ബാഷ്പ്രപ്രളയം

വേനൽക്കാലം പോയി മറഞ്ഞു,
വർഷം കൊണ്ടുപിടിച്ചു, കാർമ്മുകിൽ
വാനിൽ തിങ്ങി നിരന്നു പോരി-
നൊരുങ്ങിയ പടയാളികളെപ്പോലെ
ഭേരി മുഴങ്ങി, രവിചന്ദ്രന്മാർ
നക്ഷത്രങ്ങളുമോടിയൊളിച്ചു
താരാപഥമാകെയിരുണ്ടൊരു
ഭീകരമാം നിലയവലംബിച്ചു.
“തുള്ളിക്കൊരുകുട’ മെന്ന കണക്കിനു
പെയ്തുതുടങ്ങി, കർഷകരെല്ലാ-
മുള്ളിൽ കിടിലം കൊണ്ടു വരമ്പിൽ
ചുറ്റിനടന്നു പാടo തോറും
പൊങ്ങിവരുന്നൊരു സലിലവിതാനം,
തിങ്ങും ധാരാധരനിരയെന്നിവ-
യെങ്ങും കാണായ്, ചുണ്ടിലുതിർന്നുട –
നീശ്വരനാമജപം നാസ്തികനും.
ഒരിടത്തിടയിൽ കേൾക്കാം രോദന-
“മയ്യോ പോയേ! ബണ്ടുതകർന്നേ!”
പരിദേവനമതുവേറൊരിടത്തും
പൊങ്ങി, പിന്നെപ്പലെടത്തായി.
തള്ളിത്തള്ളിക്കയറിയപാഥ-
സ്സടിയിലമർത്തീ കേദാരങ്ങളെ-
യെല്ലാം ചേർത്തൊരു കായലുതന്നേ
തീർത്തു രസിച്ചു പ്രകൃതീശ്വരിയാൾ.
നീറിപ്പുകയും ഹൃദയങ്ങൾക്കൊരു
ശാന്തിയുമെന്യേ കർഷകവൃന്ദം
കേറിയിരുന്നു നികേതനസീമനി
പാവകളെപ്പോൽ നിശ്ചലരായി.
വാക്കുകളുതിരാനധരങ്ങൾക്കി-
ല്ലാക്കം, സൃഷ്ടിസ്ഥിതികർത്താവിൻ
പക്കൽ ചുടുനെടുവീർപ്പുകളാലവ-
രറിയിക്കുകയാണാധികളെല്ലാം.
കൊയ്ത്തരിവാളും കാച്ചിയിറമ്പിൽ
തിരുകിയിരിക്കും തൊഴിലാളിക്കും
മെത്തിവരും ജലനിലവാരത്തോ-
ടൊത്തുയരുന്നുണ്ടെരി തീയുള്ളിൽ.
പോയാലവനും പോയി; വയറു
പിഴപ്പിനു വകയിതു കേവലമവനും
സായാഹ്നംവരെ നാളുകളെത്ര-
യിതിൽ പണി ചെയ്തവനാണാ ഭൃതകൻ!
വേറൊരുരംഗമതേ സമയത്തിതി-
ലേറെ വിഭിന്നം; ഗിരിനിര തങ്ങൾ-
ക്കേദമുയർച്ചയിലഭിമാനിച്ചും
സുന്ദരദൃശ്യം മെയ്യിലണിഞ്ഞും
നില്ക്കുമിടങ്ങളെ നാമറിയുന്നു-
ണ്ടവിടങ്ങളിലീ മാതിരി വെള്ള-
പ്പൊക്കം വരികില്ലെന്ന വിചാര-
മബദ്ധ,മതപകടതാവളമല്ലൊ.
