വിജയത്തിന്റെ ദിവസം

മർത്ത്യകുലരക്ഷയതിനായ് പരമനാഥൻ
മൃത്യുവിനു തന്നെ ബലിചെയ്തതിനുശേഷം
ചീർത്ത കദനക്കടലിലാണ്ടു നിലയറ്റി-
പ്പാർത്തല മുഴന്നു നെടുവീർപ്പൊടു വസിച്ചു.
1
ആടലൊടു കന്നിമരി, ശിഷ്യഗണവും തൻ
പീഡകളിലുള്ളലിവെഴും വനിതമാരും,
ചൂടെഴുമൊരശ്രുവതു കണ്ണു തുവരാതെ
തോടുകൾകണക്കു ബത വാർത്തു നിവസിച്ചു.
2
വാനുലകിനും പരമനർഘനിധിയായ
മാനുഷകുമാരനുടെ പൊന്നുതിരുമേനി
മാനമൊടു കല്ലറയിലാക്കി ഭടവൃന്ദം,
ഹീനനിനവോടുമതു കാത്തു നിവസിച്ചു.
3
രണ്ടുദിനമിങ്ങനെ കഴിഞ്ഞു; പകലീശൻ
വീണ്ടുമണയുന്നതിനുമുമ്പു പുലർകാലേ,
കൊണ്ടലിനസൂയയരുളും കബരി മേരി*
ഇണ്ടലൊടുമെത്തി ഗുരുവിൻ കവറിടത്തിൽ.
4
പാരിടമതേവരെയടക്കി വിഹരിച്ച
കൂരിരുളിനുഗ്രത കുറച്ചു കുറവായി,
ക്രൂരതരഹൃത്തുകളിലെത്തുവതിനുള്ള
സാരതരദീപ്തിയുടെ സൂചനകണക്കേ.
5
തെല്ലുമൊരു ശങ്കയകതാരിലണയാതെ
മല്ലമിഴിനാഥനെ വിരഞ്ഞണയുമപ്പോൾ,
കല്ലറയതിന്റെ മുഖസീമനിയടച്ച
കല്ലവിടെനിന്നകലെമാറിയവൾ കണ്ടു.
6
“കർത്തനുടെ വന്ദ്യതിരുമേനി നിശയിങ്കൽ
ശത്രുഗണമൊട്ടപഹരി”ച്ചിതി നിനച്ച്,
ആർത്തിയോടുകൂടിയവളോടിയുടനേയീ-
വാർത്തയതു ശിഷ്യരൊടു ശീഘ്രമറിയിച്ചു.
7
സത്വരമണഞ്ഞവരുമീ വിവരണത്തിൻ
സത്യമറിയുന്നതിനു കല്ലറയിടത്തിൽ;
കർത്തനുടെ മേനിയിലണിഞ്ഞ തിരുവസ്ത്രം
മാത്രമവിടത്തിലവർ കണ്ടതിശയിച്ചു.
8
ആദിമുതൽ ദിവ്യലിഖിതങ്ങളിലനേകം
ബോധനകളുള്ളതവരേതുമറിയാതെ,
വേദകുലനാഥനെയരാതികൾ കവർന്നെ-
ന്നാധിയൊടുറച്ചവർ മടങ്ങിയൊരുമട്ടിൽ.
9
മേരിയുടെ ഹൃത്തു ബലമായവിടെ ബന്ധി-
ച്ചാരവളെ നിർത്തി? ഗുരുഭക്തിയുടെ ശക്തി!
നാരിയുടെ ചിത്തമൊരു താവളമണഞ്ഞാൽ
വേരവിടെയൂന്നുമതു വീണ്ടിളകുകില്ല.
10
കല്ലറയിലേക്കു തലചായ്ച്ചവളു നോക്കി;
നല്ല ധവളാംബരമണിഞ്ഞിരു യുവാക്കൾ
തൃക്കവറിടത്തിനു തലയ്ക്കലുമൊരുത്തൻ
കാല്ക്കലുമിരിപ്പതവൾ കണ്ടു, സുമുഖന്മാർ.
11
“എന്തിനിതുമട്ടു കരയുന്നു തരുണീ നീ?
ബന്ധമിതിനെന്തതു പറഞ്ഞിടുക’യെന്ന്
ചിന്തുമനുകമ്പയോടു ചോദ്യമവർചെയ്തു,
ശാന്തതയൊടുത്തരമുരച്ചു കളവാണി:
12
“ശത്രുകുലമെന്റെ ഗുരുവിന്റെ തിരുമേനി
രാത്രിസമയത്തപഹരിച്ചിവിടെനിന്നും
കത്തുമഴലോടുമതു ഞാൻ തിരകയാണെൻ
കർത്തനെ വെടിഞ്ഞൊരു ശുഭം നഹിയെനിക്ക്.
13
അല്ലലൊടു തേൻ മൊഴിയിതേവിധമുരച്ചു,
മെല്ലെ നയനങ്ങൾ പുറകോട്ടഥ തിരിച്ചു;
നല്ല സുഭഗാകൃതി തികഞ്ഞൊരു പുമാനെ
കല്യയവൾ കണ്ടുട,നുയർത്ത മിശിഹായെ.
14
തൻ ഗുരുവതെന്ന പരമാർത്ഥമറിയാത്ത
മംഗളമനസ്വിനിയൊടങ്ങരുളി നാഥൻ,
“ ‘മങ്കമണി’ , നിൻ വ്യഥയിതെന്തിനു മനോജ്ഞെ!
സങ്കടമൊടാരെ വിരയുന്നിവിടെയിപ്പോൾ?”
15
നീരജവിലോചന വിവിക്തമൊഴി, തോട്ട-
ക്കാരനവനെന്ന പരമാർത്ഥനിനവോടും,
പാരമഴലാൽ കരളുതിർത്ത നെടുവീർപ്പിൻ
ഭാരമൊടുമുത്തരമുരച്ചൊരുവിധത്തിൽ:
16
“എൻ ഗുരു,വെനിക്കു നിധി,യെന്റെ മുഴുജീവൻ,
മംഗളഗുണാന്വിതനെ ഞാൻ തിരകയത്രെ,
അങ്ങെവിടെയെന്നതു ഭവാനറിവതെങ്കിൽ
സംഗതി പറഞ്ഞുതരണം ദയവുചെയ്തു.”
17
ഒന്നവളെ നോക്കി ഗുരു, പക്ഷമോടു “മേരീ “-
യെന്നു മനതാരു കവരുംപടി വിളിച്ചു;
സുന്ദരി സുധാബ്ധിയതിലാണ്ടു “മമ നാഥാ”-
യെന്ന വിളിയോടു ഗുരുവിൻ സവിധമെത്തി.
18
“നില്ക്കസുഭഗേ, തൊടരുതെന്നെ, മമ താതൻ-
പക്കലഹമെത്തിയതുമില്ലിതുവരെയ്ക്കും,
നീക്കമിയലാതെ മമ ശിഷ്യരൊടു നീ ചെ-
ന്നീക്കഥകളൊക്കെയറിയിച്ചിടുക വേഗം.”
19
ആടലകലും മൊഴികളോതി ഗുരുവേവം,
പേടമിഴിയാൾക്കുമകതാരു വികസിച്ചു.
“തേടുക ലഭിക്കു”മിതി ചൊന്ന മിശിഹായെ
തേടിയവൾ കണ്ടഥ കൃതാർത്ഥതയടഞ്ഞു.
20
(കേരളീയാഭിമാനി വാർഷികപതിപ്പ്, 1927)
