വേദാന്തചിന്ത

കേട്ടാലും വേദവാക്യം;”പനയൊടുസമമായ്
ചില്‌പുമാൻ സ്നേഹരൂപൻ
ദുഷ്ടന്മാരെ വളർത്തും,” നയനജലമതിൽ
ഭക്തരേ മഗ്നരാക്കും
പിട്ടെന്നോർത്തത്ഭുതം വേണ്ടനുദിനമിതു നാം
കണ്ടുപോരുന്നതല്ലോ
ശിഷ്ടന്മാർക്കങ്ങു ചെന്നിട്ടരുളിടുമവിടു-
ന്നന്തമില്ലാത്ത ഭാഗ്യം.
ത്യാഗത്താൽ നേട്ടമുണ്ടാക്കിടുവതിനിവിടേ-
യ്ക്കങ്ങയയ്ക്കുന്നു നമ്മെ
പ്രഗത്ഭ്യത്തോടുവാഴാനിവിടമുചിതമോ
മിന്നിമായുന്ന ദേശം?
വേഗം നാം ജോലിചെയ്താലുരുതരവിജയം-
കൊണ്ടു സമ്പന്നരാകാം
യോഗംചേരും ശിരസ്സിൽ മകുടമണിയുവാ-
നെന്നുമെന്നേയ്ക്കുമായി.
ക്ലേശങ്ങൾ ചിത്സ്വരൂപൻ മനുജരിലധികം
പ്രീതനായ് ചിന്തിടുന്നൊ-
രാശിസ്സാണജ്ഞരാം നാമതിനെയഹിതമാം
ശാപമെന്നെണ്ണിടൊല്ലാ.
ലേശം കൂസാതെ മുള്ളിൻവിഷമുനകൾ ചവി-
ട്ടിക്കടന്നോടിയത്രേ
ശശ്വത്താം സ്വർഗ്ഗഭാഗ്യം സുകൃതികളഖിലം
സ്വന്തമാക്കുന്നു മോദാൽ.
പാരിക്കും ദ്രവ്യനാശം, പ്രിയജനവിരഹം,
ദുസ്സഹം കീർത്തിദോഷം,
വൈരാഗ്യത്തിന്റെ സമ്മർദ്ദനമതികഠിനം,
രോഗ,മാപത്തിതെല്ലാം
ഓരോ വ്യക്തിക്കുമോരോ നിലയിൽ വരണമെ-
ന്നീശ്വരാഭീഷ്ടമത
യാരാലും സാദ്ധ്യമാവില്ലതിനൊരു ചെറുതും
മാറ്റമുണ്ടാക്കിവയ്പ്പാൻ.
എല്ലാക്ലേശങ്ങളും തീർന്നൊരുസുദിനംമുദി-
ച്ചീടു,മീ ദീർഘയാത്ര-
യ്ക്കെല്ലാമപ്പോൾ വിരാമം വരു,മവിടെ നമു-
ക്കെത്രയാനന്ദമോർത്താൽ
വല്ലാതപ്പോൾ ലലാടസ്ഥലമതിൽ നിറയും
സ്വേദബിന്ദുക്കളേ നി-
സ്തുല്യസ്നേഹത്തോടേ നല്ലൊരു മൃദുലകരം
മന്ദമന്ദം തുടയ്ക്കും.
പിന്നിട്ടുള്ളൊരു മാർഗ്ഗം, കഠിനശിലകളും
മുൾപ്പടർപ്പും ശരീരം
ചിന്നിക്കീറിച്ചൊരിഞ്ഞുള്ളൊരു നിണവുമണി
ഞ്ഞുള്ളതായ് കണ്ടിടുമ്പോൾ
തന്നെത്താൻ വിസ്മരിച്ചാ വിഷമതകൾ ജയി-
ച്ചെത്തി ലക്ഷ്യത്തിൽ നില്ക്കും
ധന്യാത്മാക്കൾക്കു വാക്കിന്നളവുകവിയുമാ-
ത്രെയോ ചാരിതാർത്ഥ്യം!
വർണ്ണിക്കാനാവതല്ലാത്തൊരു കഠിനതരം
യാതനാബാധമൂലം
കണ്ണീരും കൈയുമായിട്ടിരവുപകൽകഴി-
ഞ്ഞുള്ള കാലങ്ങളെല്ലാം
വിണ്ണിൽചെന്നെത്തിടാനായ് പണിത മഹിതമാ-
ണിക്യസോപാനമായി നാ-
മെണ്ണിക്കൊണ്ടാടിടുമ്പോൾ കരളുകവിയുമാ-
റെത്രയോ ചാരിതാർത്ഥ്യം!
നഷ്ടപ്പെട്ടുള്ള സമ്പ,ത്തപകടമൃതിയിൽ
പെട്ടൊരോമല്ക്കുമാരൻ
ദുഷ്ടന്മാർ താറടിച്ചോരമലതരയശ
സ്സെ,ന്നുതൊട്ടുള്ളതെല്ലാം
പുഷ്ടിപ്പെട്ടൊന്നിനോരായിരമതിലധികം
സംഖ്യയില്ലാതവണ്ണം
കിട്ടും വീണ്ടും നശിക്കാത്തൊരു നിലയിൽ;
നമു ക്കെത്രയോ ചാരിതാർത്ഥ്യം!
എന്തുംവന്നാൽ വരട്ടെ ഭൂവനമൊരു വെറും
നാടകത്തട്ടുമാത്രം;
സ്വന്തം വേഷത്തിനൊക്കും നിലയിലഭിനയം
മെച്ചമാക്കീടണം നാം
അന്ത്യത്തിൽ സ്ഥാനമാനാദികളരുളിടുവാൻ
ലോകസമ്രാട്ടുതന്നേ
സന്തോഷത്തൃക്കടാക്ഷക്കതിരൊളി വിതറി-
ക്കൊണ്ടിരിക്കുന്നുവല്ലോ.
ആശങ്കയ്ക്കെന്തുകാര്യം? വരിക വരിക നാം
ത്യാഗമാർഗ്ഗത്തിലൂടേ
യാശിക്കും ലക്ഷ്യമൊന്നേ ശരണമിതി നിന-
ച്ചോടണം ധീരരായി.
ഈശന്മാർക്കീശനിൽ നിന്നവരവരുടെ സ-
മ്മാനവും കൈയിൽ വാങ്ങി-
ദ്ദേശീയാനന്ദഗാനം വിരവിലണിനിര-
ന്നൊത്തുചേർന്നാലപിക്കാം.
(ദീപിക, 25 ഒക്ടോബർ 1957)
