പിന്നിട്ട കാൽശതാബ്ദം

കേരളമാദ്യംകണ്ട കർദ്ദിനാൾ തിരുമേനി!
പേരുകേൾക്കുമ്പോളെന്റെ കൈകളഞ്ജലിയാകും.
പണ്ഡിതൻ, പുണ്യശ്ലോകൻ, സജ്ജനസമാരാധ്യൻ,
ഗണ്യമാം പ്രശസ്തികൾ ചൂഴുന്ന മഹാശയൻ,
മാർ ജോസഫ് പാറേക്കാട്ടിൽ രൂപതാദ്ധ്യക്ഷനായി-
ട്ടാർജിത പ്രഭാവത്തിൽ പിന്നിട്ടു കാൽശതാബ്ദം.
ദൈവമേ, കൃതജ്ഞത കഴിഞ്ഞകാലങ്ങൾക്കായ്,
കൈവരാനിരിക്കുന്ന ഭാസുരഭാവിക്കായും
ഭാവികണ്ടതാരെന്നു ചോദ്യമുണ്ടാകാ,മെന്റെ
ഭാവന തന്നേ കണ്ടു വ്യക്തിദിവ്യനാകയാൽ.
“സത്യദീപത്തിൻ പത്രാധിപരായിരിക്കവേ-
യോർത്തിരിക്കാത്തനേരത്തൊരു സുപ്രഭാതത്തിൽ
മെത്രാനായ് തിരുസ്സിംഹാസനത്തിന്റെ വിളിവന്നു.
പത്രത്തിന്നഭിമാനം! രൂപതയ്ക്കത്യാഹ്‌ളാദം!
മണിദീപമായ് മെത്രാസനത്തിൽ ശോഭിക്കവേ
മണിനാദംപോൽ വിളി കർദ്ദിനാൾ സ്ഥാനത്തേയ്ക്കായ്
കരുണാമഹാവൃഷ്ടി കണക്കില്ലാതെയേവം
ചൊരിയുന്നല്ലോ നമ്മിൽ പരമോന്നതൻ ദൈവം.
ഇരുനൂറുകൊല്ലങ്ങൾ പിന്നിട്ട പരേതനാം
കരിയാറ്റി മെത്രാനെയ ത്ര ഞാൻ സ്മരിക്കുന്നു.*
എട്ടുകൊല്ലത്തെയാത്ര സുസ്ഥിര പ്രതിജ്ഞനായ്,
കിട്ടുവാൻ വേണ്ടീട്ടൊരു സ്വന്ത ജാതി മെത്രാനെ.
കഷ്ടതയേറും യാത്ര പരദേശവാസവു-
മൊട്ടുമേയുദാസീനനാക്കിയില്ലദ്ദേഹത്തെ.
തിരുസ്സിംഹാസനത്തിലുപവിഷ്ടനായന്നു
ഭരിക്കും മാർപ്പാപ്പയെ റോമയിൽ ചെന്നുകണ്ടു.
കരുതിപ്പോയ കാര്യം കുറവില്ലാതെ നേടി
കുരിശും പൊന്മാലയും ധരിച്ചു തിരിച്ചെത്തി.
കാളപാനിയെപ്പിന്നിട്ടെത്തിയസ്ഥലം “ഗോവാ
നാളുകൾ നീണ്ടില്ലേറെ….ബാക്കിയെന്തോതേണ്ടു ഞാൻ!
പറഞ്ഞിടട്ടെയെല്ലാം ചരിത്രഗ്രന്ഥം തന്നെ,
തുറന്നു വായിച്ചാലും “വർത്തമാനപ്പുസ്തകം’**
പുണ്യപുരുഷനന്നാ പൂർവ്വികൻ ചെയ്ത മഹാ-
പുണ്യമൊക്കെയിൽ നിന്നുമുളച്ച പാരിജാതം
പൂവണിഞ്ഞതാണിന്നു നമുക്കു ധാരാളമായ്
കൈവരും വിലപ്പെട്ട ക്ഷേമദാനുഭൂതികൾ
ഒരു മെത്രാനെക്കാണാൻ കണ്ണുകൾ പാരം കൊതി-
ച്ചിരുന്ന നമുക്കിപ്പോളെത്ര മെത്രാന്മാരായി!
ഇന്നുമെത്രാഭിഷേകജൂബിലി ഘോഷിക്കുമ-
ത്യുന്നതകർദ്ദിനാളും പൂർണ്ണചന്ദ്രനെപ്പോലെ
പാലൊളിവീശിക്കണ്ണും കരളും കുളിർപ്പിച്ചു
ചേലൊടേ ശോഭിക്കുന്നു നല്ലൊരു പിതാവായ്
ഞാനപദാനങ്ങളെയധികം കീർത്തിക്കുന്നി-
ല്ലാനയ്ക്കുമണികെട്ടൻ തുനിയുന്നവൻ ഭോഷൻ
ആയുരാരോഗ്യഭാഗ്യ സാകല്യമവിടത്തേ-
യ്ക്കായി ഞാൻ സർവ്വേശ്വനോടർത്ഥിച്ചീടുന്നു; ശുഭം.
(കർദ്ദിനാൾ പാറേക്കാട്ടിൽ മെത്രാഭിഷേക രജതജൂബിലി
സ്മരണിക, 1978)
