സായാഹ്നത്തിലെ ഏകാന്തയാത്ര

പാരം വിസ്തൃതമായ നല്ലൊരുമഹാ-
മൈതാനമദ്ധ്യത്തിലീ
നേരത്തേവമിരുന്നു നല്ല കുളിർകാ-
റ്റേൽക്കുന്നതേറ്റം സുഖം.
ചേരും നർമ്മവചസ്സുരച്ചു സമയം
പോക്കാൻ സഖീവൃന്ദവും
ചേരുന്നെങ്കിലുരച്ചീടേണ്ട പരമാ-
നന്ദം സ്വയം ചിന്ത്യമാം. 1
എന്നാലീ വിജനസ്ഥലത്തു സഖിമാ
രില്ലിങ്ങു ഞാനേകയാ-
ണെന്നല്ല സുഖം തരുന്ന മൃദുവാം
കാറ്റല്ല വീശുന്നതും.
നന്നായ് നീണ്ടുനിവർന്നു നാലു വശവും
കാണുന്ന മൈതാനമി-
ങ്ങൊന്നാകെ ഫലശൂന്യമായ് വിജനമാ-
യല്ലോ കിടക്കുന്നതും. 2
അന്തർമോദമൊടങ്ങുമിങ്ങുമൊരുപോൽ
മേയുന്ന ഗോവൃന്ദവും
ചിന്തും കൗതുകമോടവയ്ക്കു നടുവിൽ
കൂത്താടിടും മക്കളും
പന്താടി ഫലിതം പറഞ്ഞുവിഹരി-
ച്ചീടുന്ന ഗോപാലരും
ചന്തം ചേർപ്പോരു കാഴ്ചയേവമിവിടെ-
ക്കാണുന്നതില്ലൊന്നുമേ. 3
പച്ചപ്പുല്ലു മുളച്ചിടാത്ത തറയും
പത്രങ്ങളില്ലായ്കയാൽ
മെച്ചം കണ്ണിനു ചേർത്തിടാതെ നിലകൊ-
ണ്ടീടുന്ന വൃക്ഷങ്ങളും
ഉച്ചത്തിൽ കഴുകൻ കരഞ്ഞു ബഹളം
കൂട്ടുന്നൊരാകാശവും
കാഴ്ചയ്ക്കേറിയ ഭീകരത്വമുളവാ –
ക്കീടുന്നു നിസ്സംശയം. 4
അല്ലാ വിസ്മയം! അത്രയല്ല പലതും
കാണുന്നതുണ്ടിസ്ഥല-
ത്തുല്ലാസപ്രദമല്ല കാഴ്ചയളവേ
ഞെട്ടുന്നു ഞാൻ ഭീതിയാൽ.
വല്ലാതുള്ളൊരിടത്തിലേതുമറിയാ-
തേവം കടന്നെത്തി ഞാൻ
ചൊല്ലാമി സ്ഥലമാം “ശ്മശാന”മിതുതാൻ
കാണേണ്ട ദിവ്യസ്ഥലം. 5
തങ്കപ്പൂച്ചിനകത്തു ചേർത്തുമിനുസ-
പ്പെട്ടുള്ള പട്ടിൽപരം
പങ്കസ്പർശമെഴാതെ പോറ്റുമഴകേ-
റീടുന്ന ഗാത്രങ്ങളും,
തങ്കും വെണ്മകളൊക്കെയങ്ങു വെടിയും
മണ്ണിന്നടിക്കീ വിധം
ശങ്കിക്കേണ്ടൊരുനാൾ ശയിക്കു, മഖിലം
“മണ്ണോടു മണ്ണാ”യിടും. 6
ദൂരെച്ചെറ്റു വെളുത്തുരുണ്ടു വിതറി
ക്കാണുന്നതെന്തെന്നതിൻ
ചാരെച്ചെന്നറിയാൻ ശ്രമിക്ക; തലയോ-
ടാകാമിതാഹാ! ഭയം!
