ലോകത്തേയാരറിഞ്ഞു

ലോകത്തേയാരറിഞ്ഞു? വിപുലമൊരുമഹൽ-
ഗ്രന്ഥമാണായ,താർക്കും
വായിച്ചാൽ വിജ്ഞരാകും ലളിതഗഹനമായ്
തോന്നുമദ്ധ്യായമേതും
ജീവിക്കും കാലമെല്ലാം മനുജനതുപഠി
ക്കുന്നു, പക്ഷേ ഗ്രഹിക്കാൻ
സാധിക്കുന്നില്ലവേണ്ടുംവിധ,മപജയവും
വന്നിടുന്നാകയാലേ.
വിദ്വാന്മാരെന്തറിഞ്ഞു? പലരുമതുമിതും
ഗ്രന്ഥമുണ്ടാക്കു,മെല്ലാം
വായിക്കും മാറിമാറി,സ്സഭയിൽ വിരുതൊടേ
സൽപ്രസംഗം മുഴക്കും.
ആചാര്യസ്ഥാനമേല്ക്കും ചിലർ മഹിതതരം
സേവനം ചെയ്യു,മെന്നാ
ലായില്ലാ കാര്യമേതും വിജയമവിടെയ –
ല്ലെന്നറിഞ്ഞീടണം നാം.
ഈലോകത്തെപ്പഠിക്കുന്നവനു പഠനമായ്,
വന്നു സർവ്വജ്ഞപീഠം
താനേപാദംനമിക്കും, വലിയൊരു വിജയം
തന്നെയാണായതോർത്താൽ.
ആചാര്യന്മാർ വഴിക്കല്ലനുഭവപഠനം
കൊണ്ടു മുന്നേറിടേണം
ധീമാന്മാരാകിലും മാർക്കിരുപതുശതമാ –
നത്തിലെത്താൻ പ്രയാസം.
മാതാവിന്നുള്ളിൽനിന്നും വെളിയിൽ വരു മുടൻ
തന്നെയാരംഭപാഠം
വായിക്കാൻ നാം തുടങ്ങും, പലതുമുരുവിടും,
വീണ്ടുമാരംഭമത്രേ.
കാലം മുന്നോട്ടുപോകും, ബിരുദുകൾ കുശലൻ
നേടിടും നിഷ്പ്രയാസം,
പ്രാരംഭത്തെക്കടന്നില്ലിനിയു,മതറിവി –
ല്ലാമനീഷിക്കുതെല്ലും.
ലോകത്തേയാരറിഞ്ഞു? ഗഹനഗഹനമാ –
ണാമഹൽ ഗ്രന്ഥമെന്ന-
ല്ലാദാമിൻ മക്കളിന്നും മുഖവുര പഠനം
തീർന്നുനീങ്ങീട്ടുമില്ല.
ഓരോതാളും വിരൽ തൊട്ടുടനുടനെ മറി –
ക്കുന്നവൻ കേമനാണെ-
ന്നാരും ഭാവിച്ചിടുന്നു, ലിപികളുമറിയു-
ന്നില്ലതിൽ മിക്കപേരും.
*ഞെട്ടിക്കും വാർത്തയൊന്നിങ്ങതിനിടയിലിതാ
വൈദ്യുതാഘാതതുല്യം
പെട്ടെന്നെത്തുന്നു കാതിൽ, തുടരെയെഴുതുവാൻ
നീങ്ങിടുന്നില്ല പേനാ
കഷ്ടം! വാക്കില്ല ചൊൽവാൻ, കുടിലത നിറയും
ലോകമേ, നീ ചതിച്ചോ?
ശിഷ്ടൻ ജോൺ കെന്നഡി, ഹാ! കിടിലമിതുളവാ-
ക്കുന്നു ലോകത്തിലെങ്ങും.
