പ്രഭാവതി

ഉദിച്ചുയർന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയിൽ,
മദിച്ചടുത്ത കൂരിരുട്ടുകൊണ്ടു മൂടി ഭൂതലം,
വിദഗ്ദ്ധനായ മാന്ത്രികന്റെ വിദ്യയിൽ കുഴഞ്ഞുപോ-
ലദൃശ്യമായ് വസിച്ചിരുന്നു താരകാഗണങ്ങളും
1
കുറുക്കനും തികഞ്ഞ മൗനമാചരിച്ചു, ഭീതിയാൽ
പുറത്തു സഞ്ചരിച്ചതില്ലുലകജാതി പോലുമേ.
കുറച്ചുനേരമല്ല, യാമമൊന്നു രണ്ടിദം കഴി-
ഞ്ഞുറക്കമായ് ചരാചരങ്ങളാകവേ ഭയങ്കരം!
2
ഒരുത്തി നല്ല സുന്ദരാംഗി, സ്വർവധൂഗണത്തിലും
പെരുത്തസൂയ ചേർത്തിടുന്ന മോഹനാംഗിമാർമണി,
വിരിച്ചുമെത്തതന്നിലങ്ങിരുന്നിടുന്നു, ദീപമൊ-
ന്നെരിഞ്ഞിടുന്നടുത്തുതന്നെ, മങ്ങിമങ്ങിയെപ്പോഴും.
3
അടുത്തപൊക്കമംഗപുഷ്ടി, പൂർണ്ണമായ യൗവനം,
പിടിക്കമർന്നിടാതഴിഞ്ഞുലഞ്ഞുവീണ കൂന്തലും,
അടുത്തിടുന്ന ധൂർത്തരോടു വൻപടയ്ക്കു നിശ്ചയി-
ച്ചെടുത്ത ചാപമെന്നു തോന്നിടുന്ന ചില്ലിയുഗ്മവും.
4
വിതർക്കമറ്റൊരാഭിജാത്യമോതിടും വിധത്തിലാ
നതാംഗിതൻ മുഖത്തു കേളിയാടിടുന്ന ഭാവവും,
സ്ഥിതിക്കടുത്ത വസ്ത്രവും, വിഭൂഷണങ്ങളും സ്വയം
സതിക്കെഴുന്ന മാറ്റുരച്ചുകാട്ടിടുന്നു ഭംഗിയായ്, (യുഗ്മകം)
5
വിവേകമറ്റ മാരനോ, വിചാരമറ്റ ചോരനോ,
സുവാസനീമണിക്കൊരല്ലലേറ്റി വച്ചു നിർദ്ദയം?
ഭവാബ്ധിയിൽ കിടന്നുഴന്നിടുന്നവർക്കു കണ്ണുനീർ-
പ്രവാഹവും ചിലപ്പൊഴൊക്കെ വേണ്ടിവന്നിടും ദൃഢം.
6
അഴിഞ്ഞുലഞ്ഞ കൂന്തലൊന്നൊതുക്കിടുന്നതില്ലവൾ
പൊഴിഞ്ഞിടുന്ന കണ്ണുനീർ തുടച്ചിടുന്നുമില്ല ഹാ!
വഴിഞ്ഞിടുന്ന മാലകത്തൊതുക്കുവാൻ ശ്രമിക്കിലും
കഴിഞ്ഞിടാതെയീവിധം പുലമ്പിടുന്നു കന്യക:
7
“പിഴച്ചതെന്തു സാധു ഞാനിതേവിധത്തിലീശ്വരൻ
മുഴുത്ത കഷ്ടകാലമെൻ ശിരസ്സിലേറ്റി വയ്ക്കുവാൻ?
പഴിച്ചിടുന്നു ലോകരെന്നെ നിർദ്ദയം; വരട്ടെ,യി-
ക്കുഴപ്പമൊക്കെയിന്നുതന്നെ തീർത്തിടുന്നതുണ്ടു ഞാൻ.