പാരിൽ ശ്രേഷ്ഠത മർത്യനേകിയവനെ
പ്പോറ്റും തലച്ചോറിനെ
സ്വൈരംതന്നിലണച്ചിരുന്ന തലയീ
മട്ടിൽ കലാശിക്കയോ? 7
ചൊല്ലേറുന്ന സുഗന്ധതൈലതതിയാൽ
പൂജിച്ച വാർകൂന്തലും
ഫുല്ലാബ്‌ജത്തിനു തുല്യമായ മുഖവും
നൽപുഞ്ചിരിക്കൊഞ്ചലും
എല്ലാം ചേർന്നൊരു പല്ലവാംഗി മണിത-
ന്നോമൽ കഴുത്തിന്നുമേ-
ലുല്ലാസത്തോടു വാണിരുന്ന തലയും
പക്ഷേയിതിൽ കണ്ടിടാം. 8
സാരം ചേർന്നൊരു പദ്യജാലമെഴുതി
പ്പാരിച്ചൊരാനന്ദമാം
പാരാവാരമതിന്നകത്തു പലരെ –
ത്തള്ളീട്ടു സന്തുഷ്ടനായ്
പാരിന്നുത്തമഭൂഷണത്തിനുതകും
മട്ടിങ്ങു വാണുള്ളൊരാ-
പ്പേരാളും കവികുഞ്ജരന്റെ തലയും
കൂട്ടത്തിലുണ്ടായ് വരാം. 9
ഔന്നത്യം പരമേറിടുന്നൊരു മഹാ
സിംഹാസനത്തിന്നു മേൽ
പൊന്നും കൈതൊഴുമാഭയാർന്ന തിരുമെയ്
തൻകീഴിലാക്കിച്ചിരം
മിന്നും മുത്തണി മൗലി തന്റെ തണലേ-
റ്റാനന്ദമാണ്ടുള്ളൊരാ
മന്നന്മാരുടെ ശീർഷവും സുദൃഢമി
സ്ഥാനത്തിലെത്തുന്നുതേ. 10
മട്ടോലും മിഴിമാർക്കു കണ്ണിനമൃതായ്
തേജോവിലാസങ്ങളാ-
ലൊട്ടല്ലാതെയഹങ്കരിച്ചു “രസിക-
പ്പട്ടം” ധരിച്ചൊത്തപോൽ
ശ്രേഷ്ഠത്വം കലരുന്ന സുന്ദരികളെ-
പ്പന്താടി മേളിച്ചൊരാ
പുഷ്ടശ്രീ കലരും വിടന്റെ തലയും
കാണാമിതേ മട്ടുതാൻ. 11
ഏറ്റം തീവ്രതയാർന്നിടുന്ന വെയിലും
പേമാരിയും കാറ്റുമ-
ങ്ങേറ്റിട്ടെന്നുമുഷസ്സുതൊട്ടു വയലിൽ
സായാഹ്നകാലം വരെ
അഷ്ടിക്കുള്ള വകയ്ക്കു മറ്റു വഴിയി-
ല്ലാഞ്ഞിട്ടു നിസ്സീമമായ്
കഷ്ടപ്പെട്ടൊരു സാധുവിന്റെ തലയും
ഭേദംവിനാ കണ്ടിടാം. 12
സ്ഥാനം, മാന, മതുല്യകീർത്തി, യധികാ-
രത്തിന്റെ പ്രഭാവം, ധനം,
മേനിപ്പെട്ടൊരു പാർപ്പിടം സുമുഖിയാം
ദാരങ്ങളിത്യാദിയേ
താനേ ദൂരെ വെടിഞ്ഞു ഹർഷയുതനായ്
സ്വർഗ്ഗീയകൃത്യങ്ങള-
ന്യൂനം ചെയ്തൊരു യോഗിതൻ തലയുമി-
സ്ഥാനത്തിലെത്തീടണം. 13
എല്ലാമിതൊരുപോൽ വിരൂപതരമായ്
മണ്ണിൽക്കിടക്കുന്നിതാ
പുല്ലോളം ബഹുമാനമാരുമിവിടെ-
ക്കാണിപ്പതില്ലൊന്നിനും
ചൊല്ലേറുന്ന വിചിന്തനങ്ങളുളവാ-
ക്കീടും തലച്ചോറു താൻ
സോല്ലാസം സ്ഥിതി ചെയ്തിരുന്നതിവയിൽ
കാണുന്നതില്ലായതും. 13
