പ്രാരംഭം

സർവ്വേശപാദയുഗഭക്തരിൽ മുമ്പനായി-
സ്സർവം സഹയ്ക്കരിയ മൌക്തികമാല്യമായി,
എബ്രായരാം സുകൃതികൾക്കവതംസമേക-
നബാഹമെന്നഭിധയോടു പുരാ വിളങ്ങി.
കൂറേറിടുന്ന ഗുണശാലിനി ധർമ്മപത്നി
സാറായുമൊത്തു നിവസിച്ചു വരുന്നകാലം
ആറാത്ത താപമകമേയിരുവർക്കുമുണ്ടായ്
കാറൊത്തവേണിയുടെ വന്ധ്യത മൂലമായി.
സമ്പത്തു, ദേഹസുഖ,മീശ്വരഭക്തി, ലോക-
മൻപോടു തേടുമൊരു മാന്യതയെന്നിതെല്ലാം
ഇമ്പത്തിനൊത്തവിധമുണ്ടതു കൊണ്ടു പാർത്താൽ
ദാമ്പത്യജീവിതസുഖം പരിപൂർണ്ണമാമോ?
സന്താനമറ്റൊരു കുടുംബ;മതിന്റെ ഭവ്യം
ഗന്ധംവെടിഞ്ഞ് കുസുമത്തിനു തുല്യമല്ലോ.
ചിന്തിക്കിലീയഴലകന്നു സുഖം ലഭിപ്പാ-
നന്തം വിനാ കരുണയീശ്വരനേകിടേണം.
സത്യം കഥിക്കിലതിനും മനതാരിലാശ-
യെത്തുന്ന കാലമകലത്തു കടന്നുപോയി,
വാർദ്ധക്യവും പരമകാഷ്ഠയിലെത്തി, മേലാൽ
പുത്രോദയം പ്രകൃതി തൻ വികൃതിത്വമല്ലോ.
സൃഷ്ടിച്ചവന്റെ തിരുവുള്ളമിതെന്നുറച്ചു
ശിഷ്ടദ്വയം പരമടങ്ങി വസിച്ചുകൊണ്ട്
ശ്രേഷ്ഠത്വമാർന്ന സുകൃതങ്ങളിലൂനമറ്റ
ദൃഷ്ടാന്തമന്നഖില ദമ്പതിമാർക്കുമേകി.
ഈ ജീവിതസ്ഥിതിയിലീശനകം തെളിഞ്ഞി-
ട്ടാജീവനാന്തസുഖമൊന്നരുളാനുറച്ചു;
രാജീവനേതസുതനെ പ്രസവിക്കുമെന്നാ-
യാജാനുബാഹു ജരാന്നറിവേകി മോദാൽ
ഓർത്താലിതത്ഭുത, മവന്നു ശതാബ്ദപൂർത്തി
താർത്തേൻമൊഴിക്കതിനടുത്ത ദശാബ്ദപൂർത്തി;
വാർദ്ധക്യകാലമതിലീവക ഭാഗധേയം
സിദ്ധിപ്പതില്ല. മനുജന്നുലകത്തിലെങ്ങും.
എന്നാലുമീശപദസേവകനുള്ളിലേതും
വന്നെത്തിയില്ലൊരു വിശങ്കയിതിങ്കലന്നാൾ.
കുന്നിച്ചിടുന്നൊരു കൃതജ്ഞത ശുദ്ധബാഷ്പ-
ബിന്ദുക്കളാൽ കുറവകന്നു വെളിപ്പെടുത്തി.
കാലം തികഞ്ഞുസുതന്റെപ്രസവിച്ചു സാറാ;
ബാലന്റെ നല്ല മൃദുരോദനമായ ഗീതം
ചാലേ ചെവിക്കകമണഞ്ഞൊരു മാത്രയിൽ താൻ
മാലാകെനീങ്ങിയിരുവർക്കുമകക്കുരുന്നിൽ.
