കൊച്ചേട്ടന്റെ കളിവഞ്ചി

വഞ്ചികളി, വഞ്ചികളി, കുട്ടികൾക്കായുള്ള കളി,
വഞ്ചനയില്ലാത്തകളി, കൊച്ചേട്ടൻ കീ ജേ!
കൊച്ചേട്ടന്റെ കളിവഞ്ചി, “കുട്ടിദ്ദീപിക’യാം വഞ്ചി,
കൊച്ചുപിള്ളേർക്കെല്ലാം കേറാം കൊച്ചേട്ടൻ കീ ജേ
ചാക്കോച്ചനും ഗോപാലനും ചാണ്ടിക്കുഞ്ഞും മൈതീൻകുഞ്ഞു-
മൊക്കെക്കേറാം പെൺപിള്ളേരും മടിച്ചീടേണ്ട.
കാസർകോടുമുതലങ്ങു പാറശ്ശാലവരെനീണ്ടു
ഭാസുരമാം കളിവഞ്ചി കിടക്കുന്നല്ലോ.
കളിക്കുന്നകളികണ്ടോ? വിളിക്കുന്നവിളികേട്ടോ?
പൊളിയല്ല കൊച്ചേട്ടനാണമരക്കാരൻ.
പറക്കുന്ന പതാകയിൽ തിളങ്ങുന്ന മുദ്രാവാക്യം
മറക്കാമോ? “നാമെല്ലാരുമൊരു കുടുംബം’.
ഇളകിക്കൂടുന്നുണ്ടല്ലോ പിള്ളേരെല്ലാം സംഘങ്ങളായ്
കളരവമുയർത്തിക്കൊണ്ടാഹ്ലാദത്തോടെ.
കളിവഞ്ചി,കളിവഞ്ചി,കലകളെപ്പോറ്റും വഞ്ചി-
യലയടിയേശാതുള്ളൊരത്ഭുതവഞ്ചി
മുപ്പത്തയ്യായിരത്തോളംബാലികാബാലകന്മാരെ-
ക്കെല്പോടെ സംവഹിക്കുന്നു, കൊച്ചേട്ടൻ കീ ജേ
കാണികളെയാകർഷിച്ചു മുന്നേറുന്ന കളിവഞ്ചി,
വാണിമാതിന്നാഹ്ളാദത്തെ നൽകുന്ന വഞ്ചി,
ആട്ടംകാണാമൊരേടത്തുപാട്ടുകേൾക്കാമൊരേടത്തു
കുട്ടിപ്രാസംഗികരുടെ പ്രൗഢിയും കാണാം.
കൊച്ചുകൊച്ചു പ്രബന്ധങ്ങൾ കഥകളും രചിക്കുന്ന
കൊച്ചുസാഹിത്യലോകത്തിൻ പ്രൗഗല്ഭ്യം കാണാം.
വിമർശനക്കാരിയൊരു തങ്കമ്മച്ചേച്ചി കേങ്കേമി;
ക്ഷമാശീലനമ്മാവനൊരുപദേഷ്ടാവും,
സദാചാരമര്യാദകൾ, സാഹോദര്യം, സമത്വവും
വിദഗ്ദ്ധമായ് പഠിപ്പിക്കും നല്ല കൊച്ചേട്ടൻ,
ഭാവിഭാരതത്തിന്നായി ക്ഷേമരാഷ്ട്രസഷ്ടാക്കളെ
സേവനം ശീലിപ്പിക്കുന്ന നല്ലൊരു വഞ്ചി.
തികഞ്ഞല്ലോകുട്ടികൾക്കു വേണ്ടതെല്ലാമീവഞ്ചിയി-
ലകത്തെനിക്കുണരുന്നൊരസൂയാലേശം
എനിക്കെന്റെ ചെറുപ്പത്തിലിതുവിധഭാഗ്യമൊന്നും
കൊതിച്ചിട്ടും കിട്ടാതെ ഞാൻ കടന്നുപോന്നു.
അനുമോദിച്ചീടുന്നു ഞാനസൂയവിട്ടാത്മാർത്ഥമാ-
യനുജത്തിമാരെ, നല്ലൊരനുജന്മാരെ,
നാട്ടുകാരേ, വീട്ടുകാരെ, നിങ്ങളെല്ലാം കാണുന്നുണ്ടോ
കുട്ടികളെക്കൊച്ചേട്ടന്റെ കളിവഞ്ചിയിൽ.
‘കുട്ടിദ്ദീപിക’യാം വഞ്ചി വിജയിച്ചുമുന്നേറട്ടെ,
കുട്ടികളെ, പിന്നെക്കാണാം; കൊച്ചേട്ടൻ കീ ജേ
(കുട്ടികളുടെ ദീപിക, സെപ്തംബർ, 1965)