ലോകത്തിന്നുപകാരമേറ്റമരുളും
ശാസ്ത്രീയ തത്വങ്ങളോ
ശോകത്തിന്നുപശാന്തി യാർക്കുമരുളും
സാരോപദേശങ്ങളോ
ഏകീടാൻ മതിയാകയില്ല പുനരി-
ക്കാണും കപാലങ്ങളാൽ
ഹാ! കഷ്ടം!! സ്ഥിതിഭേദമെന്തു വലുതെ-
ന്നോർത്തീടുവിൻ മർത്യരേ. 14
ചെന്തൊണ്ടിക്കെതിരായ ചുണ്ടുമതിലെ
പ്പാൽ പുഞ്ചിരിക്കൊഞ്ചലും
പൂന്തേനിന്നഴലേകുമാറു മധുരം
തൂകുന്ന വാക്യങ്ങളും
സന്തോഷത്തോടു കുഞ്ഞുമക്കളനിശം
മുത്തും കപോലങ്ങളും
ചന്തംചേർത്തു വിളങ്ങുകില്ല പുനരി-
ക്കാണും കപാലങ്ങളിൽ. 15
കഷ്ടം! കാഴ്ചകളെത്ര കണ്ടു വളരെ
ക്കാലം പ്രതാപത്തോടേ
പുഷ്ടശ്രീ മുഖപങ്കജത്തിനരുളി-
ശോഭിച്ചൊരാക്കണ്ണുകൾ
നഷ്ടപ്പെട്ടു കരാള കാലരിപുവിൻ
ഗ്രാസത്വമാർന്നിദ്ദിനം
വട്ടത്തിൽ കുഴിരണ്ടു മാത്രമവിടെ
ശ്ലേഷിച്ചു കാണുന്നുതേ. 16
കേടറ്റുള്ളൊരു ദന്തപംക്തി ചിലതിൽ
കാണുന്നത് മായയെ-
ത്തേടിപ്പാരമുഴന്ന തന്റെ വലുതാം
മൌഢ്യം നിനച്ചിപ്പൊഴും
കൂടും ഹാസ്യമൊടേ ചിരിച്ചിടുകയോ?
ജീവിച്ചിടും മർത്യരെ
പ്പാടേനോക്കി ഹസിക്കയോ? ചപലമാം
ലോകത്തെ നിന്ദിക്കയോ? 17
ഇമ്പം ചേർന്നൊരു ഗാനമോ, രസമിയ-
റ്റീടുന്ന വാദ്യങ്ങളോ
തൻ പൈതങ്ങളടുത്തു കൊഞ്ചിവിളയാ-
ടീടുന്ന ശബ്ദങ്ങളോ
അമ്പോടിന്നിയൊരിക്കലെങ്കിലുമഹോ!
കേട്ടുല്ലസിച്ചീടുവാ-
നമ്പമ്പോ! വിധി ഭാഗ്യമിച്ചെവികളിൽ
ചേർത്തീടുമോ ഭാവിയിൽ? 18
റോസും മുല്ലയുമിമ്പമോടു വികസി-
ച്ചീടുന്ന തോട്ടങ്ങളിൽ
ഹാ! സന്തോഷമൊടെത്തി നിത്യമതിലെ-
സൌരഭ്യമേറ്റെപ്പൊഴും
ഭാസ്വത്തായ് മുഖപങ്കജത്തിനതുല
ശ്രീ ചേർത്തു വാണുള്ളാരാ
നാസാതല്ലജമെങ്ങു? ഹാ! വികൃതമായി
കാണുന്നൊരി ദ്വാരമോ? 19
വിദ്വൽ കേസരികൾക്കുമേതുമറിവാൻ
വയ്യാത്തതാം ഭാഷയിൽ
പദ്യത്തിന്റെ വരികൾക്കു തുല്യമഴകോ –
ടിന്നിക്കപാലങ്ങളിൽ
അത്യന്തം രമണീയമാം ലിപികളി-
ക്കാണുന്നതെന്താണാഹോ!
ചിത്രംതന്നെ, യതാണു മർത്യ വിധിയെ-
ക്കാട്ടും ശിരോലേഖനം. 20
എന്തോ ദുസ്സഹമായ ഗന്ധമിവിടെ
ക്കാറ്റിൽ പരക്കുന്നതു-
ണ്ടെന്തോന്നാണതു വന്നീടുന്നതെതിൽ നി-
ന്നാർ കണ്ടു ഹാ ദൈവമേ!
