സരഘസാമ്രാജ്യം

സരഘേ,യൊരു തെല്ലു നില്ക്കുമോ?
സരസം നിന്നോടു സല്ലപിച്ചിടാൻ
പെരുകുന്നൊരു വാഞ്ഛയാർന്നു ഞാൻ
ചിരകാലം കഴിയുന്നുമക്ഷികേ.
ഒരു വിശ്രമമില്ലയോ നിന-
ക്കൊരുനേരത്തു, മിതേവിധം സദാ
വിരിയും സുമതല്ലജങ്ങളെ-
ത്തിരയും ജോലിയിൽ ജാഗരൂകയോ?
പലമാതിരി വർണ്ണകാന്തിയും
നലമേറുന്ന സുഗന്ധപൂരവും
അവ നിന്റെ സമാഗമത്തിനാ-
യരുളും സ്വാഗതമായിരിക്കുമോ?
നറുതേൻ ചെറുതുള്ളിയുള്ളറ –
യ്ക്കകമേയുണ്ടു വിരുന്നു നല്കുവാൻ
മൃദുഭോജനമാം പരാഗവും,
സുഖസല്ക്കാരമതാസ്വദിക്ക നീ.
അമിതഭ്രമമില്ല ഭക്ഷണാ-
ദിയിൽ, നീയോ തൊഴിലാളിയല്ലയോ?
ശുചിയായ് മധുവും പരാഗവും
പരിചിൽ സദ്മനി സംഭരിക്കയാം.
അണിയായതീർത്തു തേൻ നിറ-
ച്ചൊരു തേൻകട്ടകളെത്ര മോഹനം?
ഒരു ശില്പിയുമിത്രപാടവം
കലയിൽ കാട്ടിയതില്ലിതേവരേ.
മതിശാലി മനുഷ്യനെങ്കിലും
മധുകോശങ്ങളവന്റെ ദൃഷ്ടിയിൽ
കലയിൽ കലയാണു, വിസ്മയം
ഹൃദയത്തിനരുളുന്ന കാഴ്ചയും.
രസനയ്ക്കു രസിക്കുമാദ്രവം
മനുജൻ തെല്ലൊരു കൂസലെന്നിയേ
കവരുന്നതുകഷ്ടമോർക്കുകിൽ;
ശരി, നിൻ സങ്കടമാരു കേൾക്കുവാൻ!
ബലവാൻ ബലഹീനനേയധഃ
കൃതനാക്കുന്നെവിടേയുമെപ്പൊഴും
ഉലകത്തിലതാണു നാടകം,
ഫലമില്ലായതു ചർച്ചചെയ്യുകിൽ.
“മടിയൻ’ കുടിപാർത്തുകൊണ്ടതി-
ന്നിടയിൽ നിൻമസൽഫലങ്ങളാൽ
തടിയൻ, സുഖഭോഗി, സദ്യയു-
ണ്ടിടുമക്കാര്യമതും സഹിപ്പതോ?
വെളിയിൽ തലകാട്ടുകില്ലവൻ
പണിയെന്തെന്നറിയുന്നതില്ലവൻ
പദസേവനമാണു റാണിതൻ
സവിധേ നിന്നകലാതെയെപ്പോഴും.
ഇതിലൊന്നിലുമില്ലമർഷവും
ബതമാത്സര്യവികാരവും, സദാ
സമയം കളയാതെ ജോലി ചെ-
യ് വതു നിൻജീവിതലക്ഷ്യമുത്തമം.
ക്ഷമതൻ ബലവും വിശിഷ്ടമാം
സമയത്തിന്റെ വിലയും ഗ്രഹിച്ചനീ
നിലപാരമുയർന്നദേശികാ-
ഗണിയാണൂഴിയിലാകെ നോക്കുകിൽ.
