സുകൃതിനിയമ്മ

എന്തൊരു ഭാഗ്യം കൈരളിയമ്മേ
ചിന്തിച്ചാൽ പരമഭിമാനാർഹം
സന്താനങ്ങളിൽ നന്മ വളർന്നാ-
ലെന്താനന്ദമൊരമ്മയ്ക്കുണ്ടാം!
കണ്ടാനമ്മുടെയല്ഫോൻസാമ്മേ-
ക്കൊണ്ടാടുന്നതുലോകമശേഷം?
ഒന്നാണെങ്കിലുമുള്ളൊരു സന്തതി
നന്നാണെങ്കിലതുന്നതഭാഗ്യം!
ആനക്കല്ലു ഫൊറോനാപ്പള്ളി-
ക്കാനന്ദത്തികവെന്നിതിലേറെ!
10
മാനംമഹിമകളാശിക്കാത്തൊരു
മാനിനിമണിയാം കാനനകുസുമം
ആരും കാണാതവിടെച്ചെന്നൊരു
തീരാനിദ്രയ്ക്കാരംഭിച്ചു.
കാര്യം വിസ്മയകരമാണോർത്താൽ
ധൈര്യം കുറവാണപ്പുറമോതാൻ.
വിലതീരാത്തൊരുപാവനനിധിയേ
തുലയറ്റുള്ളൊരുമാണിക്യത്തേ
ഉൾക്കൊള്ളുന്നൊരു ഭരണങ്ങാനം
വിഖ്യാതിക്കുവിധേയവുമായി
20
എത്തീടുന്നു ജനാവലിയവിടെ-
പുത്തൻപ്രേതകുടീരത്തുങ്കൽ
ഭക്തന്മാരാമല്മേനികളും
മെത്രാന്മാരും വൈദികവരരും
അത്യാദരവൊടകത്തോലിക്കരു-
മത്രയുമല്ല ചുരുക്കിപ്പറയാം,
പൊട്ടും ഗോപിയുമഴകൊടുനെറ്റിയി-
ലിട്ടവരും ചില പൂണൂൽക്കാരും
തൊപ്പിക്കാരും കൂപ്പുകരങ്ങളൊ-
ടർപ്പിക്കുന്നു നേർച്ചകളവിടെ.
30
കത്തും തിരികൾ നിത്യം രാപക-
ലെത്തും നേർച്ചയുമെണ്ണുക വിഷമം.
ക്രിസ്തുമതത്തെ വെറുക്കുന്നവരും
ഭക്തജനത്തെ ഹസിക്കുന്നവരും
“അല്ഫോൻസാമ്മ മഹായോഗിനിയാ-
ണത്ഭുതകൃത്യവിദഗ്ദ്ധയുമാണ”
ന്നെപ്പൊഴുമെവിടെയുമുൽഘോഷിക്കു-
ന്നപ്രതിഷേധകസാക്ഷികളോടേ.