8
കിണറ്റിലുണ്ടു വെള്ളമിന്നെനിക്കു മുങ്ങുവാ, നതിൻ
തണുപ്പുകൊണ്ടു താപശാന്തി നിത്യമായ് വരുത്തിടാം,
പിണം തിരഞ്ഞു കണ്ടെടുത്തിടുന്ന നേരമന്തികേ-
യണഞ്ഞു കേണിടുന്നതിന്നുമില്ലെനിക്കൊരുത്തരും.”
9
വദിച്ചു മങ്കയിത്രയും, പിടച്ചെണീറ്റു, പിന്നെയും
നദിക്കുതുല്യമവാർത്തുകൊണ്ടു നിന്നരക്ഷണം.
പദങ്ങളാ നിലത്തുനിന്നിളക്കുവാൻ ശ്രമിക്കവേ-
യുദിച്ചവൾക്കു ചിന്തയൊന്നു ചിത്തതാരിലീവിധം:
10
“പലർക്കുമെന്റെ ജീവഹാനി നാശഹേതുവായ് വരാം,
കൊലയ്ക്കു ശിക്ഷ കുറ്റമേതുമറ്റവർക്കു കിട്ടിടാം.
കലക്കമെന്തിനീവിധം വരുത്തിടുന്നിതിന്റെ ദുഷ്-
ഫലത്തിനേവനർഹനാണവന്റെമേൽ ചുമത്തണം.
11
എഴുത്തിനുള്ള സാധനങ്ങൾ കൈയിലേന്തി മങ്കയാ-
ളെഴുത്തുമേശയോടടുത്തുചെന്നിരുന്നു തൽക്ഷണം.
കഴിഞ്ഞതൊക്കെയെണ്ണിയെണ്ണിയോർത്തുകൊണ്ടു പിന്നെയും
പൊഴിഞ്ഞ കണ്ണുനീരിനാൽ നനച്ചു തന്റെ മാറിടം.
12
കരഞ്ഞു നെഞ്ചുപൊട്ടുമാറു നിശ്വസിച്ചുമേങ്ങിയും,
വരാംഗി തൻ ശിരസ്സിനെക്കരങ്ങളാലെ താങ്ങിയും,
പരസ്പരം വിരുദ്ധമായ ചിന്തകൾക്കധീനയാ-
യിരുന്നുപോയനേരമെത്രയെന്നറിഞ്ഞതില്ലവൾ.
13
തുടച്ചു തൻ മൃദുക്കളാം കരങ്ങളാലെ കണ്ണുകൾ,
തിടുക്കമോടു ദീപവും തെളിച്ചടുത്തുവച്ചുടൻ;
അടുത്തിരുന്ന പേനയെക്കരത്തിലേന്തി വേണ്ടപോൽ
പിടിച്ചു കൈവിറച്ചുകൊണ്ടിദം ചമച്ചു കായിതം:
14
“സ്ഥിരപ്രതിഷ്ഠയെന്റെയുള്ളിലാർന്ന ജീവനായകാ,
പരാംഗനയ്ക്കധീനനായ് ചമഞ്ഞൊരെൻ പ്രഭാകരാ,
എരിഞ്ഞു ചാമ്പലായൊരെന്റെ ചിത്തമിന്നു കാഴ്ചയായ്
തരുന്നു, നിൻ പദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ.
15
“പരേതയായൊരെന്റെയമ്മ തന്റെയന്ത്യവേളയിൽ
കരഞ്ഞുകൊണ്ടടുത്തു നിന്നൊരെന്റെയീ കരങ്ങളെ,
പരൻപുമാന്റെ നാമമുച്ചരിച്ചുകൊണ്ടു നിന്റെയാ-
കരത്തിലന്നു ചേർത്തതിപ്പൊളോർത്തിടുന്നുവോ ഭവാൻ?
16
“കളങ്കമറ്റ രാഗമെന്നു വിശ്വസിച്ചു നിന്റെയാ
തെളിഞ്ഞപുഞ്ചിരിക്കധീനയായ്ച്ചമഞ്ഞു സാധു ഞാൻ!
