05 Bhuvanamahal

ഭുവനമഹാൾ


ഇക്കാണും മണിമന്ദിരം-വിപുലമാം 

കൊട്ടാരം-എൻ സ്ത്രീധനം,

നോക്കീടുന്നവരമ്പരന്നു നിലകൊ- 

ണ്ടീടും മഹാസൗധമേ!

ഇക്കാലംവരെ ഞാനിതിൻ്റെയകമേ 

പാർക്കുന്നതുണ്ടെങ്കിലും 

നോക്കീട്ടെത്തുപെടുന്നതില്ലെവിടെയാ- 

ണേതാണിതിൻ സീമകൾ?

 

ഓർത്താലെന്റെ പിതാവു മൂന്നുലകിലേ-

യ്‌ക്കേറ്റം ധനാഢ്യൻ, പരം 

പുത്രീവത്സലനാണനന്തഗുണവാ- 

നൌദാര്യ വാരാന്നിധി.

ഇത്രത്തോളമുയർന്നപൈതൃകധനം 

മറ്റേതുസമ്പന്നനും 

പുത്രിക്കിന്നുവരെക്കൊടുത്തൊരറിവി- 

ല്ലെന്താ ചരിത്രജ്ഞരേ?

 

കൊട്ടാരത്തിലെടുപ്പുകൾ പലതരം, 

നീന്തൽക്കുളങ്ങൾ പലേ

മട്ടിൽ, നിത്യവസന്തകാന്തിയെഴുമാ- 

രാമങ്ങൾ, നൂറായിരം, 

ഇഷ്ടംപോൽ കളിയാടുവാനകമിണ- 

ങ്ങീടും സഖീവൃന്ദവും, 

കെട്ടീടാതെ സദാപി ദീപ്‌തിചൊരിയും 

ദീപപ്രകാണ്ഡങ്ങളും.

 

മേലാപ്പെത്രമനോഹരം! വിലയെഴും 

രത്നങ്ങളാൽ ഭൂഷിതം 

നീലച്ചാന്തിതുപോലെ ശില്പിയൊരുവൻ 

മേനിപ്പെടുത്തീടുമോ? 

ചേലേറും മണിതല്ലജങ്ങ,ളവയിൽ 

നിസ്സാരമാമൊന്നിനെ-

പ്പോലും വാങ്ങീടുവാൻ തികഞ്ഞധനമി- 

ല്ലേതോരു സമ്രാട്ടിനും.

 

അങ്ങിങ്ങായി മണൽപ്പരപ്പുപലതും 

കാണുന്നതുണ്ടെന്തിനോ!

ഭംഗിപ്പെട്ട വിനോദരംഗതലമാ- 

ണോരോന്നുമെന്നോർപ്പു ഞാൻ. 

സംഗീതത്തിനു വീണമീട്ടിടുവതും

കേൾക്കുന്നഹോ ചുറ്റിലും 

പൊങ്ങും മംഗളവാദ്യഘോഷബഹളം 

മേൽത്തട്ടിലുണ്ടെപ്പൊഴും.

 

പച്ചപ്പട്ടണിമെത്തയാർന്നെവിടെയും 

ശയ്യാഗൃഹം, വേണ്ടിട-

ത്തിച്ഛയ്ക്കൊത്തു ശയിച്ചിടാം, വിശറിയി- 

ല്ലാതുള്ള വീച്ചേറ്റിടാം. 

മെച്ചപ്പെട്ട പഴങ്ങളെത്രതരമാ- 

ണോരോന്നിനേയുച്ചിയിൽ 

വച്ചുംകൊണ്ടു വിളിക്കയാണു വിടപീ- 

ജാലങ്ങളെന്നെസ്സദാ.

 

പാനീയം പരിപാവനം, രസനയെ- 

സംതൃപ്ത‌മാക്കീടുമാ 

തേനും പാലുമുറന്നുറന്നു നിറയു-

ന്നെൻ പാനപാത്രങ്ങളിൽ 

സ്നാനത്തിന്നു കുളങ്ങളുണ്ടരുവികൾ

ധാരാജലം കൂടെയും 

നൂനം നൂതനമിഷ്ട‌ദാനമിതിലു-

ണ്ടെല്ലാമെനിക്കെപ്പോഴും.

 

വാനമ്പാടികൾ ഗീതകങ്ങൾ വഴിയാ-

യോതുന്നു, കാവ്യാമൃതം

സാനന്ദം വിരചിച്ചു സല്‌ലയതിൽ 

നിർവ്വാണമാരായുവാൻ 

വാനിൽ ശാരദനീരദങ്ങളൊളിതൂ- 

കീടുന്ന വെൺപ്രതവും

മാനിച്ചങ്ങു വിരിച്ചുകൊണ്ടെഴുതുവാ- 

നെന്നെ ക്ഷണിക്കുന്നിതാ.

 

‘ബക്കിങ്ങാ’മിനെവെന്നമാളിക,”യിതിൽ 

സൗഭാഗ്യസമ്പൂർണ്ണയായ് 

പാർക്കാം രാജകുമാരിയായ്, വരിക’യെ- 

ന്നോതുന്ന സൽസ്വാഗതം 

അക്കാണുന്ന മഹാവനങ്ങളുപദേ- 

ശിക്കുന്നു “വന്നാലുമി-

ങ്ങാർക്കും ദൈവികചിന്തയോടു തുടരാം 

സ്വൈരം തപോജീവിതം.”

