Kavikalelasan

കവികളിലാശാൻ


കുമാരനാശാൻ കവികുല ഗോഷ്ഠിയി- 

ലെപ്പൊഴുമാരാധ്യൻ

‘കുമാര’നെങ്കിലു’മാശാ’നെന്നു വി-

ളിക്കുന്നെല്ലാരും.

കവിത്രയത്തിൻ കാലം കേരള 

ഭാഷാചരിത്രത്തിൽ

സുവർണ്ണസുന്ദരലിപികളിലെന്നും

കാണാം മായാതെ.

1

ഉള്ളൂരാശാൻ വള്ളത്തോളെ- 

ന്നുള്ളൊരു നാമങ്ങൾ

കൊള്ളാം, കവിതകണക്കവ പാര- 

മിണങ്ങിച്ചേരുന്നു.

ഉള്ളതുശരിയായ് ചൊല്ലുകിലാശാ-

നാശയസമ്പന്നൻ

വള്ളത്തോൾ പദസുന്ദരനുള്ളൂ- 

രുജ്ജ്വല ശബ്ദാഢ്യൻ

2

നിലത്തുവീണൊരു പൂവിനെ നോക്കീ

 ട്ടാശാൻ പാടിയതോ

നലം തികഞ്ഞൊരു കാവ്യം, ഭാഷാ- 

യോഷയ്ക്കതുമാല്യം

നിലച്ചിടാത്തൊരു പരിമളധോരണി

വീശിവിഹായസ്സിൽ

ചലിച്ചു നില്ക്കുമതെന്നും തെല്ലൊരു

വാട്ടം കൂടാതെ.

3

പ്രിയംകരങ്ങൾ, കവിയാചാര്യൻ

പാടിയതോരോന്നും

പ്രിയപ്പെടുന്നു സഹൃദയരെല്ലാം

‘നളിനീലീല’കളേ. 

സ്വയംപൊഴിഞ്ഞിടുമാർക്കും ബാഷ്പം

‘സീത’യെനോക്കുമ്പോൾ

ലയിക്കുമാദ്ധ്യാത്മികചിന്തയിലാ

‘രോദന’മുരുവിട്ടാൽ.

4

ആശാൻ കവിതകളെല്ലാം തന്നേ 

ചിന്താബന്ധുരമാ- 

ണീശ്വരഭക്തിമനുഷ്യസ്നേഹവു- 

മവയുടെ മൂല്യങ്ങൾ 

നേരേസമരംചെയ്തവകാശം

നേടിയെടുക്കാനും

ധൈര്യത്തോടേ വെല്ലുവിളിക്കും 

ധ്വനികളുമുണ്ടവയിൽ.

5

‘കരുണ’യിലെല്ലാമവസാനിച്ചു; 

ദീർഘായുഷ്മാനായ്

ധരയുടെയുത്സംഗത്തിൽ കേളികൾ

തുടരാനൊത്തില്ല.

‘പല്ലന’യാറ്റിൽ തീർത്ഥസ്നാനം

ചെയ്തുദിവംഗതനായ്

‘നല്ലവരൂഴിയിൽ നീണ്ടു വസിക്കി’

ല്ലെന്നെഴുതിയ ധന്യൻ.

6

‘അറ’മെന്നുണ്ടൊരനിഷ്ടകരൻ,

കവിപുംഗവരുടെനേരേ

നിറമൊടുപായും വെള്ളിടി പോലൊരു

സന്ദർഭം വന്നാൽ,

പറയാമിവിടെയഭിജ്ഞമതം, കവി-

ചിന്തയിലാഴുമ്പോൾ

കുറവില്ലാത്ത സമാധിയിലാണ്ട

മഹായോഗിക്കുസമൻ.

7

ഒന്നുപറഞ്ഞാൽ- ഉത്തമപുരുഷനി-

ലായിപ്പോയെങ്കിൽ

വന്നുഫലിക്കും നെഞ്ചിനുനേരേ

കാഞ്ചിവലിച്ചതുപോൽ

എന്നാലിതുപോൽ നന്മകളേതു

മഹാകവികുഞ്ജരനും

വന്നറിവില്ലതു ചിന്താവിഷയം

വിജ്ഞന്മാർക്കെല്ലാം.

8

കവിയാശാൻ പരഗതി ചേർന്നെങ്കിലു- 

മെന്നും ജീവിക്കും 

കവിതാകാമിനിയദ്ദേഹത്തെ

കീർത്തിച്ചിടുമെന്നും

ധവളയശസ്സു പരത്തിവളർത്തും 

ഭൂതലസീമവരേ

രവിചന്ദ്രന്മാരുള്ളൊരുനാൾ വരെ

യാശാൻവിജയിക്കും.

9

(അപ്രകാശിതം, 1972)