കാലുമുടന്തർ, കണ്ണറിയാത്തോർ,
കാലക്കേടാൽ പുഞ്ച തുലഞ്ഞോർ,
40
കാറു മറിഞ്ഞു പരുക്കുകളേറ്റോർ,
മാറാവ്യാധിക്കടിപെട്ടവരും,
സന്തതിയില്ലാതധികം നാളായ്
സന്താപത്താലുഴലുന്നവരും,
ചിട്ടി കുഴഞ്ഞൊരുമാനേജരുമാ-
പെട്ടികളഞ്ഞൊരുയാത്രക്കാരനു-
മഷ്ടിക്കുരിയരിയില്ലാത്തവരും
നഷ്ടം നേരിട്ടൊരുവർത്തകരും
വൃദ്ധന്മാരും വിജയാർത്ഥികളും
അദ്ധ്യോതാക്കളുമദ്ധ്യാപകരും
50
എന്നല്ലീശ്വരകരുണാവൃഷ്ടിയി-
രന്നുഴലും ജനസഞ്ചയമവിടെ
ഒന്നിനുമേലായൊന്നിനുമേലാ-
യെന്നും തിങ്ങിക്കൂടി പ്രാർത്ഥി-
ച്ചദ്ഭുതകരമായർത്ഥിതസംഗതി-
യല്ഫോൻസാമ്മവഴിക്കു ലഭിച്ചി-
ട്ടതിരറ്റുള്ളകൃതാർത്ഥതയോടേ
സ്തുതികൾ പാടിപ്പിൻതിരിയുന്നു
കീർത്തിപ്പെരുമ ലഭിച്ചിട്ടുള്ളൊരു
ശാസ്ത്രജ്ഞന്മാർ ധീമാന്മാരും
60
തള്ളി വിധിച്ചൊരുകേസുകൾ പലതി-
പ്പള്ളിയിൽ വിജയം നേടീടുന്നു
ആനക്കല്ലുഫൊറോനാപ്പള്ളി-
ക്കാനന്ദത്തികവെന്തിതിലേറെ?
ഭരണങ്ങാനം കണ്ട ജനത്തിനു
വരണം ജ്ഞാനം പരമോന്നതമായ്
ഭരണം, ജ്ഞാനംവഴിയായ് നന്മകൾ
തരണം നാട്ടിനു ഭാവിയിലെന്നും.
കരുണാലയനാമഖിലേശ്വരനുടെ
ചരണാന്തികബലിയായ്ത്തീരുന്നവർ
70
മരണാനന്തരമങ്ങേതിരുമുഖ-
കിരണാവലിയുടെ ദീപ്തിയിൽ മുങ്ങി
പരലോകത്തിൽ പരമാനന്ദ-
ത്തിരകളിലെന്നും കളിയാടീടും.
ശാശ്വതഭാഗ്യം! നിസ്തുലഭാഗ്യം!
വിശ്വം കാണാതുള്ളൊരു ഭാഗ്യം!
“നേതദ്വയമിതുകണ്ടിട്ടില്ല,
ശ്രോത്രദ്വയമിതുകേട്ടിട്ടില്ല,
സത്യം പറയാം മാനുഷബുദ്ധിയിൽ
നിത്യാനന്ദമിതെത്തീട്ടില്ല”.
80
നശ്വരജീവിതരംഗത്തിതിനേ
വിശ്വാസത്താലറിയേണം നാം.
അന്യാദൃശതരമത്ഭുതശക്തികൾ
കന്യാകുലമണിയല്ഫോൻസാമ്മയി-
ലെങ്ങനെയുണ്ടായെന്ന മഹത്തര-
സംഗതിയറിയുന്നുണ്ടോ ലോകം?
എന്നും ശയ്യാലംബിനിയായി-
ട്ടൊന്നും ചെയ്യാതവൾ ജീവിച്ചു.
എന്നാൽ നിലധീരതയോടേ
യൊന്നവൾ ചെയ്തതിലെല്ലാമായി.
90
പീഡനിറഞ്ഞൊരു പാവനജീവിത-
നാടകരംഗം വേണ്ടവിധത്തിൽ
ദൈവസ്നേഹബലിക്കിരയാക്കി-
ചെയ്യാൻ പാടവമബലയ്ക്കുണ്ടായ്.
താണുകിടന്നൊരുതിരകൾക്കുള്ളിൽ
കാണികളാരുമറിഞ്ഞീടാതെ
അങ്ങനെവലിയൊരുനാടകമേറ്റം
ഭംഗിയിലങ്ങുസമാപിതമായി
നാടുകളൊക്കെ ജയിക്കുന്നതിലും
പാടവമിതിലുണ്ടാർത്തീടുമ്പോൾ
തന്നെത്താൻ വിജയിപ്പതുതന്നേ-
100
യുന്നതവിജയം മർത്യനുപാർത്താൽ.
(സത്യദീപം, ആഗസ്റ്റ് 22, 1947)
