08 Ente Vipanjika

എന്റെ വിപഞ്ചിക


ഞാനെന്റെ നാഥൻ്റെ സ്നേഹസ്വരൂപത്തേ 

മാനസതാരിൽ നിനച്ചിടുമ്പോൾ 

ആനന്ദപൂർണ്ണയായെൻ്റെ വിപഞ്ചിക 

താനേ സംഗീതങ്ങളാലപിക്കും.

കൈയിലെടുക്കേണ്ട, മേശമേൽ വയ്ക്കേണ്ട, 

കൈയിനാൽ തന്തികകൾ മീട്ടിടേണ്ട, 

എന്റെ സമാധിയിൽ ഞാൻ ലയിച്ചിടുമ്പോ- 

ളെന്റെ വിപഞ്ചിക പാട്ടുപാടും. 

ഏറ്റം സുഖകരമായുള്ളമെത്തമേ- 

ലേറ്റിഞാനാദരിക്കേണ്ടതെല്ലും, 

മോടികലർന്നതിഭദ്രമായുള്ളൊരു 

മൂടുപടമിട്ടു മൂടിടേണ്ട, 

ഏതൊരുകാറ്റിലുമേതുപിശറിലു- 

മാതങ്കമറ്റതു പാടിക്കൊള്ളും 

പാടത്തും നല്ല പറമ്പിലും മുറ്റത്തു-

മാടലകന്നതു പാട്ടു പാടും.

കൊട്ടാരസീമനി, മട്ടുപ്പാവിന്മീതേ 

നട്ടുച്ചനേരത്തു പാടുമ്പോലെ 

ചെറ്റക്കുടിലിലാ പാതിരാനേരത്തും 

ചെറ്റുഭേദംവിനാ പാടിക്കൊള്ളും.

കത്തിക്കാളീടുന്നതീയിലെറിഞ്ഞാലും 

തത്തിക്കളിക്കുന്ന സാഗരത്തിൽ 

മുക്കിമറിച്ചാലുമെൻ വിപഞ്ചിക 

തർക്കമേതുംവിനാ പാട്ടുപാടും.

എന്റെ വിപഞ്ചിക പാടിടും ഗാനങ്ങ- 

ളെന്റെ നാഥൻ കേട്ടു സന്തോഷിക്കും.

ആ നല്ല ഗാനത്തിൻ മാധുരിയാസ്വദി- 

ച്ചാനന്ദിച്ചീടുമെൻ പ്രാണനാഥൻ.

താളം പിഴയ്ക്കാതെ രാഗങ്ങൾ തെറ്റാതെ 

മേളങ്ങളൊന്നും കുറച്ചിടാതെ 

എന്നേക്കും പാടീടുമെൻ്റെ വിപഞ്ചിക- 

യെൻ നാഥനെന്നേക്കുമാനന്ദിക്കും.

(മധ്യസ്ഥൻ, 1937)