അവിടെ സ്ഥലമില്ലേ?

അയി, നോക്കുക രണ്ടു യാത്രികർ
വളരെ ക്ഷീണിതർ പാദചാരികൾ
എവിടേയ്ക്കു ഗമിച്ചിടുന്നതീ
നിശയിൽ നിർദ്ധനവേഷധാരികൾ!
അകളങ്കമനോഹരാംഗിയാ-
ളവളഹോ! പരിപൂർണ്ണഗർഭിണി.
തളരുന്നവിധത്തിലാണു കാ-
ലടികൾവയ്പ്പതു സാധുദുർബ്ബല.
സഹയാത്രികനൊരു ഭൃത്യന-
ല്ലൊരു പക്ഷേ ധവനായിരിക്കണം
അവളോടുവയഃ പൊരുത്തമി
ല്ലവനെക്കാണുകിലെന്നു നിശ്ചയം.
“ജഗദീശ്വരാ,പാഹി പാഹി’യെ-
ന്നിടയിൽ പ്രാർത്ഥനചെയ്‌തിടുന്നവർ
ഒരു ദിവ്യമഹസ്സു തനിയേ
വലയം ചെയതുപോലെ കാണ്ണുതേ.
ചില സാന്ത്വനവാക്കുകൾ പുമാ-
നുരചെയ്യുന്നവളോടു സാദരം
പരിപൂർണ്ണ വിധേയസാധ്വിയാ-
ളവകേൾക്കുന്നധികം വിനീതയായ്.
സഹനത്തിനു നല്ലമാതൃക-
യ്ക്കിവരേഭൂവിലയച്ചിതോപരൻ?
ഇതിലെന്തുരഹസ്യമല്പമൊ-
ന്നവരെപ്പിൻതുടരേണ്ടതാണു നാം.
പ്രസവത്തിനവൾക്കു നേരമാ-
യൊരു ചെറ്റക്കുടിലില്ല കഷ്ടമേ!
ഒരു ബന്ധുഗൃഹത്തിലെത്തിയാ
പുരുഷൻ വാതിലിൽ മുട്ടിടുന്നിതാ.
“ഇവിടെ സ്ഥലമില്ല” വാതിലി
ന്നകമേ നിന്നൊരു നിർദ്ദയസ്വരം.
അധികക്ഷമയോടു പിൻതിരി-
ഞ്ഞവർ വീണ്ടും നടകൊണ്ടു ശാന്തരായ്.
ദയനീയനിലയ്ക്കു നാരിയെ
പ്പുരുഷൻ കണ്ടുരുകുന്നു മാനസം
ഒരു തെല്ലകലത്തു പിന്നെയും
ഗൃഹമൊന്നുണ്ടവിടേയ്ക്കു പോകയായ്
അവിടെസ്സദിരാണു സദ്യയാ-
ണിവരെക്കണ്ടു കഴിഞ്ഞമാത്രയിൽ
“ഇവിടെ സ്ഥലമില്ലയാത്രികർ-
ക്കുടനേപോവുക – തീർന്നു സംഗതി.
പലവീട്ടുകവാടവും കട-
ന്നൊരിടത്തും “സ്ഥലമില്ല” സങ്കടം!
ഒരു വാതിൽ തുറന്നു കിട്ടിയി-
ല്ലവരാരാത്രിയിലെന്തു ചെയ്തിടും?
ജനസംഖ്യയെടുപ്പുകാലമാ-
ണതിനാൽ പട്ടണമാൾത്തിരക്കിലായ്
വഴിയമ്പലവും നിറഞ്ഞുപോയ്
‘വഴിയാധാര’മിതെന്നുവന്നിതോ?
സ്വജനങ്ങളറിഞ്ഞഭാവമി-
ല്ലവർ സമ്പന്നരിവർ ദരിദ്രരും
ഗതിയെന്തിനിയെന്ന ചിന്തയാൽ
വിഷമിക്കും സ്ഥിതിയാരു കാണുവാൻ!
അവരേതൊരിടത്തിലേയ്ക്കു പോ,-
യഭയം നല്കിയതേതുദാരനോ!
അഥവാ കൃപനിസ്സഹായരിൽ
ചൊരിയാൻ മാനുഷനജ്ഞനല്ലയോ?
അജപാലകർ മേട്ടിലൊട്ടുപേ-
രറിവില്ലാത്തവരെന്നിരിക്കിലും
അഖിലേശ്വരഭക്തർ പ്രാർത്ഥനാ-
നിരതർ രാവിലുണർന്നിരിക്കയാം.
നരരക്ഷകനാഗമിച്ചിടേ-
ണ്ടതിനായ് പ്രാർത്ഥനചെയ്കയാണവർ.
ഇടയിൽ ചില വർത്തമാനമു-
ണ്ടതിലും കാര്യമിതൊന്നു മാത്രമാം.
പ്രകൃതീശ്വരിയച്ചടക്കമായ്,
സമയത്തിൻ നിലയർദ്ധരാത്രിയായ്,
ഹൃദയം കവരുന്ന ഗാനമൊ-
ന്നവർ കേൾക്കുന്നൊരമർത്യഗീതകം.
“നിതരാം സ്തുതിയുന്നതങ്ങളിൽ
സകലേശനു; ധരാതലത്തിലോ
സുജനത്തിനുശാന്തി” മേന്മയോ-
ടവർ പാടുന്നിതു ദിവ്യഗായകർ.
ശിശുവായി ജനിച്ചു രക്ഷകൻ
മൃഗശാലയ്ക്കകമേ ശയിപ്പതും
അവരേയറിയിച്ചു; മംഗളം
ചൊരിയും ദൂതതു സാർവ്വലൌകികം.
“ഇവിടെ സ്ഥലമില്ല”-നിങ്ങളെ
ന്തുരചെയ്തെന്നു നിനയ്ക്കവമ്പരേ,
ഇതിലും വലുതായ നഷ്ടമെ
ന്തിനി നിങ്ങൾക്കു വരേണ്ടതോർക്കുകിൽ!
ധനവാനകലത്തെറിഞ്ഞൊരാ
മണി ഗോശാലയിലെത്തിവീണിതാ.
അതു നിർദ്ധനർ കൈയടക്കിവ
ച്ചണിയുന്നുണ്ടു ശിരസ്സിലാദരാൽ.
അവിടെ “സ്ഥലമുണ്ടു” നിർദ്ധനർ-
ക്കിടയിൽ, കാൺക പശുത്തൊഴുത്തിലും
അവർ നിസ്തുലഭാഗ്യശാലികൾ
വിലയേറും നിധി നേട്ടമായവർ.
ഹൃദയങ്ങൾ തുറന്നുകിട്ടുവാ
നിനിയും രക്ഷകനെത്തിടുന്നിതാ
പരദേശികളെത്തുരത്തിനാ-
മുടമസ്ഥന്നു വിരുന്നൊരുക്കണം.
“ഇവിടെ സ്ഥലമുണ്ടൊരുക്കമു-
ണ്ടകമേയുണ്ടു തെളിഞ്ഞദീപവും.
അവിടേയ്ക്കു തുറന്ന വാതിലാ-
ണിതു, വന്നാലുമകത്തു സസ്‌മിതം”
ഇതുമട്ടു സദാപിനാം ക്ഷണി
ച്ചിടണം സ്വീകരണങ്ങൾ നല്‌കണം.
ഒരു നിത്യവിരുന്നിലങ്ങയോ-
ടൊരുമിക്കും ദിനമെത്തിടുംവരേ.
(ദീപിക, ഡിസംബർ 1961)
