Paingili

പൈങ്കിളി

ലോകരേ, മാലോകരേ, മാമക ചരിത്രമി-

ന്നാകവേ പറഞ്ഞിടാം, ശ്രദ്ധയാ കേട്ടീടണം.

ഞാനൊരു ചെറുകിളി, കർണ്ണപീയൂഷമായ

ഗാനങ്ങളാലപിപ്പാൻ പാടവമെനിക്കുണ്ട്.

ആകയാൽ പണ്ടേതന്നെ സൽകവികോകിലങ്ങൾ-

ക്കാകെ ഞാൻ ‘ചെല്ല’മെന്ന സംഗതി സുപ്രസിദ്ധം. 

പഞ്ചസാരയും തേനും വേണമെന്നില്ലെനിക്കു 

നെഞ്ചകം കുളിർത്തുള്ള പാട്ടുകൾ പാടീടുവാൻ.

 

ഗാനപീയൂഷംകൊണ്ടു ഭൂതലവാസികളേ-

യാനന്ദിപ്പിച്ചീടുവാൻ സൃഷ്ടിച്ചു ദൈവമെന്നെ.

ഞാനൊരു ഗുരുവിന്റെ പാദസേവകൊണ്ടല്ലീ 

ഗാനമഭ്യസിച്ചതെന്നറിയാമെല്ലാവർക്കും.

മുട്ടയിൽനിന്നു ചുണ്ടു വെളിയിൽ വന്നപ്പൊഴേ

പാട്ടു ഞാനാരംഭിച്ചു, കേട്ടവരാനന്ദിച്ചു.

ഇമ്പമേറിയ ഗാനമെന്നെയഭ്യസിപ്പിച്ച 

വൻപനാം ദേശികന്റെ പരിപാവനനാമം,

അല്ലിലും പകലിലുമെങ്ങുമേ കീർത്തിച്ചു ഞാ-

നുല്ലസിച്ചിടുമതാണെന്നുടെ ജന്മോദ്ദേശം.

 

വാനത്തിൽ പറന്നെന്റെയിച്ഛപോലെല്ലാടത്തു-

മാനന്ദസംപൂർണ്ണയായ് സഞ്ചരിച്ചീടുന്നു ഞാൻ.

വാട്ടമെന്നിയേ കൈയിൽ കിട്ടുകിൽ പിടിച്ചെന്നെ

കൂട്ടിലാക്കിക്കൊള്ളുവാൻ വാഞ്ഛയുണ്ടനേകർക്കും. 

കാന്തിയേറീടും മണിമേടകൾക്കുള്ളിൽ പാരം

ചന്തമായ് തീർത്തുള്ളൊരു പഞ്ജരങ്ങളിൽ പാർപ്പാൻ,

ഇഷ്ടമില്ലെനിക്കേതു; മെന്റെയീ ചെറുകൂട്ടിൽ

പുഷ്ടമോദത്തോടു ഞാൻ താമസിച്ചീടുന്നുതേ. 

 

അത്രയല്ലെന്നിൽനിന്നീ കളസംഗീതധ്വനി

മാത്രമല്ലാതെ ലോകർക്കൊന്നുമാശിപ്പാനില്ല. 

ഉന്നതമായുള്ളാരു ശാഖിതൻ മുകളേറി-

ട്ടന്യ ചിന്തകൾക്കുള്ളിലിടമേകീടാതേറ്റം 

പരന്നു വിശാലമായി കിടക്കുമാകാശത്തെ 

പരമാനന്ദത്തോടെ തിരിഞ്ഞു നോക്കി നോക്കി, 

കളമാധുര്യസ്വരമുയർത്തിപ്പാടിപ്പാടി,

തെളിഞ്ഞുവസിക്കുമ്പോളെത്ര ഭാഗ്യശാലി ഞാൻ!

 

കാമനോ കുബേരനോ ചക്രവർത്തിയോ കണ്ടാൽ, 

മാമകസൗഭാഗ്യത്തിലീർഷ്യയന്നേരത്തുണ്ടാം.

എങ്കിലുമൊരിക്കലുമൊരു കാരണത്താലും, 

സങ്കടമെനിക്കാരുമേകുമാറില്ല നൂനം. 

ആരെയുമുപദ്രവിച്ചീടുകില്ലതുകൊണ്ടു

വൈരികളെനിക്കില്ല പാരിലിന്നൊരേടത്തും.

എന്നുമാത്രമല്ലെന്റെ സാന്നിദ്ധ്യം ലോകർക്കെല്ലാ- 

മൊന്നുപോൽ സുഖപ്രദമെന്നു ഞാനറിയുന്നു. 

രാജകൊട്ടാരത്തിലുമിച്ഛപോലെനിക്കെത്താം 

രാജസേവകന്മാരുമെന്നെയോടിക്കയില്ല.

 

വാർത്തകളെല്ലാമൊരു പത്രവും വായിക്കാതെ-

യെത്രയും വിശദമായ് നിത്യവും ഗ്രഹിപ്പു ഞാൻ.

പൊങ്ങി ഞാൻ പറക്കുമ്പോൾ ലോകമൊക്കെയുമെനി- 

ക്കിംഗിതംപോലെ കാണാം; ദൂരദർശിനി വേണ്ട.

ഇഷ്ടമുള്ളേടത്തെല്ലാം പറന്നെത്തുവാനല്ലോ 

സ്രഷ്ടാവിപ്പക്ഷങ്ങളെത്തന്നനുഗ്രഹിച്ചു മേ 

ഗാത്രവും പാരം ചെറുതാകയാൽ ഭാരം കൂടാ-

തെത്ര ദൂരത്തും ശീഘ്രം പറന്നുചെന്നെത്തിടാം. 

വിശ്രമിച്ചീടാനുമില്ലെനിക്കു പണിയേതു-

മശ്രമം തൃണങ്ങളും താങ്ങുമെൻ ശരീരത്തെ .

ഏതൊരു ദേശത്തു ഞാൻ ചെന്നുചേർന്നാലുമെന്നെ-

യാദരിച്ചീടും മോദാൽ നിയതീ മഹാദേവി.

ക്ഷാമപീഡയും മഹാമാരിയുമൊന്നുംതന്നെ

മാമകസുഖത്തിനു ഭംഗമുണ്ടാക്കാറില്ല.

കമനീയമായുള്ളൊരന്തരീക്ഷമൊന്നാകെ,-

യമിതാനന്ദപ്രദമെനിക്കു പൂപ്പന്തലാം.

മുളച്ചുവളർന്നുള്ള തരുഗുല്മാദിയെല്ലാം, 

കളിയല്ലോർത്താലെനിക്കനർഘസിംഹാസനം 

ലോകമിന്നാകപ്പാടേയെനിക്കു സ്വദേശമാം, 

ലോകരൊക്കെയുമെന്റെയാപ്തമിത്രങ്ങൾ തന്നെ. 

എങ്ങു ഞാൻ പോയീടിലുമെന്തു ഞാൻ ചെയ്തീടിലും, 

മംഗളമല്ലാതൊന്നുമെനിക്കില്ലൊരേടത്തും.

 

ഈ വിധം മഹാഭാഗ്യശാലിയായീ ലോകത്തിൽ

ജീവിതമിന്നേവരെ നയിച്ചു പോരുന്നു ഞാൻ.

ദൈവകാരുണ്യംകൊണ്ടു ഭാവിയുമിതേവിധം 

ഭാവുകമയമായിത്തീരുമെന്നാശിക്കുന്നു.

                                             (1928)