെരുവിലൂടെ. 

അക്ഷരങ്ങൾ വലുതായിട്ടൊരിടത്തുകണ്ടു “സന്ധ്യ-

ഭക്ഷണശാല’യെ,ന്നൊരു വലിയമേട.

തേടിപ്പോയവള്ളി കാലിൽചുറ്റിയശുഭസായാഹ്ന,

മോടിയെത്തിക്കവാടത്തിൽ തെല്ലൊന്നു നിന്നു. 

അകത്തേയ്ക്കു കടന്നിരുന്നധികസംതൃപ്‌തിയോടേ-

യകത്താക്കിയാഹാരങ്ങളാവശ്യംപോലെ.

വീടും നാടും വെടിഞ്ഞിട്ടന്നാദ്യമാണു വിശപ്പിൻ്റെ-

യാടലകറ്റുവാൻ തക്ക സുഖഭക്ഷണം.

സസ്യാഹാരസംബന്ധമായ് വില്‌പനയ്ക്കുതയാറായ

പുസ്തകശേഖരവുമാസ്ഥലത്തുകണ്ടു.

നിധികിട്ടിയതുപോലെയതിൽനിന്നും ചിലതെല്ലാ-

മധികസന്തോഷത്തോടേ വിലയ്ക്കുവാങ്ങി. 

ജനയിത്രിയോടുചെയ്‌ത സുപ്രതിജ്ഞപാലിക്കുവാ-

നനായാസം സാദ്ധ്യമെന്നു സമാധാനമായ്. 

ഗുരുജനസമാനരും സഖാക്കളും പറഞ്ഞിട്ടു-

മൊരിക്കലുമാപ്രതിജ്ഞലംഘിച്ചിട്ടില്ല. 

നിറഞ്ഞഗൗരവത്തോടേയൊരു സുഹൃത്തിതേവിധം 

പറഞ്ഞൊരു സന്ദർഭത്തിൽ സസ്നേഹംതന്നേ;

“നിങ്ങളെൻ്റെസോദരനായിരുന്നെങ്കിലസംശയം 

നിങ്ങളേ ഞാൻ നാട്ടിലേയ്ക്കു വിട്ടയച്ചേനേ.

 പഠിപ്പില്ല ജനിത്രിക്കു, ലോകപരിചയമില്ല, 

മടയനേപ്പോലെ താങ്കൾ പ്രതിജ്ഞചെയ്തു. 

ആ സ്ത്രീരത്നമീനാട്ടിലേ സാഹചര്യം ഗ്രഹിക്കുന്നി-

ല്ലർത്ഥലേശമില്ലാതുള്ള സത്യവാഗ്ദാനം. 

ആരോഗ്യത്തെ ഹനിക്കുന്ന മർക്കടമുഷ്ടിയാണിതു 

നേരേതന്നെയുറപ്പിച്ചു പറയുന്നു ഞാൻ.”

എന്തിനേറെ? യിതുകൊണ്ടുമിതിലേറെ വാക്കുകൊണ്ടും

ഗാന്ധിദൃഢചിത്തൻ തെല്ലും കുലുങ്ങിയില്ല. 

പരിപൂർണ്ണ സസ്യഭുക്കായ് വിദേശത്തും സ്വദേശത്തും

മരിക്കുന്നകാലത്തോളമവൻ ജീവിച്ചു. 

അത്രയല്ല സസ്യഭക്ഷ്യപ്രവർത്തക സംഘാംഗമായ്

വർത്തിച്ചിരുന്നദ്ദേഹമന്നിംഗ്ലണ്ടിൽതന്നേ. 

ഭക്ഷണത്തിലുള്ള നിഷ്‌ഠയൊഴിച്ചേതുകാര്യത്തിലു-

മാക്ഷേപമില്ലാംഗ്ലേയരേയനുകരിപ്പാൻ.

