കരയല്ലേ കരയല്ലേ

കരയല്ലേ കരയല്ലേ വിദ്യാലയാംബികേ,
കരയല്ലേ കണ്ണുനീർ ഞാൻ തുടയ്ക്കാം.
തനയരേ കാണാഞ്ഞു കരളുരുകും നിന്നോ-
ടനുകമ്പ വളരെയുണ്ടകതാരിൽ മേ.
ഉമയമ്മറാണിയേപോലങ്ങു കേഴുവാ-
നമലേ ഞാനോതുന്നു കാര്യമില്ല.
അവിടുന്നെന്തറിയുന്നു? നാടെല്ലാം ദേവീയി-
ന്നവതാളമാർഗ്ഗത്തിലെത്തി നില്പു.
പുര കത്തും നേരത്തു മേലുകീഴ്‌നോക്കാതെ
കരയും കുഞ്ഞുങ്ങളേ മാറ്റിടേണ്ടേ?
പലതുണ്ടു കാര്യങ്ങൾ പരമരഹസ്യങ്ങൾ;
ചിലതെല്ലാം ചെവിയിൽ ഞാനോതിടട്ടേ?
ഉണ്ണുന്ന ചോറിനു നന്ദിയില്ലാത്തവർ,
കണ്ണുനീർക്കൊതിയന്മാർ, വഞ്ചകന്മാർ,
പരിചാരകന്മാരപ്പാചകന്മാരങ്ങേ
യരുമക്കിടാങ്ങൾക്കായ് ഭക്ഷണത്തിൽ
വിഷമിട്ടു താളിച്ചുസൂക്ഷിക്കുന്നു ചിത്ത-
ഭ്രമമുണ്ടാക്കും വിധം നിഷ്ഠൂരന്മാർ.
ചതിയെല്ലാമറിയുന്നോരാചാര്യശ്രേഷ്ഠന്മാർ
മതിമാന്മാർ വേണ്ടതു ചെയ്തു ശീഘ്രം.
ഇടനെഞ്ചു തകരേണ്ടാ, നെടുനിശ്വാസം വേണ്ടാ,
ചുടുകണ്ണീർ ചിന്തേണ്ടാ, ഭവതി കേൾക്കൂ.
അവരെല്ലാമപകടരഹിതരായ് വാഴുന്നു-
ണ്ടെവിടെയുമാകട്ടെ, സുസ്ഥിതിയിൽ.
ഉപവാസമാണിപ്പോൾ യോഗീന്ദ്രന്മാരിൽ നി-
ന്നുപദേശം സിദ്ധിക്കമൂലമായി.
വിഷഭോജനത്തേക്കാളുപവാസം നന്നല്ലോ
വിഷയാഭിലാഷവും നീങ്ങുമല്ലോ.
“തടയല്ലേ ഞാനൊന്നു ചോദിക്കട്ടേയെന്റെ
മടിയിലെൻ വത്സരേ വച്ചുകൊൾവാൻ
അവരുടെയാഹ്ലാദക്കൊഞ്ചൽ കേട്ടീടുവാ-
നവരെത്താലോലിച്ചൊന്നാശ്ലേഷിപ്പൻ
ഇനിയെന്നു സാധിക്കുമെത്രനാളേക്കെന്റെ
തനിവാസമീവിധം ദീർഘിക്കേണം?”
ഭവതിയക്കാര്യത്തിൽ ചിന്തിച്ചുകേഴേണ്ട
ഭവുകങ്ങളവിളംബം വന്നുചേരും
ഒളിവീശിവന്നെത്തുമൊരു സുപ്രഭാതമ-
ന്നിളകിയാഹ്ലാദിച്ചു മക്കളെല്ലാം
അരികത്തുവന്നിടുമങ്കത്തിലേറിടും
കരലതയാൽ ചുറ്റിപ്പുണരുമങ്ങേ.
ഒഴുകുന്നോരാനന്ദക്കണ്ണുനീർകൊണ്ടപ്പോൾ
കഴുകുന്ന കവിളത്തു ചുംബനങ്ങൾ
തെരുതെരെയെന്നല്ല മതിവരേയർപ്പിക്കും
പരമാനന്ദത്തിലങ്ങാണ്ടു പോകും.
ക്ഷമകേടുകൂടാതെ കാത്തിരുന്നാലുമാ
സമയത്തേ സ്വാഗതം ചെയ്തുകൊൾവാൻ
ഇവരെ, യീവിശ്വാസവഞ്ചകന്മാരേയി-
ന്നിവിടെനിന്നാദ്യമായോടിക്കേണം.
അതു സാധിച്ചില്ലെങ്കിലരുമക്കുഞ്ഞുങ്ങൾക്കും
സതി, നിന്റെ നാട്ടിനും രക്ഷയില്ല.
പരിശുദ്ധബാഷ്പം നീ പഴുതിൽ ചിന്തീടാതെ-
യൊരു സത്യാഗ്രഹമാരംഭിക്ക നല്ലു.
പരിചര്യ വേണ്ടതു സാദരം ചെയ്തുകൊ-
ണ്ടരികത്തു നിന്നീടാം ഞാനും ദേവി
(ദീപിക, 14 ജൂൺ 1959)