ഉന്തുന്നു നരി കല്ലിലൊന്നു കുഴിയെ-
ക്കരണ്ടുകൊണ്ടും ബലാൽ
മാന്തീടുന്നു; തുറിച്ചുനോക്കി വിഹസി-
ച്ചീടുന്നതുണ്ടെന്നെയും 21
ആരോ വീണ്ടുണരാത്ത നിദ്രയവിടെ-
ച്ചെന്നതുണ്ടാർത്തനാ-
യാരായുന്നശനത്തിനുള്ള വഴിയി
ജ്ജംബൂകനും നിർണ്ണയം;
പാരം നീണ്ടു തടിച്ചതാമൊരു കരം
നന്നായ് പണിപ്പെട്ടിതാ
നേരേ തൂക്കി വലിച്ചെടുത്തു തറിയിൽ
ചേർക്കുന്നവൻ ഭീകരം. 22
കൊണ്ടോടുന്നു വലിച്ചിഴച്ചിടയിടെ-
ത്താഴത്തു വയ്ക്കുന്നിതാ
മണ്ടീടുന്നൊരു കാട്ടിലേയ്ക്കതിനൊടേ
വീണ്ടും ഭയാക്രാന്തനായ്
കുണ്ടിൽ കണ്ണുമടച്ചുകൊണ്ടു വഷളാം
ഗന്ധം വമിച്ചിപ്പൊഴും
മിണ്ടാതങ്ങു ശയിച്ചിടുന്ന ജഡമി –
ക്കാര്യം ഗ്രഹിക്കുന്നുവോ? 23
ഇക്കാണുന്ന ചരാചരത്തിനഖിലം
രാജാധിരാജത്വമാ-
ണ്ടൂക്കേറുന്ന തലയ്ക്കകത്തു വിലയേ
റീടും തലച്ചോറുമായ്
മുക്കാലും ജഗദീശ്വരന്നു സമനായ്
ശോഭിച്ചിടും മാനുഷ-
ന്നിക്കാണുന്നതുതന്നെയന്ത്യമിവിടെ
ത്തീർന്നീടണം സർവവും. 24
കഷ്ടപ്പെട്ടിഹ ശേഖരിച്ച ധനമോ,
തൻ ധർമ്മദാരങ്ങളോ
ഇഷ്ടപ്പെട്ടൊരു മക്കളോ, ഭവനമോ,
ബന്ധുക്കളോ, കൂട്ടരോ
കഷ്ടം! തന്റെ സവിധത്തിലില്ല വളരെ
സ്നേഹിച്ച ദേഹത്തെയി-
ന്നഷ്ടിക്കായ് വിഭജിച്ചിടുന്നു നരിയും
നായും മഹാകഷ്ടമേ! 25
എത്താ മേലിലൊരിക്കലെങ്കിലുമവൻ
തന്മന്ദിരേ നവ്യമാം
വൃത്താന്തങ്ങളുരച്ചു തൻ പ്രണയിനി-
ക്കാനന്ദ മുണ്ടാക്കിടാ
അത്യാമോദമൊടന്തികത്തിലണയും
കുഞ്ഞുങ്ങളെക്കൈകളിൽ
ചേർത്താ ചുംബനമേല്പതിന്നുമിനിമേൽ
ഭാഗ്യം ലഭിക്കാ ദൃഢം. 26
എല്ലാം തീർന്നിഹ ലോകഭാഗ്യമിവിടെ
സർവ്വത്ര മായാമയം
ചൊല്ലേറുന്നൊരു പുണ്യമേകമിനിയും
ശേഷിച്ചിടും ശാശ്വതം;
കില്ലില്ലായതു നേടിടാനനിശവും
യത്‌നിപ്പവൻ ബുദ്ധിമാ-
നല്ലാതുള്ളവരാകെ മൂഢരിതുതാ
നുൽകൃഷ്ടതത്വം പരം. 27
മണ്ണാലേയുരുവായ് ചമഞ്ഞ തടിയാ-
മണ്ണോടുതാൻ ചേർന്നുപോം
ദണ്ഡം ചെയ്തു കരസ്ഥമായ മുതലും
കൈവിട്ടുപോമേകദാ;
“പുണ്യം ശാശ്വത”മായതാണു മതിമാൻ
നേടേണ്ട സമ്പാദ്യമാ-
വിണ്ണിൽ ചേർന്നഖിലേശപാദസവിധേ
നിത്യം സുഖിച്ചീടുവാൻ. 28
നേരം ചെറ്റിരുളുന്നുഹാ! നരികളും
കൂകിത്തുടങ്ങുന്നു മേ-
ലാരും കൂട്ടിനുമില്ലിതിൻ ചുഴലവും
കാടാണു കാണുന്നതും
നേരേ വന്നവഴിക്കുപോയ് വസതിയെ
പ്രാപിച്ചിടാമാശു ഞാൻ
പോരാധൈര്യമിനിത്തനിച്ചിവിടെയീ
നേരത്തു നിന്നീടുവാൻ. 29
(കേരളീയ കത്തോലിക്കൻ, മേയ് 1924)