 

ആചാര്യമര്യാദകളെ മനസ്സിലാക്കാൻ ശ്രമിച്ചു 

വാചാലതയോടെ ഭാഷ സംസാരിക്കാനും 

വസ്ത്രധാരണത്തിലുള്ള പ്രത്യേകരീതികളെല്ലാം

തത്രസ്ഥരെപ്പോലെയാക്കാൻ മടിച്ചില്ലേതും. 

ഒന്നാംതരമാംഗ്ലേയനായ് കാണപ്പെടാൻ പര്യാപ്തമായ് 

ത്തീർന്നു മോഹൻഗാന്ധിയുടെ വേഷമാറ്റങ്ങൾ. 

സ്വർണ്ണംകൊണ്ടു വാച്ചിനൊരു ചങ്ങലയുമിട്ടു; കൈയിൽ

കണ്ണഞ്ചുമാറൊരു വടിഖർജ്ജുരശില്പം.

അല്പനേരമല്ലചെലവാക്കിയതീവേഷമെല്ലാം

 

ദർപ്പണത്തിൽ നോക്കിമോടിത്തികവിലാക്കാൻ.

യുവതികളൊത്തു നൃത്തംചെയ്യുന്നതാദേശത്തിലേ

സവിശേഷപരിഷ്‌കാരമാണെന്നു കണ്ടു.

നൃത്തപരിശീലനവുമാരംഭിച്ചുസംഗീതത്തി-

നൊത്തു ചുവടൊന്നുവയ്ക്കാൻ സാധിക്കാതായി.

സംഗീതാഭ്യസനത്തിനും ശ്രമംചെയ്തുനോക്കി; നല്ല

സംഗതി,യെന്നാലതിലും വിജയിച്ചില്ല. 

ഒന്നാംതരം സായിപ്പായിപ്പരിഷ്കാരിയായിത്തീരാൻ

മൂന്നുമാസക്കാലത്തോളം ശ്രമം തുടർന്നു.

ഒരുദിനം മനസ്സാക്ഷിയുണർന്നതിൻഫലമായി

ശരിയല്ലതന്റെപോക്കെന്നവനുതോന്നി.

പരിഷ്കാരിയാകാനല്ല പഠിക്കാനാണല്ലോതൻ്റെ 

പരദേശവാസമെന്നു കരളിലോർത്തു.

“അനാവശ്യച്ചെലവെത്രചെയ്‌തുപോയി! സ്വഗേഹത്തിൽ

ധനസ്ഥിതിയത്രമാത്രം മികച്ചതല്ല. 

നന്മനസ്സുകൊണ്ടു ജ്യേഷ്‌ഠസഹോദരൻ തൻ്റെഭാവി 

മേന്മയോർത്തു തരുന്നതാണിപ്പണമെല്ലാം. 

അതുകൊണ്ടു ധൂർത്തടിച്ചു സമയവും പാഴാക്കിയാ-

ലതിൽപ്പരമപരാധം വരുവാനില്ല. 

മനഃപരിഷ്കാരംവേണം ബാരിസ്റ്റരാകേണമതാ-

ണെനിക്കത്ര വേണ്ടനേട്ടം മറ്റൊന്നുമല്ല.

തിരിച്ചുഞാനെൻ്റെ നാട്ടിൽപോകേണ്ടവനാണുകൈയി-

ലിരിക്കുന്ന സമ്പാദ്യമാണെനിക്കാവശ്യം.” 

ഒരു മാത്രകൊണ്ടുമോഹൻ പരിപക്വമതിയായി

വിരമിച്ചുവേണ്ടാതനമെല്ലാറ്റിൽനിന്നും. 

വരുമിതുപോലെയോരോ മനസ്സാക്ഷിക്കുത്തെല്ലാർക്കും

പരിഗണിക്കായ്ക്‌കിൽ ഫലമധഃപതനം.

മിതമാക്കി ചെലവെല്ലാം, സ്വയംപാകംചെയ്തുഭക്ഷ്യ,

മൊതുങ്ങിജീവിച്ചുകൊണ്ടു പഠിത്തമായി.