നട്ടുച്ചയ്ക്കോ നടുരാത്രിയിലോ
പെട്ടെന്നോരോ ശൈലവുമലറി
പ്പൊട്ടുന്നവിചാരിതനിമിഷത്തിൽ
കെട്ടിനിറഞ്ഞ ജലം തള്ളുമ്പോൾ
കുത്തിപ്പായുകയായി വെള്ളം
സപ്തമഹാ പാരാവാരങ്ങളു-
മൊത്തൊഴുകുമ്പോലനിയന്ത്രിതമായ്
പൃഥ്വിയിലാരു തടുത്തിടുമതിനെ?
മലയെത്തള്ളി മറിച്ചിട്ടടിയേ
പാറക്കെട്ടുകൾ കുത്തിയൊഴുക്കി
പലഗംഭീരതരുക്കളെയും പിഴു-
തടിമേലാക്കി മറിച്ചുകളിച്ചും
തോടും പാടവുമൊക്കെ നികത്തി
ത്തോട്ടങ്ങൾ തരിശാക്കിക്കുടിലുകൾ
മേടകൾ പോലുമെടുത്തുംകൊണ്ടാ
സലിലപ്രസവമങ്ങനെ പാഞ്ഞു.
എങ്ങോട്ടെന്നില്ലാതെ ജനാവലി-
യോടിയുഴന്നുമറിഞ്ഞും വീണും
പൊങ്ങിയിരമ്പിവരും വെള്ളത്തി-
ന്നടിയിൽപെട്ടു മറഞ്ഞു പലരും
പ്രാണൻ നേടിയെടുത്തവരുടെ കഥ –
യോർത്താലധികം പരിതാപകരം;
നീണാൾ ജീവിക്കണമെന്നാശ-
യവർക്കുണ്ടാകാനിടയില്ലേതും.
അന്തിയുറങ്ങാൻ വീടില്ലാതായി,
ആഹാരത്തിനു വഴിയില്ലാതായ്,
അന്തികസീമനിപോറ്റിയ വത്സല
സന്താനങ്ങളുമില്ലാതായി,
അഥവാ ദുർഭഗസന്താനങ്ങൾ
ക്കച്‌ഛനുമ്മയുമില്ലാതെയുമായ്;
വിധവകളായവരെത്ര മഹേളകൾ!
ദാരങ്ങളെവിട്ടെത്ര പുമാന്മാർ!
മാടുകൾ കൈയാലകളും പോയി,
സർവ്വേക്കല്ലുകളും പോയ്, പലരുടെ
പാടത്തിന്റെ വരമ്പുകൾ പോയ്,
വീടുകളും പോയെല്ലാം തരിശായി.
കണ്ടം കരയായ് കര പാടവുമായ്,
നീണ്ട നിരത്തുകളൊക്കെ മുറിഞ്ഞു,
വണ്ടികളോടാതായി, പാലം-
പലതും പോയ്, വഴിയാത്ര നിലച്ചു.
നേടിയതൊക്കെ നശിച്ചവരുടെയക-
താരിലെ വേദനയാരാണറിയുവ-
താടലകറ്റാൻ ബാഷ്പപ്രളയം.
ചുടുനെടുവീർപ്പുമവർക്കവലംബം
കണ്ടിട്ടഴലിന്നിരയായവരെ
കഴിയുംപോലെ സഹായിപ്പാനോ
മിണ്ടാനോ തരമില്ല, തകർന്നു
ദൂരശ്രാവികൾ പോലുമശേഷം.
ചത്തതിനൊപ്പം ജീവിക്കും നില
മർത്യനുപാരം ദുസ്സഹമല്ലൊ
സത്യാഗ്രഹമിതിനെവിടെ നടത്തും?
മുദ്രാവാക്യവുമെന്തുവിളിക്കും?
നിത്യനിതാന്തമഹാനന്മകളുടെ
മൂർത്തിയദൃശ്യൻ തിരുവടി സാക്ഷാൽ
ഭക്തപ്രിയനവിടുന്നേശരണം!
മുക്തിപ്രദനവിടുന്നേ ശരണം!
(കുടുംബദീപം, സെപ്റ്റംബർ, 1974)
