Kattakkayam

കട്ടക്കയം


“കട്ടക്കയം, ക്രൈസ്തവകാളിദാസ”- 

പ്പട്ടം ധരിക്കും കവിസാർവഭൗമൻ 

മട്ടോലുമീ വഞ്ചിനതാംഗി നെറ്റി- 

ക്കിട്ടുള്ളാരോമൽ തിലകം ജയിപ്പൂ!

1

ശിഷ്ടൻ സദാശാന്തതയെന്ന മട്ടിൽ 

കാട്ടുന്നൊരീ നിശ്ചലഭാവമോർത്താൽ 

വിട്ടല്ലതിന്നർത്ഥമനേകമുണ്ട് 

“കട്ടക്കയ”ത്തിന്നടിയാരു കണ്ടു?

2

തിമിംഗലം നക്രമിതൊന്നുമല്ല 

രമിപ്പതിനല്ല കയത്തിനുള്ളിൽ 

അമൂല്യരത്നങ്ങളനന്തഭാസ്സോ- 

ടമർന്നിടുന്നുണ്ടതിനുള്ളിലെന്നും.

3

മുത്തും പ്രവാളങ്ങളുമൊത്തു ഭംഗ്യാ 

കോർത്തുള്ള മാല്യങ്ങളനേകമായി 

ചാർത്തീട്ടുഭാഷാസുകുമാരിയേതാൻ 

നിത്യം രമിപ്പിപ്പതുകാണ്മതില്ലേ?

4

“കട്ടക്കയ”ത്തിൽ ചെറുതില്ല പങ്കം 

തട്ടുന്നതില്ലുള്ളിലിരുട്ടുമേതും. 

നാട്ടാർ രസത്താൽ പരിപൂർണ്ണനെന്നാൽ 

നിഷ്ഠയ്ക്കു താൻ വേലവിടാതെ നില്പൂ.

5

കയത്തിലെത്തുന്നൊരു വഞ്ചിയെല്ലാം 

ഭയപ്പെടും നാശമടഞ്ഞുപോകും 

നയത്തിലീ “വഞ്ചി”യെയിന്നു “കട്ട- 

ക്കയം” രമിപ്പിപ്പതു ചിത്രമോർത്താൽ.

6

അടുത്തിടുന്നോരെയകത്തമർത്തി- 

ക്കെടുത്തിടും ക്രൂരതരസ്വഭാവം

എടുക്കുകില്ലിക്കയമാരൊടും ത- 

ന്നടുത്തണഞ്ഞാൽ ശുഭമേതവനും.

7

കട്ടക്കയത്തിന്റെയകം നിറഞ്ഞു- 

പൊട്ടിത്തുളുമ്പുന്നതു വെള്ളമല്ല –

ദുഷ്ടറ്റസത്കാവ്യസുധാവിശേഷം 

സ്രഷ്ടാവിതിൽ ചേർത്തു നിറച്ചിരിപ്പൂ.

8

ആയാസമെ ചിലവേളയിങ്കൽ 

പറയുന്ന സത്കാവ്യസുധാപ്രവാഹം 

മായേതരം ചേർന്നൊരുമിച്ചിടുമ്പോൾ

“ശ്രീയേശുകാവ്യാ”ദികളായ് ഭവിപ്പൂ

9

ഉത്തുംഗപാണ്ഡിത്യമിയന്നതല്ല

സത്തുക്കളാകും കവികുഞ്ജരന്മാർ 

അത്യത്ഭുതപ്പെട്ടു “ബലേ” പറഞ്ഞു 

നിത്യം നമിക്കുന്നതിനേ വിശേഷാൽ.

10

ശ്രീമാൻ വയോവൃദ്ധമിതേ തരത്തിൽ 

ശ്രീമത്തരം കാവ്യമണിപ്രകാണ്ഡം 

ക്ഷേമത്തോടേ മേലുമനേകമായ് തീർ- 

ന്നാമോദമേകട്ടെ ജനത്തിനെല്ലാം.

11

കിട്ടട്ടെ മേന്മേലനുമോദനങ്ങൾ 

കിട്ടട്ടെമേലും മെഡലൊട്ടനേകം 

തട്ടട്ടെ കീർത്തിപ്രഭഭൂവിലെല്ലാം 

“കട്ടക്കയം ക്രൈസ്തവകാളിദാസൻ.”

12

(ദീപിക ജൂൺ 3, 1926)