ചെമ്പരുത്തി

സങ്കോചമൊക്കെയൊരുമട്ടിലകന്നുപാരം
കെങ്കേമനെന്നനിലയിങ്കലഹന്തയേന്തി
പൂങ്കാവിലാടി വിലസുന്നൊരു ചെമ്പരുത്തി,
നിൻകാര്യമോർക്കിലതിവിസ്മയമാർക്കുമുണ്ടാം.
രാഗത്തിളപ്പു പുറമേ തെളിയിച്ചുകൊണ്ടും
യോഗത്തിലെന്നുമൊരുപോലെ രസിച്ചുകൊണ്ടും
ആഗസ്സകന്നവിധമക്കുടിലത്വമാണ്ടും
യോഗീശ്വരന്റെ നവമാതൃക നീ നിനച്ചാൽ!
സൗരഭ്യലേശമിയലാം നിനക്കു പൂവേ!
പേരെന്തുചൊൽക, “സുരഭീ”ത്വമനർഹമല്ലോ
പാരം പടുത്വമിയലും കവികുഞ്ജരന്മാ –
രാരും നിനക്കൊരഭിധാനമുരച്ചതില്ലേ?
ആകാരഭംഗിയതുലം നിജമെന്നുവച്ചോ
ഹാ! കഷ്ടമേവമിതളാകെ ഞെളിച്ചിടുന്നു?
പാകത്തിലെങ്കിലതുഭംഗി; കടന്നുപോയാ-
ലാകാത്ത ഗോഷ്ഠിയതിനാൽ തവ വന്നുചേരും.
ഓർത്താൽ നിനക്കു ഞെളിയാനൊരു ബന്ധമില്ല
താർത്തേൻ നിനക്കു ചെറുതില്ലൊരു ഗന്ധമില്ല
ചാർത്തീടുകില്ലൊരളിവേണി ശിരസ്സിൽ നിന്നെ –
ച്ചേർത്തീടുകില്ല കുസുമായുധനമ്പിനായി.
മെല്ലെച്ചുളിഞ്ഞ തൊലി, യൊട്ടു നരച്ച വർണ്ണം,
വല്ലാതെഴുന്ന വടിവറ്റ ഞരമ്പിതെല്ലാം
അല്ലേ! മറയ്ക്കുവതിനീ ഞെളിവൊട്ടു കൊള്ളാ-
മല്ലോ ശരിക്കു മറയുന്നവ പിന്നിലായി.
കാന്തിപ്പകിട്ടു വിലസും തവ മേനി പുൽകാ-
തെന്തേ പറന്നു വരിവണ്ടുകൾ പോയിടുന്നു?
പൂന്തേൻ കൊതിച്ചു തിരയുന്നൊരു വണ്ടുകൾക്കി-
ന്നെന്താണുലാഭമിഹ നിന്നരികത്തണഞ്ഞാൽ.
തുമ്പിക്കരത്തിനു സമം തവകീലമേവം
മുമ്പോട്ടു നീട്ടി നിലകൊൾവതു കണ്ടിടുമ്പോൾ
മുമ്പിട്ടടുക്കുമവരെപ്പിടികൂടുവാനെ-
ന്നമ്പോ! ഭയന്നു ചെറുപാറ്റകൾ മണ്ടിടുന്നു.
ഏറും വിചിത്ര തരവേലകളാൽ ദളങ്ങൾ-
ക്കേറുന്ന ഭംഗിയതു കാൺകിലതീവഭക്ത്യാ
കീറിപ്പറിഞ്ഞു ചുളിവീണ ചുവന്ന പട്ടും
മാറിത്തരും വഴി നിനക്കതിനില്ലവാദം
പൂവേ! വലിപ്പമതുലം നിജമെന്നഹോ! നിൻ-
ഭാവം നിനയ്ക്കിലതിലർത്ഥമശേഷമില്ല
ഏവം വലിപ്പമിയലുന്നൊരു സൽഫലത്തേ
ദൈവം നിനക്കു തരികിൽ കൃതകൃത്യനാം നീ.
വമ്പത്വവും മിനുസവും കുറവായ പൂക്കൾ –
ക്കിമ്പത്തിനൊത്ത ഫലമെത്ര ലഭിച്ചിടുന്നു!
ഡംഭേതുമെന്യേ ശരിയായ നിലയ്ക്കു നിന്നാൽ
സംഭവ്യമാണു കുശലം; ശുഭമാം സമസ്തം!
(കേരളീയ കത്തോലിക്കൻ, ഡിസംബർ 1922)
