തൂലികയേന്തിക്കൊണ്ട്

കപ്പൽ കയറിക്കടലുകടന്നീ-
ക്കേരളനാട്ടിലണഞ്ഞൊരുദിവ്യൻ
തൃപ്പദധൂളികളിന്ത്യയിലെങ്ങും
വീഴ്ത്തി വിശുദ്ധി വരുത്തിയ ദിവ്യൻ
മാമലമുതലാസ്സേതുവരെയ്ക്കും
ക്രൈസ്തവ ബോധനമേകിയനന്ത-
ക്ഷേമത്തിൻ വഴി നമ്മെക്കാട്ടിയ
മാർത്തോമ്മാ മുത്തപ്പനുതൊഴുകൈ!
1
പത്തൊൻപതു നൂറ്റാണ്ടു തികഞ്ഞൊരു
സംഭവമാണിതു; രാജ്യവ്യാപക
ക്രൈസ്തവജൂബിലിയഹമഹമികയാ
കൊണ്ടാടുന്നു പള്ളികളെല്ലാം.
അത്യുത്സാഹം കേരളജനത-
യ്ക്കാണതിലത്ഭുതമില്ല നിനച്ചാൽ
മുത്തപ്പൻ സ്ഥാപിച്ചവയല്ലോ
2
പള്ളികളേഴരനമ്മുടെ നാട്ടിൽ
കോട്ടയ്ക്കാവൂ, കൊടുങ്ങല്ലൂരഥ
പാലൂർ, കൊല്ലം, ചായൽ, നിരണം,
നാട്ടാരറിയും കോക്കൈമംഗല,-
മരയെന്നെണ്ണം മലയാറ്റൂരും
ഓരോന്നും നിജപൂർവ്വചരിത്രം
കീർത്തിക്കുകയാണംബരവീഥിയിൽ
നേരേ ശീർഷമുയർത്തിക്കൊണ്ടീ
ജൂബിലി നല്ല മഹാമഹമാക്കാൻ.
3
പാലൂർ* ‘പാലു’ കവിഞ്ഞു പരന്നു ദിഗന്ത-
ങ്ങളിലേയ്ക്കെപ്പോഴുമങ്ങനെ-
യോലുകയാണെന്നുള്ള പ്രതീതി
വളർത്തിടുമൂരാണെന്നറിയേണം
നാലില്ലക്കാരാഢ്യബ്രാഹ്മണ
രവിടെജ്ഞാനസ്നാനപ്പെട്ടു,
നാലുവശത്തേയ്ക്കവയുടെ ശാഖ
പരന്നുപാലുതിളച്ചൊഴുകും പോൽ.
4
‘പകലോമറ്റം’ ‘ശങ്കരപുരിയും’
‘കാളി’യൊടൊന്നൊരു “കാവും’ ‘കള്ളി’യു-
മകലങ്ങളിലും കാണാം പക്ഷേ
ചുവടെല്ലാം പാലൂരിൽത്തന്നെ
പുകളൊളി പലവഴി വീശും വ്യക്തിക-
ളവയിൽ കുറവല്ലവരഭിമാന-
ത്തികവൊടു തറവാട്ടെലുകയിലെത്തും
ജൂബിലിഘോഷം വിജയിപ്പിക്കാൻ.
5
‘ഇനിയത്തെക്കുളി വെമ്മേനാട്ടെ-‘
ന്നോതിക്കൊണ്ടവിടം വിട്ടോടാൻ
തുനിവുണ്ടായവരും വന്നേക്കും
കാലപുരോഗതിയാവിധമല്ലൊ.
എല്ലാം മംഗളമായി വരട്ടെ!
മാർത്തോമ്മാ മുത്തപ്പനുതൊഴുകൈ-
യെല്ലാവരുമർപ്പിക്കുക; ഞാനെൻ
തൂലികയേന്തിക്കൊണ്ടു തൊഴുന്നേൻ!
6
(പാലയൂർ സെന്റ് തോമസ് ജൂബിലി സുവനീർ, 1972)