ലോകത്തേയാരറിഞ്ഞു? ചതികൾ പതിയിരി-
ക്കുന്ന കാടാണു ലോകം
ദ്വേഷത്തിന്റെ നർത്തനത്തിന്നനുദിനമിടമേ-
കും കളിത്തട്ടുലോകം
ലോകം മുന്നോട്ടുപോകും, സ്വയമതിനിടയിൽ
മാർഗ്ഗദീപം കെടുത്തും,
താനേതന്നേ കുഴിക്കും കുഴിക,ളവയിലേ-
യ്ക്കന്ധനെപ്പോലെ വീഴും.
ലോകത്തിൻ ശാന്തിമാർഗ്ഗം തലമുറകളിലേ-
യ്ക്കാകുവോളം തെളിക്കാൻ
പ്രാഗത്ഭ്യത്തോടുയത്‌നിപ്പതിനിടയിൽ മഹാൻ
കെന്നഡീ,യങ്ങുപോയോ?
ഓടിപ്പോകുന്ന കാറിൽ ത്വരിതഗതിയിലും
ലാക്കുതെറ്റാതെയെത്തി-
ക്കൌടില്യം നിർവഹിക്കാൻ ഖലനുടെ വെടിയു-
ണ്ടയ്ക്കു സാധിച്ചുവെന്നോ?
പോയല്ലോ വിശ്വദീപം! തിരിയതിലിനിമേൽ
ദീപനാളം, ജ്വലിക്കാം,
കേഴുന്നു ലോകമാകെ, ‘കെയർ വിഭവ’മശി –
ക്കുന്ന കുഞ്ഞുങ്ങൾപോലും
നീയെന്നും നിൻശിരസ്സിന്നണിമണിമകുടം
ലോകമേ, തട്ടിവീഴ്ത്തി-
പ്പാദത്തിൻ കീഴ്‌ഞെരിക്കുന്നൊരു ചെറുശിശുവിൻ
കേളിയാട്ടം കണക്കേ
ഓർമ്മിക്കൂലോകമേ,യാപഴയകഥകൾ, നീ
ലിങ്കനോടെന്തു ചെയ്തു?
വില്യം മക്കിൽലിയോടും, പറയണമിനിയും
ജൈംസുഗാർഫീൽഡിനോടും,
ഇന്നാളല്ലോ മഹാത്മാ സകലജനസമാ –
രാധ്യനാം ഗാന്ധിയോടും…
ചെയ്യല്ലേ,യാത്മഹത്യാപരമിതുകഠിനം
ഭാവിയിൽ; നീചനീചം!
ക്രൂശിക്കപ്പെട്ടിടേണ്ടുന്നവനെയുലകമേ,
പീഠമേറ്റിത്തൊഴുന്നോ?
നാശം നീക്കാൻ ശ്രമിക്കുന്നവനെയഹിതനായ്
ക്രൂശിലേറ്റുന്നുവോ നീ?
നീതിക്കൊന്നാശ്വസിക്കാനെവിടെയുമിടമേ-
കാത്തൊരീ ദുഷ്ടലോകം!
ലോകത്തേയാരറിഞ്ഞു? വലിയൊരു വിഷമ
പ്രശ്നമക്കാര്യമോർത്താൽ
ഭൂഗർഭത്തെപ്പഠിക്കാം, കടലിനടിയിലും
താണുകാര്യം ഗ്രഹിക്കാം,
ശൂന്യാകാശത്തെവന്നിട്ടൊടുവിൽ വിധുവിലും
മർത്യനൊട്ടെത്തിയേക്കാം
സാധിക്കാം മേല്ക്കുമേലായണുപഠനവു,മെ –
ന്നാലുമാർക്കും ഗ്രഹിക്കാ-
നാവില്ലാമാനുഷാ, നിൻഹൃദയ,മതിനക-
ത്തുള്ളമായങ്ങളെന്തോ!
മർത്യൻ കീഴോട്ടുപോകുന്നൊരു വന്യമൃഗമായ്
തീരുവാനെന്നമട്ടിൽ,
പാർത്തട്ടിൽനിന്നുപൊങ്ങാൻ പണികളുമവന-
ക്ഷീണമായ് ചെയ്തിടുന്നു.
