ഒരു പ്രാർത്ഥന

സത്യദൈവകുമാരനാം നിജ പുത്രനെപ്പരിചോടുനീ
വൃദ്ധനാം “ശിമയോൻ” കരത്തിലണച്ചു കാഴ്ചകൊടുക്കവേ
“എത്രയും കൊടുതായ വാൾ നിജ ചങ്കിലെത്തിടു’മെന്നുകേ-\
ട്ടത്തലാലകതാരു വാടിയ നായികേ! പരിപാഹിമാം!
ദുഷ്ടഭൂപതിതന്നെസിക്കിരയായിടാതെ കുമാരനെ-
ത്തുഷ്ടിയോടു കരത്തിലേന്തി “യെജീപ്തി”ലേക്കതി ശീഘ്രമായ്
ഇഷ്ടനാം വരനോടുമൊത്തു കഴിച്ചൊരാ വഴിയാത്രയിൽ
കഷ്ടതയ്ക്ക് വിധേയയായൊരു നായിക. പരിപാഹിമാം
ആറുരണ്ടു വയസ്സുചേർന്ന ചെറുപ്പകാലമതിങ്കല-
ക്കൂറെഴും സുതനേ മനസ്സറിയാതെ വിട്ടുപിരിഞ്ഞഹോ
നൂറുവൽസരമെന്നപോൽ പരിതാപവഹ്നിയിലാണ്ടകം
നീറി മൂന്നു ദിനം കഴിച്ചൊരു നായികേ! പരിപാഹിമാം!
മർത്യവർഗ്ഗമതിന്റെ പാപഭരത്തിനാലതികട്ടിയായ്
തീർത്തൊരാകുരിശും ചുമന്നു “ജരുശ്ശലേം” തെരുവീഥിയിൽ ഗാത്ര
മൊട്ടുതളർന്നിഴഞ്ഞുനടന്ന പൊന്മകനേശുവേ
പാർത്തു ഹൃത്തു തകർന്നുപോയൊരു നായികേ! പരിപാഹിമാം
പുത്രനെക്കുരിശോടുകൂടിയുയർത്തി നാട്ടിയ കാഴ്ചയാ-
ലെത്രയും പരിതപ്തയായ് കുരിശിൻ ചുവട്ടിലിരിക്കവേ
മർത്യരക്ഷകനേശുതന്റെ മനുഷ്യമക്കളെയാകവേ
പുത്രരായരുളിജ്ജയിച്ചൊരു നായികേ! പരിപാഹിമാം
പാടുപെട്ടു തകർന്നൊരത്തിരുമേനിയേ ഹതജീവനാ-
യാടലോടു കരത്തിലേന്തി മടിക്കകത്തു കിടത്തി നീ
ചൂടെഴും തവ കണ്ണുനീർ കണമായൊരച്ചെറുമുത്തുകൾ
മോടിയോടു പതിച്ചു കേണൊരു നായികേ! പരിപാഹിമാം!
ഏകപുത്രനനന്തമാം വ്രണമേറ്റു ദേഹി വെടിഞ്ഞു ഹാ !
ലോകമാകവെ ഭീതിയാർന്നു വിറച്ചിരുന്നൊരു രാത്രിയിൽ
ഏകയായ് മകനേ നിനച്ചു മനം തകർന്നുകരഞ്ഞുകൊ-
ണ്ടാകുലാബ്ധിയിലാണ്ടു വാണൊരു നായികേ! പരിപാഹിമാം!
(കർമ്മലകുസുമം, മേയ് 1923)