 

വണ്ടിയാത്രയുപേക്ഷിച്ചു കാൽനടയായ് പോയിക്ലാസ്സി-

ലുണ്ടായിരുന്നൊട്ടു ദൂരമെന്നിരുന്നാലും.

അറിയാതെയാണെങ്കിലും മഹാനാകാനടിസ്ഥാന-

മുറപ്പിച്ചു ഗാന്ധിജിയാകാലഘട്ടത്തിൽ.

മഹൽ ഗ്രന്ഥങ്ങളുമായിപ്പരിചയപ്പെട്ടു, നല്ല 

സുഹൃത്തുക്കളോടുമുണ്ടായ് വന്നു സമ്പർക്കം.

മതമേതായാലുമതിൽ പരമസത്യമുണ്ടെങ്കി-

ലതുകാണാനാരാഞ്ഞിരുന്നദ്ദേഹമെന്നും.

അഗമ്യമല്ലെന്നുകണ്ടു ക്രിസ്‌തീയ ‘വിശുദ്ധഗ്രന്ഥം’

ഭഗവത്ഗീതയെപ്പോലെയതും വായിച്ചു.

ആരാധിക്കാൻപോയിരുന്നു പള്ളികളിൽ പലപ്പോഴും; 

 

പാരായണം ചെയ്‌തുഖുറാനനിഷ്‌ടമെന്യേ. 

നിരീശ്വരഗ്രന്ഥങ്ങളും നോക്കാറുണ്ടായിരുന്നെന്നാൽ

നിരീശ്വരസിദ്ധാന്തത്തെ വെറുത്തിരുന്നു. 

നിയമജ്ഞനാകാനുള്ള പഠനത്തിലല്ലാതൊന്നിൽ 

വ്യയംചെയ്യാൻ സാധിച്ചില്ല സമയമേറെ.

‘ലണ്ടൻ മട്രിക്കുലേഷനും’പഠിച്ചിരുന്നെന്നോർക്കുമ്പോ-

ളുണ്ടോപിന്നെയിഷ്‌ടംപോലെ വായിക്കാൻനേരം?

ഏതുമതത്തിനുമോർത്താൽ ത്യാഗസേവനങ്ങളത്രേ

കാതലെന്നുമതിശാലി മനസ്സിലാക്കി. 

മൂന്നുകൊല്ലക്കാലംകൊണ്ടു നിയമപാഠങ്ങളെല്ലാം 

തീർന്നു; പ്രശസ്ത്‌തമായ് ‌വന്നു വിജയലബ്ധി.

നാട്ടിലേയ്ക്കുപോരും മുമ്പു സ്നേഹസൂചകമായ്ത്തൻ്റെ

കൂട്ടുകാർക്കു ഗാന്ധിയൊരു വിരുന്നുനല്കി. 

സസ്യഭക്ഷണങ്ങളെക്കൊണ്ടു വിരുന്നിനുമോടികൂട്ടാ-

നുത്സാഹിച്ചു, സസ്യഭുക്കാണല്ലോ മോഹനൻ. 

നാലുവാക്കു ഭംഗിയായിപ്പറഞ്ഞൊന്നു പിരിയുവാ-

നാലോചിച്ചിട്ടതുമാത്രം സാദ്ധ്യമായില്ല. 

എന്തുചെയ്യാം? സഭാകമ്പം പണ്ടുമുതൽ പലരേയും

പന്താടിവിനോദിച്ചിട്ടുണ്ടഭിജ്ഞന്മാരേ.

അവരെല്ലാം വിജയിച്ചു മുന്നേറിയെന്നുള്ള സത്യ-

മവിശങ്കം ചരിത്രങ്ങൾ പറയുന്നല്ലോ. 

ഒരുകാലത്തതിലേറെ ഗാന്ധിജിക്കും ഭാസുരമായ്

വരും ഭാവി; താളുകളേ മറിച്ചുപോകൂ.