ചെറുകുട്ടികൾ വൃദ്ധരുംപരം
ധനമേറുന്നവരും ദരിദ്രരും
ഒരു പോൽ സരസം രുചിച്ചു പു-
ഞ്ചിരിതൂകുന്നിതു നിന്റെ തൂമധു.
കവികൾക്കുപമാന വസ്തുവായ്
പുതുപൂന്തേനധികം പ്രിയംകരം
മധുവും മധുവാണിയും വിനാ
കഥയും കാവ്യവുമില്ല ഭാഷയിൽ
പരനന്മയതിന്നുഴിഞ്ഞുവ-
ച്ചൊരു ജന്മം തവകീർത്തനീയമാം
പരമാർത്ഥം; അതിൽ കവിഞ്ഞു മ-
റ്റൊരു കാര്യം പറയേണ്ടതുണ്ടഹോ!
പരിശുദ്ധബലിക്കു വേദിയിൽ
തിരികത്തേണ്ടതാവശ്യമെങ്ങുമേ
മതിയാവുകയില്ലതിനു വൈ-
ദ്യുതദീപങ്ങൾ നിരന്നുനില്ക്കിലും.
ചെറുഷൾപദമേ, യകം തെളി-
ഞ്ഞഭിമാനിക്കുക ഡംഭുവിട്ടുനീ
തവമെയ്യതിൽ നിന്നുറന്നിടും
മധുജംതാനതിനുള്ള സാധനം.
ശരദംബുദതുല്യവെണ്മയിൽ
തിരിവാർക്കുന്നതുകൊണ്ടു മാനുഷർ
അധിരാട്ടിനെയംഗരക്ഷക-
പ്രഭവത്തോടവ കാത്തുനിന്നിടും.
എരിയുന്നിതു വാനദൂതരും
തിരിയും ‘സ്നേഹ’ നിതാന്തവായ്പിനാൽ
തിരുവോസ്തിയിൽ വാഴുമീശനെ-
പ്പരിസേവിച്ചൊരുപോലെയെപ്പോഴും.
തവ കൊച്ചു നികേതനത്തിലേ
ഭരണം പാർക്കിലതും പ്രശസ്തമാം
പരമുന്നതമണ്ഡലങ്ങളും
തലതാഴ്ത്തീടുമതൊന്നു കാണുകിൽ.
ഭരണാധിപ റാണിയേകയു-
ണ്ടവളെത്തെല്ലുമനാദരിക്കുവാൻ
തലപൊക്കിടുകില്ലൊരാൾ; ജന-
വ്രജമെല്ലാമൊരു കക്ഷിതന്നെയാം.
അവളേതൊരു പോട്ടിലാകിലും
പ്രജകൾക്കില്ല ഹിതം വിഭിന്നമായ്
അവളോടൊരുമിച്ചു തന്നെയാ
ചെറുസാമ്രാജ്യമിരിക്കുമെപ്പോഴും.
പുതുതായൊരു പാർപ്പിടം തിര-
ഞ്ഞവളന്യത ഗമിക്കുമെങ്കിലോ
ഭരണീയരുമക്ഷണം പറ-
ന്നിളകും റാണിയൊടൊത്തു പോയിടും.
ഒരു കോടതിയില്ല കേസുമി-
ല്ലൊരു പോലീസഥവാ പരാതിയും
ഒരിടത്തുമൊരാത്മഹത്യയി-
ല്ലൊരു നൈരാശ്യവുമാർക്കുമൊന്നിലും.
ജനസേവന, മീശസേവനം,
തൊഴിൽ ചെയ്തുള്ളൊരു നിത്യവൃത്തിയും,
നിരുപദ്രവശീലവും, മഹാ-
ജനലോകത്തിനു മാതൃകാപരം.
നരരുന്നതബുദ്ധിജീവികൾ
സരഘേ, നിന്മഹനീയ ജീവിതം
ശരിയായവിധം പകർത്തുകിൽ
നരലോകം സുരലോകമായ് വരും.
(കേരളധ്വനി, ജൂൺ 3, 1962)