വിദ്വേഷം പൂണ്ടു രക്തപ്പുഴയുടെ നടുവിൽ
ചാടിനീന്തിക്കളിക്കു-
ന്നസ്വാസ്ഥ്യത്തോടുലോകം, ‘നരക’മഭിനയി-
ക്കുന്നു നാനാവിധത്തിൽ.
മാർഗ്ഗഭംശംഭവിച്ചോരുലകിനെയിനിമേൽ
നേർവഴിക്കാർ നയിക്കും?
പ്രാർത്ഥിച്ചാലീശ്വരൻ ചെയ്തിടുമതു, നരനാൽ
കേവലം സാദ്ധ്യമല്ല.
“കാവൽപ്പട്ടാളമെല്ലാം രജനിയിൽ വെറുതേ
കണ്ണടയ്ക്കാതെ നില്ക്കും
സർവ്വേശൻ പട്ടണത്തെപ്പരിചൊടു പരിര-
ക്ഷിച്ചിടുന്നില്ലയെങ്കിൽ.”
ലോകത്തിന്റെ പ്രധ്യഷ്യൻ പ്രമുഖനൊരു മഹാ
ധന്യനേതാവുപോയി;
പോയി മാതാപിതാക്കൾക്കവരുടെയരുമ
പ്പുത്രനാമർദ്ധജീവൻ;
കുഞ്ഞുങ്ങൾക്കച്ഛനുംപോയ്; വലിയൊരു ഹൃദയം
തിങ്ങിടും പ്രേമസമ്പ-
ത്തെല്ലാമർപ്പിച്ചനാരീമണിയുടെ ഹൃദയാ-
നന്ദസർവ്വസ്വവും പോയ്
പോയല്ലോ ഭാരതത്തിന്നൊരു പരമസുഹൃ –
ത്തല്പമല്ലാത്ത നഷ്ടം!
വയ്യല്ലോ താങ്ങുവാനിക്കദനഭരമതി-
ന്നെന്തുചെയ്യാവതോർത്താൽ?
ഹാ! ഭൂഖണ്ഡങ്ങളഞ്ചും കരയുവതൊരുപോൽ
തന്നെയെന്നോർത്തു തമ്മിൽ
വീതിച്ചാലല്പഭാരം കുറയുകിലതിനാൽ
സാന്ത്വനം തേടിനോക്കാം.
വീണ്ടും-മായാത്ത ചിത്രം! കദനജലധിയിൽ
മുങ്ങുമാജാക്വിലീനെ
ക്കണ്ടെങ്കിൽ! രണ്ടുവാക്കാലവരുടെ കരളിൽ
സാന്ത്വനം വീഴ്ത്തിയെങ്കിൽ!
ഉണ്ടല്ലോ ചാരിതാർത്ഥ്യം; വനിതകളവരും
ഞാനു,മക്കാരണത്താൽ
കണ്ടീടുന്നെന്റെ ചക്ഷുസ്സുവരുടെ ഹൃദയം
ഭാവനാദർശനത്തിൽ.
ധന്യേ, തെല്ലാശ്വാസിക്കൂ, ധവനൊരുമകുടം,
രക്തസാക്ഷിക്കിരീടം
തന്നേ ചാർത്തി പ്രതാപസ്ഥിരതയിലെതിരി-
ല്ലാതെ വാഴുന്നുവല്ലൊ
നിന്നോടൊന്നിച്ചു പ്രാർത്ഥിച്ചനുദിനമനുശോ-
ചിച്ചിടുന്നുണ്ടു ലോകം.
ധന്യൻ ജോൺ കെന്നഡിക്കായനുനിമിഷമിതാ
ശാന്തി ഞാൻ നേർന്നിടുന്നു.
(ദീപിക, 8 ഡിസംബർ 1963)