 

ഓരോകൊച്ചുമണൽത്തരിക്കുമറിയാം 

സ്നേഹിക്കുവാനത്രയ- 

ല്ലാരോരാപകലാലപിച്ചിടുവതു- 

ണ്ടാസ്നേഹഗാനാമൃതം 

ചേരുന്നുണ്ടുസമസ്‌തവസ്‌തുവുമതിൽ 

സാമൂഹ്യഗാനം-മടി-

ച്ചാരും നില്ക്കുവതില്ലപസ്വരവുമി-

ല്ലാശ്ചര്യമാനന്ദമേ!

 

ആരീവിശ്രുതഗായകൻ? വിരയണം 

കണ്ടെത്തണം തൽക്ഷണം 

പാരാതുള്ള പരിശ്രമത്തിൽ വിജയം 

ചേരേണ്ടതാണെപ്പോഴും 

ആരായാലുമവൻ മഹാ,നവനുഞാൻ 

ശിഷ്യപ്പെടും, ഹൃദ്യമായ് 

തീരും ജീവിതമാവഴിക്കു, ഹൃദയം 

നൽകുന്നിദം ചോദനം.

 

എല്ലാമുണ്ടിഹ ബുദ്ധിപൂർവ്വമവയെ 

സ്സംവീക്ഷണം ചെയ്തുഞാൻ 

കില്ലെന്യേ കുശലപ്രദങ്ങളെ വരി- 

ച്ചീടേണ്ടതല്ലോ സദാ 

കല്ലും മുള്ളുമിടയ്ക്കുവല്ലൊരിടവും 

കണ്ടെന്നതും വന്നിടാം

ഫുല്ലാംബ്‌ജംകഴൽ താങ്ങുമെങ്കിലവിടെ- 

പ്പോകുന്നതെന്തിന്നു ഞാൻ?

 

വന്നാലും വരഗായകാഗ്രണി, യെനി- 

ക്കങ്ങേപ്രസാദം ലഭി- 

ച്ചെന്നാലോ ഗുരുപാദരേ, സകലതും 

നിസ്സാരമെൻ ദൃഷ്ടിയിൽ. 

തന്നാലും മുഖദർശനം, പിതൃധനം 

നിശ്ശേഷമർപ്പിച്ചിടാ- 

മെന്നാലും ഗുരുദക്ഷിണയ്ക്കുമതിയാ- 

കില്ലെന്നൊരാശങ്കമേ.

 

ഏതായാലുമതൊക്കെയങ്ങനെ, യിനി- 

ച്ചെയ്യേണ്ടതെന്താണു ഞാൻ!

ഗീതാലാപകനെത്തിരഞ്ഞെടുത്തിടുകയാ-

ണേതും വിളംബംവിനാ

ഏതാണങ്ങുവസിച്ചിടും സദനമെ- 

ന്നാരോടു ചോദിച്ചിടും! 

വീതാശങ്കമിറങ്ങിടാം വഴികളിൽ 

മുമ്പോട്ടു പൊയ്ക്കൊണ്ടിടാം.

 

അല്ലേയെങ്ങുഗമിച്ചിടുന്നരുവി നീ? 

ഹേ തെന്നലേ, നീ കളി-

ച്ചുല്ലാസത്തൊടു പോയിടുന്നതെവിടേ-

യ്ക്കാണെന്നു ചൊന്നീടുമോ?

ചില്ലക്കമ്പുകളിട്ടിളക്കി വിടപ,

നീയെന്തുചെയ്യുന്നു? ഞാൻ 

ചെല്ലേണ്ടുന്നൊരിടത്തിലേയ്ക്കു ദയവാ- 

യാരെന്നെയൊന്നാക്കിടും?

 

എന്താണിങ്ങനെവിഭ്രമം? വഴിതിര- 

ഞ്ഞെങ്ങോട്ടു പോകുന്നു നീ?” 

പൊന്തീടുന്ന സമൂഹഗാനമതിൽ നി- 

എന്നെന്നോടു ചോദിക്കയായ്. 

“പൂന്തേൻവാണി, വിരഞ്ഞിടും ഗുരുവരൻ 

സ്നേഹസ്വരൂപൻ മഹാൻ

നിൻ താതൻസവിധത്തിലുണ്ടു സുഭഗേ, 

പോകേണ്ട നീയെങ്ങുമേ.”

 

എന്താണെൻ പ്രിതതാതനോ? മടയിഞാ- 

നങ്ങേയറിഞ്ഞില്ലയോ? 

സ്വന്തം താതനെ? ജന്മമേകിയനിശം 

പോറ്റുന്ന സമ്പൂജ്യനെ? 

ചിന്തും രാഗവുമാലപിപ്പുതവിടു 

ന്നാണോ? നമസ്ക്കാര,

മ ങ്ങെന്തേ ദർശനഭാഗധേയമിനിയും 

നൽകാൻ മടിക്കുന്നുമേ?

 

കാണാതുള്ള കരങ്ങളെന്നെ മൃദുവായ് 

കൈക്കുഞ്ഞിനെപ്പോലെടു 

ത്തീണത്തോടിതപാടിടുന്നു. 

മുകരു ന്നൂഞ്ഞാലിലാട്ടുന്നിതാ. 

വേണോവേറെയൊരുത്തരം? ഹൃദയമോ 

സമ്പൂർണ്ണസംതൃപ്തിയിൽ 

താണീടുന്നു; നമോനമോജനകഭോ, 

തുഭ്യം നമോചിന്മയ!

 

(മനോരമ വാർഷികപ്പതിപ്പ് 1962)