വളർന്ന നാശമൊക്കെയെന്റെമേൽ ചുമത്തി വച്ചു നീ;-
യിളഞ്ചെടിക്കൊഴിച്ചിടൊല്ല കാഞ്ഞവെള്ളമീവിധം.
17
“പരാശ്രയംവിനാ കഴിപ്പതിന്നു വേണ്ടവസ്തുവി
നിരാശ്രയയ്ക്കു ദൈവദത്തമായിരുന്നതൊക്കെയും,
പെരുത്തജാലമോടു നീ കരസ്ഥമാക്കിയപ്പൊഴും
ദരിദ്രയായ് ചമഞ്ഞ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.
18
“ജനിച്ചു ഞാൻ വളർന്ന് നാടുവിട്ടു നിന്റെ കൂടെ “നീ-
യെനിക്കു സർവ്വ’മെന്നുറച്ചുപോന്നതും മറന്നിദം
തനിച്ചുകൊണ്ടുവന്നു തള്ളിയീ ഗുഹയ്ക്കകത്തതും
മനസ്സുഖം വിടാതെ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.
19
“അകം തപിച്ചു ഞാനയച്ച കത്തിനൊക്കെയൊന്നുപോൽ
തികഞ്ഞ മൗനമാചരിച്ച നിർദ്ദയപ്രവൃത്തിയും,
അകന്നുമാറിടുന്നതിന്റെ ലക്ഷ്യമെന്നറിഞ്ഞിടാ-
തകക്കുരുന്നിലങ്ങെയോർത്തിരുന്നതോർക്കണം ഭവാൻ.
20
“അടുത്ത വീട്ടിലങ്ങു വന്ന വാർത്ത ഞാനറിഞ്ഞുകൊ-
ണ്ടടങ്ങിടാത്തൊരത്തലോടു ദാസിയേ അയയ്ക്കവേ,
കടുത്തവാക്കുരച്ചവൾക്കു ഭീതിയേകി, മാനവും-
കെടുത്തുവിട്ടതൊക്കെ ഞാൻ ക്ഷമിച്ചതോർക്കണം ഭവാൻ.
21
“പെരുത്തു ഗൗരവം വരുന്ന കുറ്റമേതു മട്ടിലോ
വരുത്തിവച്ചുപോയി ഞാനിദം വൃഥാ നിനച്ചുടൻ,
കരഞ്ഞു മാപ്പിരന്നു കത്തയച്ചു; കല്ലിനേയുമ-
ങ്ങുരുക്കിടുന്ന വാചകങ്ങളോർത്തുനോക്കണം ഭവാൻ.
22
“പ്രഭാകരാ, ഭവാന്റെയിഷ്ടമൊന്നുമാത്രമേതിലും
പ്രഭാവതിക്കു മാർഗ്ഗദർശിയായിരുന്നു നിശ്ചയം.
ശുഭത്തിലും വിപത്തിലും ഭവൽപദാംബുജങ്ങളേ-
യഭംഗമായ് ഭജിച്ചു ഞാനതോർത്തുനോക്കണം ഭവാൻ.
23
“മരിക്കിലും ലയം വരാത്ത നിഷ്കളങ്കരാഗമാ-
ണിരിപ്പതെന്റെ ഹൃത്തിലെന്നറിഞ്ഞുകൊൾക സത്യമായ്
ഒരിക്കൽ നീയിതൊക്കെയെണ്ണിയെണ്ണിയോർത്തു കേണിടും
ധരിക്ക ഞാൻ ശപിക്കയല്ലനുഗ്രഹിക്കതന്നെയാം.
24
“വിറച്ചിടുന്നുകൈകളൊന്നുരണ്ടു വാക്കുകൂടി ഞാൻ
കുറിച്ചിടട്ടെ വല്ലപാടുമീശ്വരാ തുണയ്ക്കണേ!
