വാടാത്ത പുഷ്പം

മാന്നാനം കുന്നിലേ വാടാത്ത പുഷ്പമേ,
വന്ദനം! നീയല്ലോ ദിവ്യസൂനം
മന്ദസമീരണൻ സൗരഭ്യവാഹിയാ-
ണിന്നുമാക്കുന്നിലും ചുറ്റുപാടും
എന്നല്ല ഭൂതലമെങ്ങുമിപ്പൂമണം
നന്നായ് പരത്തുന്നു ഗന്ധവാഹൻ.
ഞാനെന്റെ ബാല്യത്തിൽ കൂട്ടുകാരോടുമൊ-
ത്താനന്ദപൂർണ്ണയായ് കേളിയാടി
മേളം വളർത്തിയ കുന്നിന്റെ പാവന-
കേളിയെപ്പറ്റിയന്നെന്തറിഞ്ഞു?
10
“ചാവറ വല്യച്ചൻ, വല്യപ്രിയോരച്ചൻ”
ഏവമോരോ നാമം കേട്ടിരുന്നു.
ആരിതെന്നാരാഞ്ഞില്ലെത്രയോ വല്യച്ച-
ന്മാരെക്കാണുന്നു ഞാൻ കുട്ടിയല്ലേ?
ആരോ കൊവേന്തയിലുണ്ടായിരിക്കുമി-
പ്പേരുള്ള വ്യക്തിയെന്നോർത്തിരുന്നു.
പണ്ടേദിവംഗതനായിരുന്നാകയാൽ
കണ്ടിട്ടില്ലാ പുണ്യശ്ലോകനേ ഞാൻ
എന്നാലും ചേവടി സ്പർശനം മൂലമാ-
യെന്നേയ്ക്കും പൂതമായ്തീർന്ന മണ്ണിൽ
20
അന്നത്തെ സമ്പർക്കം ചാരിതാർത്ഥ്യപ്രദ-
മെന്നുചൊല്ലുന്നു ഞാൻ നിർവ്വിശങ്കം
ആ ധൂളിയന്നെന്നെയാകർഷിച്ചിട്ടാവാ-
മീ ധന്യജീവിതം ഞാൻ വരിച്ചു.
കല്യരിൽ കല്യനാമാമഹാത്മാവിപ്പോൾ
സ്വർല്ലോകഭാഗ്യത്തിലാണെന്നാലും
കാണുന്നുണ്ടല്ലോയിക്കർമ്മലാരാമത്തിൽ
വീണയും മീട്ടിയിരിക്കുമെന്നെ.
എന്നാലിപ്പൂങ്കാവു കാണുവാനൊന്നിങ്ങു
വന്നാലും, കൂപ്പുകൈ! വന്ദ്യതാതാ,
30
അന്നങ്ങു നട്ടുനനച്ച് ദ്രാക്ഷാവല്ലി
ഇന്നൊന്നു കാണുവാനാശയില്ലേ?
പൊങ്ങി വളർന്നതു പന്തലിച്ചീ നാട്ടി-
ലെങ്ങും തണലിപ്പോളേകിടുന്നു.
എന്തൊരു വാസന്തകാന്തി! കണ്ടാലങ്ങേ-
യ്ക്കന്തരംഗം കുളുർത്തീടുമല്ലൊ
വത്തിക്കാൻ കൗൺസിൽ തുറന്ന വാതായന-
മെത്തിച്ചു തന്ന വെളിച്ചം മൂലം
പ്രത്യഗ്രമേന്മയിൽ പുഷ്പിച്ചു പൂവാടി
ധാത്രിക്കു നൂതന ഭൂഷയായി
40
എല്ലാം മനോഹരം; കാണുന്ന കണ്ണിനു-
മുല്ലാസം ഹൃത്തിനുമേകുമേറ്റം
എന്നാലും നാമ്പിറുത്തീടുന്ന പൂച്ചിക-
ളെന്നുമുണ്ടായേക്കാം വല്ലേടത്തും
തട്ടിക്കളഞ്ഞിട്ടു പൂവാടി രക്ഷിക്കാൻ
തോട്ടക്കാരന്റെ കൈ ശക്തമല്ലൊ.
സ്വർഗ്ഗമനത്തിന്റെ നൂറ്റാണ്ടു ജൂബിലി
മക്കളാം ഞങ്ങളിന്നാഘോഷിച്ചു.
വന്നാലും ഞങ്ങളോടൊത്തു സന്തോഷിക്കാൻ
തന്നാലുമാശിസ്സു പ്രേഷ്ഠതാതാ.
50
(സത്യദീപം, 1971)
