Neduveerppukal

നെടുവീർപ്പുകൾ


നെടുവീർപ്പുകൾകൊണ്ടുതീർത്തിടാം

നെടുതായുള്ളൊരു കാവ്യതല്ലജം 

ഉടയോനനുവാചകൻ ഗ്രഹി-

ച്ചിടുമാപണ്ഡിതനർത്ഥമൊക്കെയും.

 

എഴുതാൻ മഷി വേണ്ടപേനയും 

മിഴിനീരാലതു നിർവ്വഹിച്ചിടാം 

അഴകേറിന ചിത്രകാവ്യമായ് 

നിഴലിച്ചീടുമതുന്നതങ്ങളിൽ.

 

നരനാദിയിൽ നഷ്ടമായൊരാ-

പറുദീസായിലിതിന്റെയുത്ഭവം

 അവിടം മുതലെങ്ങുമെപ്പൊഴും 

തുടരുന്നുണ്ടിതു വിശ്വസീമയിൽ. 

 

ഇനിമേലിലുമന്തരം വരാ-

നിടയില്ലെന്നതു നിർവ്വിവാദമാം. 

ഹൃദയങ്ങൾ തപിച്ചുനീറിയാൽ 

നെടുനിശ്വാസമടക്കിടാവതോ?

 

ഇരുൾ തിങ്ങുമുറക്കറയ്ക്കക-

ത്തിടനെഞ്ചത് തകർത്തു ശക്തിയായ്

ഇടവിട്ടിടവിട്ടുയർന്നിടും

ചുടുനിശ്വാസമസംഖ്യമല്ലയോ?

 

പലമാതിരി കാരണങ്ങളാ-

ലുളവാകുന്നിതു; ധൂമമുള്ളടം

ചിതയെന്നുവരാ, മെരിഞ്ഞുനി-

ല്പൊരു നിർഭാഗ്യനികേതമായ് വരാം.

 

മകനായി വളർത്തി കാര്യമായ് 

വഴിയിൽനിന്നു ലഭിച്ചകുഞ്ഞിനെ

അവനങ്ങുവളർന്ന രാതിയാ-

യെതിരിട്ടാൽ നെടുവീർപ്പിലാശ്രയം. 

 

പ്രിയഹൃത്തുകളും പരസ്പരം 

വിധിശക്തിക്കടിപെട്ടകന്നിടാം 

പറയാൻ മടി മറ്റൊരാളിനോ-

ടവിടേയും നെടുവീർപ്പിലാശ്രയം.

 

കരുതൽ പലതാർന്നു പട്ടിണി-

പ്പൊരുതൽകൊണ്ടുളവായ സംഖ്യകൾ

പണവാണിഭശാലയിൽ തകർ-

ന്നതുമോർത്താൽ നെടുവീർപ്പിലാശ്രയം.

 

ധനികാഗ്രണിയാത്മബന്ധുവിൽ 

മറുപേരാക്കി മറിച്ചൊരാധനം

തിരികെക്കിടയായ്ക്കിൽ നേടുവാൻ

വഴിയുണ്ടോ? നെടുവീർപ്പിലാശ്രയം. 

 

പരദേവതതൻ ഗൃഹത്തിലേ

നിധി മോഷ്ടിച്ചിരുളിൽ കടക്കവേ

ഒരു മർദ്ദനം!–ഒട്ടുപല്ലുമാ-

നിധിയും പോയ്; നെടുവീർപ്പിലാശ്രയം.

 

ഒരുപെട്ടി നിറച്ചുതിക്കവ-

ച്ചറയിൽ പൂട്ടിയ കള്ളനോട്ടുകൾ

ഒരു ചെപ്പടിവിദ്യപോൽ മറ-

ഞ്ഞവിടെയും നെടുവീർപ്പിലാശ്രയം.

 

ലിപികൾക്കടിമപ്പെടാതെയു-

ള്ളൊരു ശാകുന്തളനാടകങ്ങളിൽ 

ഉരുവാർന്നുതപിച്ചുയർന്നിടും

നെടുതാം വീർപ്പുകളെത്രയെത്രയോ!

 

സുരലോകസമാനസൌധവും

മകനായിപ്പണിയിച്ചൊരച്ഛനെ 

അവനിട്ടുതുറുങ്കിലെങ്കിലോ

ദയനീയം നെടുവീർപ്പുദുസ്സഹം. 

 

വിധവയ്ക്കൊരുപുത്രി; ഹന്തകൺ-

മണിപോൽ ലാളിതയായ് വളർന്നവൾ 

സുവിവാഹിതയായി ജനിത്രിയേ

വെളിയിൽത്തള്ളുക സഹ്യമാകുമോ? 

 

ഒരുതള്ളയിരട്ടപെറ്റ ര-

ണ്ടരുമക്കുട്ടികൾ; ഒന്നിനേയവൾ

മുകരും സമയത്തു പൂഴിയിൽ

മരുവും കുഞ്ഞുവിതുമ്പുകില്ലയോ? 

 

നരലോകമിതെന്തുലോകമെ-

ന്നതുചിന്തിക്കിലപാരചിന്തയാം 

ഒരുവൻ നെടുവീർപ്പിടുന്നു, മ-

റ്റവനോ മാധുരിയാർന്ന പുഞ്ചിരി.

ചിരിയില്ല കരച്ചിലില്ല സു-

സ്ഥിരമായോർക്കിലിഹത്തിലാർക്കുമേ

ഇരവിൽ കരയുന്നവൻ ചിരി-

ച്ചിടുമാറുണ്ടു വിഭാതവേളയിൽ

 

പ്രകൃതീശ്വരി,യേതുനേരവും

നെടുവീർപ്പിട്ടു കഴിഞ്ഞിടുന്നവൾ, 

നിമിഷംപ്രതി മാറ്റമുള്ളവൾ, 

പ്രസവിക്കുന്ന കിടാങ്ങൾ മാനുഷർ.

 

 പ്രസവിത്രിയിൽ നിന്നു വന്നൊരാ-

 പ്രകൃതം നമ്മോടു ചേർന്നിരിക്കയാം.

 ഇതിസാന്ത്വനമുള്ളിലാർന്നിടാ-

 മിതിലേറെപ്പറയേണ്ടതെന്തു ഞാൻ?

 

ഒരു ശാശ്വതസുപ്രഭാതമു-

ണ്ടതു കണ്ടെത്തുകിലോ ജയിച്ചു നാം. 

അതിനപ്പുറമില്ലതേങ്ങലും

നെടുനിശ്വാസവുമൊന്നുമാർക്കുമേ.

 

                                                (മലയാള മനോരമ ആഴ്ചപ്പതിപ്പ്, നവംബർ 1961)