പറഞ്ഞതൊന്നുമല്ലതിൽ കവിഞ്ഞതൊന്നുകൂടിയു-
ണ്ടറിഞ്ഞിടട്ടെ ലോകമിച്ചരിത്രമൊക്കെ വേണ്ടപോൽ.
25
“അഹോ കടുത്ത പാതകം, തെളിച്ചു ഞാനതോതുകിൽ
മഹാജനം നടുങ്ങിടും, ജഗ്രതയും വിറച്ചിടും.
സഹായമറ്റ സാധുവോടു ചൊരിച്ചതിക്കു നീ-
യിഹത്തിലും പരത്തിലും ശരിക്കു ശിക്ഷയേറ്റിടും.
26
“ഒരുത്തരേയുമീവിധം ചതിച്ചിടൊല്ല,ദൈവമെ-
ന്നൊരുത്തനുണ്ടതോർമ്മവേണമുള്ളിലേതുനേരവും.
വരുത്തിവച്ച നാശമൊക്കെ ഞാൻ ക്ഷമിച്ചു, ദൈവവും
തരട്ടെ മാപ്പു; യാത്ര ഞാൻ പറഞ്ഞിടുന്നു നിത്യമായ്.
27
“കളഞ്ഞുപോയി നീനിമിത്തമെന്റെ നല്ലപേരു, മേ-
ലിളയ്ക്കു ഭാരമായി ഞാൻ ധരിപ്പതില്ല ജീവനെ.
തെളിഞ്ഞു നീ വസിക്ക നിന്റെ ഭാനുവൊത്തു, മേല്ക്കുമേൽ
വളർന്നിടും ശുഭം നിനക്കനുഗ്രഹിക്കുമീശ്വരൻ.
28
” മടക്കിവച്ചു കത്തു, നല്ല ശുഭവസ്ത്രമൊന്നെടു-
ത്തുടുത്തു, കൂന്തൽ കെട്ടിവച്ചു, പൊട്ടുതൊട്ടു നെറ്റിയിൽ;
എടുത്തു കത്തു വീണ്ടുമൊന്നു നോക്കി, ശീഘ്രമാവിധം
മടക്കിയങ്ങു വച്ചു മങ്ക, നിശ്വസിച്ചു ദീർഘമായ്.
29
കൊളുത്തിവച്ച ദീപമങ്ങെടുത്തെഴുത്തിനന്തികേ
തെളിച്ചുവച്ചു, വിണ്ണിലേക്കുയർത്തി തന്റെ കണ്ണുകൾ;
വിളിച്ചു ദൈവനാമമേതു കർക്കശന്റെ ഹൃത്തുമ-
ങ്ങിളക്കിടും മൃദുസ്വരത്തിലാർത്തയായ് പ്രഭാവതി.
30
വിയത്തിലങ്ങുയർന്നൊരാ സ്വരം ക്രമേണ വായുവിൽ
ലയിച്ചു, സർവ്വമസ്തമിച്ചു, ദീപവും പൊലിച്ചവൾ;
ഭയങ്കരം കൊടുംതമസ്സു കൂത്തടിച്ചു ഭൂമിയിൽ,
ഭയം കലർന്നുമിണ്ടടങ്ങി ജീവജാലമാകവേ.
31
ഇരുട്ടുകൊണ്ടു തീർത്തൊരാ തിരയ്ക്കകത്തു നാടകം
പെരുത്തു ഭീകരം നടത്തിടുന്നു; കാണ്മതാരുവാൻ!
പതിച്ചിടുന്നു ശബ്ദമൊന്നിതാ ചെവിക്കകത്തതാ
കിണറ്റിൽ നിന്നുയർന്നതാണു; ദൈവമേ! പ്രഭാവതി
32
തരുണീമണികളെപ്പോലുള്ളഴിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്മതില്ലെന്തുചെയ്യാം!
ചതികളുമിതുമട്ടിൽ പുരുഷന്മാർ തുടർന്നാൽ,
സതികളവർ ശപിക്കും, ലോകമെല്ലാം നശിക്കും
(1927)
