Mother Teresa

 മദർ തെരേസാ


“അഷ്ടാദശപുരാണത്താൽ 

വ്യാസൻചൊന്നതു രണ്ടുതാൻ 

പരോപകാരമേ പുണ്യം, 

പാപമേ പരപീഡനം.”

 

പത്തുദൈവപ്രമാണത്തിൻ

സത്തയും രണ്ടുതന്നെയാം

ദൈവഭക്തി പരസ്നേഹം, 

ജീവിതം പൂതമാണതിൽ 

 

ദ്യോവിനെ സ്വന്തമാക്കീടാ-

നിവനന്നായറിഞ്ഞവൾ

ഭൂവിലുണ്ടൊരു സമ്പൂജ്യ 

ദേവിയെന്നറിയുന്നു ഞാൻ 

 

യശോധനയവൾ ധന്യ 

മഹേളാമണിതന്നെയാം- 

അവളെപ്പഞ്ചഭൂഖണ്ഡം 

പ്രണമിക്കുന്നു നിത്യവും 

ആതുരർക്കു ഭിഷക്കത്രേ 

നിർദ്ധനർക്കുവദാന്യയും

ഒരുവാക്കവളോതീടി-

ലാർക്കുമുള്ളം കുളിർത്തിടും.




ചിറകില്ലാത്ത മാലാഖ,

പറക്കുന്നവളെങ്ങുമേ 

മദർതെരേസായെന്നുള്ള 

നാമം തന്നെ പവിത്രമാം. 

 

പറന്നുപോകും നേരത്തെ 

ത്തണൽ കിട്ടുകിലാസ്ഥലം 

പാരഡൈസായി മാറീടും 

വ്യർത്ഥവാക്കുകളല്ലിവ 

 

ഇനിയും പല നൂറ്റാണ്ടീ

വനിതാമണിയീവിധം 

കാശ്യപിക്കമ്മയായ് വാഴാ 

നീശ്വരാകൃപചെയ്യണേ.               

(1982)