മുത്തിയമ്മ

അമ്പിളിയിൽ പാദമൂന്നിയരുണനെയാടയാക്കി
ഇമ്പമേറും താരകാളി കിരീടമാക്കി
ഉന്നതത്തിൽ വാഴും റാണീ, കന്യകാമാതാവേയങ്ങേ
പൊന്നടികൾ കൂപ്പുന്നു ഞാൻ; കടാക്ഷിച്ചാലും
കുറവില്ലാ നാടായ്ത്തീർന്നു കുറവിലങ്ങാടു മർത്ത-
മറിയത്തിൻ പുരാതന ദേവാലയത്താൽ.
ഭക്തലോകമാസ്ഥലത്തു വിളിക്കുന്നു മറിയത്തെ
‘മുത്തിയമ്മ’യെന്നു മധുരസവിക്കും വാക്കായ്.
ചരിത്രമൊന്നതിലുണ്ടു പലശതാബ്ദങ്ങൾ കട-
ന്നിരിക്കിലും തേഞ്ഞുമാഞ്ഞുപഴകിടാതെ.
10
മറിക്കേണം പ്രശാന്തരായ് ചരിത്രത്തിൻ താളുകളെ
പുറകിലേയ്ക്കപ്പോൾ കാണാമുദ്ദിഷ്ടഭാഗം.
‘കൊലകണ്ടം നിര’*പ്പെന്നാക്കരയിലുണ്ടൊരു നല്ല
സ്ഥലമതു പ്രകൃതിയാലനുഗൃഹീതം.
കളരിവിട്ടൊരു സംഘം ബാലകന്മാരാസ്ഥലത്തു
കളിയാടിക്കഴിയുന്ന ദിനാന്തവേള.
പശിയുണ്ടു ദാഹവുമുണ്ടെങ്കിലും കുട്ടികളല്ലേ?
അശനത്തെക്കാളവർക്കു കളിയാണിഷ്ടം.
കല്ലുകളി പന്തു കളിയോടക്കുഴലൂത്തും നല്ല
20
പുല്ലിന്മീതേയൊലറ്റക്കാലിൽ മത്സരച്ചാട്ടം
ഇത്ഥമോരോകേളികളിലൊട്ടുനേരം കഴിഞ്ഞപ്പോ-
ളസ്തമിക്കാനൊരുങ്ങുന്ന സൂര്യനെക്കണ്ടു.
കുട്ടികളും ക്ഷീണിതരായ്, കളികൾക്കു വിരാമമായ്
വീട്ടിലെത്തിച്ചേരാനുള്ള തിടുക്കമായി.
മണലിട്ട കുടുക്കകൾ താളിയോലകളും വൃക്ഷ-
ത്തണലിൽ നിന്നോരോരുത്തരെടുക്കുകയായ്.
ഒരു വിളി കേൾക്കാമപ്പോൾ’പിള്ളേരേ പിള്ളേരേ’യെന്നു
തിരിഞ്ഞുടനവർ നോക്കി നാലു ഭാഗത്തും.
ഒരു വൃദ്ധകണ്ടാലാർക്കും പ്രിയംകരമുഖഭാവം
പരിചിതയെന്നമട്ടിലവരെ നോക്കി
30
അടുത്തുചെന്നപ്പോൾ മെല്ലെക്കുനിഞ്ഞിട്ടാ നിലത്തുനി-
ന്നെടുത്ത കല്ലുകൾ വൃദ്ധയവർക്കു നല്കി.
മധുവോലും പുഞ്ചിരിയോടോതി’നിങ്ങൾ ഭക്ഷിച്ചാലും.
മധുരമുണ്ടപ്പമാണു സംശയിക്കേണ്ട’
ശരി തന്നെ; കരങ്ങളിലപ്പക്കഷണങ്ങൾ നിറ-
ഞ്ഞിരിക്കുന്നതായിരിക്കണ്ടാ ബാലകരപ്പോൾ.
പരസ്പരം നോക്കിക്കൊണ്ടു തെരുതെരെപ്പെറുക്കിത്തി-
ന്നൊരിക്കലുമറിയാത്ത രുചിയും തോന്നി.
കുതിച്ചുപാഞ്ഞവരെല്ലാം വീടുതോറുമെത്തിക്കൊണ്ടി-
പുതുമയേറുന്ന വാർത്തയൊരുപോലോതി.
40
നിഷ്ക്കളങ്കമാനസരാം ബാലകരിൽ നിന്നുകേട്ടോ-
രിക്കഥയിലവിശ്വാസം തോന്നിയില്ലാർക്കും.
ഒരു മഹാജനതതിയോടി ശീഘ്രം കൊലകണ്ടം
നിരപ്പിലേയ്ക്കവിടെയാ വൃദ്ധയെക്കണ്ടു.
കാണിക്കകൾ സമർപ്പിച്ചു കൈകൾ കൂപ്പിയങ്ങേയ്ക്കെന്തു
വേണമെന്നു ചോദിച്ചവർ വിനീതരായി.
‘എനിക്കൊരു പള്ളിവേണമിവിടെ’യെന്നിത്രയുമാ
ജനതയോടവളോതി മറഞ്ഞു ശീഘ്രം!
ഉറവയൊന്നതിനടുത്തവൾ ചൂണ്ടിക്കാണിച്ചതും
കുറവെന്യേ കാണാമിന്നുമത്ഭുത തീർത്ഥം!
50
പരിശുദ്ധ മറിയത്തിന്റെ തിരുനാമത്തിലാസ്ഥല-
ത്തൊരു പള്ളി സ്ഥാപിതമായ് വിളംബമെന്യെ.
‘മുത്തിയമ്മ’യെന്നു ജനം വിളിക്കുന്നു മറിയത്തെ
ഭക്ത്യാദരപൂർവ്വം കൊച്ചുമക്കളെപ്പോലെ.
കുറവില്ലാനാടായ്ത്തീർന്നു കുറവിലങ്ങാടു, മർത്ത-
മറിയത്തിൻ പുരാതന ദേവാലയത്താൽ.
56
(ആകാശവാണിക്കുവേണ്ടി എഴുതിയത്)
