Oru Sanyasiyude Ekantham-1

ഒരു സന്യാസിയുടെ ഏകാന്തം


ഞാനപ്പോളേകയായെൻ മുറിയുടെ യകമേ

  വാണിരുന്നെൻ മനസ്സോ

വാനത്തെങ്ങോ പറന്നു; ഭുവനമഖിലമെൻ 

 ദൃഷ്ടി വിട്ടങ്ങു പാഞ്ഞു

ദീനത്വം ദൂരെ നീക്കീട്ടൊരു വക പരമാ-

  നന്ദ സന്ദോഹമുള്ളിൽ

താനേയുഭൂതമായീ, പരിചിനൊടതിലാ-

  ണ്ടെന്നെയും ഞാൻ മറന്നു.   

1

ദിവ്യാനന്ദം തുളുമ്പും മധുമൊഴിയകമേ

  മന്ദമന്ദം ചൊരിഞ്ഞും

നിർവ്യാജം തൃക്കടാക്ഷക്കതിരൊളിയിവളിൽ

    പ്രേമപൂർവ്വം പൊഴിച്ചും 

ദുർവ്വ്യാമോഹാന്ധകാരം തിരുമുഖമതിലെ-

 ശ്ശോഭയാൽ സംഹരിച്ചും

ദിവ്യൻ ശ്രീയേശുനാഥൻ ബത! വിലസുവതായ് 

കണ്ടു ഞാനെന്റെ മുമ്പിൽ.

2

ഈശോ യെന്നോടടുത്തു; ഹൃദയമതിതരം 

ശീഘ്രമായിത്തുടിച്ചു

നാശത്തിന്റെ നാശകർത്താവധിക കരുണയാ

മന്ദമെന്നെത്തലോടി.

ആശാപാശത്തിനെല്ലാം കൊടിയൊരു കൊടുവാ-

ളായ തൃക്കൈകളാലു-

 ള്ളാശ്ലേഷത്തിൽ സുഖിച്ചിട്ടതി പരവശയായ് 

തീർന്നു ഞാനക്ഷണത്തിൽ.

3

 ഞാനന്നെന്നാത്മ കാന്തന്നരികിലു മവിടു-

 ന്നെന്നിലും വാണനേര-

 ത്താനന്ദാധിക്യമുണ്ടായതിനുടെ യളവി-

 ങ്ങോതുവാൻ വാക്കു പോരാ.

സ്ഥാനം ഞാൻ വിട്ടതില്ലെന്നവയവമിളകീ-

 ലെങ്കിലും തന്നിലത്രേ

ഞാനെന്നെക്കണ്ടതപ്പോളിരുവരുമൊരുമ-

 ട്ടേകമായീ വിധത്തിൽ.

4

നിർവിഘ്നം ഞങ്ങളന്നാനിലയിലിരുവരും 

സ്വൈര സല്ലാപമാർന്നു

 സർവാനന്ദത്തിനും മേൽ വലിയൊരു നിലതാ-

നായതെന്നോതിടാം ഞാൻ.

നിർവ്വാണത്തിങ്കലുണ്ടാം നിരുപമസുഖമാം 

പൂർണ്ണസായൂജ്യമത്രേ

ഗർവ്വം കൂടാതെ ചൊല്ലാമിവളിലനുഭവ-

 പ്പെട്ടതാവേളയിങ്കൽ. 5

എന്തെല്ലാമോ രഹസ്യം ചെവികളിലവിടു-

 ന്നോതി യെന്നോടു; ഞാനും 

സന്തോഷത്തോടു കേട്ടിട്ടതുവിധ മവിട-

ത്തോടു മൊട്ടേറെയെല്ലാം,

സന്താപം വിട്ടുണർത്തീ; സകലവുമറിയും 

നിത്യനെൻ നാഥനപ്പോൾ

ചന്തം ചിന്തും മുഖത്തിൽ ചെറിയൊരു ചിരിയോ-

ടെന്നെയൊന്നുറ്റുനോക്കി.

6

മന്ദം തൃക്കൈകളാലെൻ വദനമരിയ മാ-

റോടടുപ്പിച്ചു നാഥൻ

വന്ദിച്ചിട്ടാ വിലാവിൻ മുറിവതികുതുകാൽ

ചുംബനം ചെയ്തു ഞാനും

എന്നും ലോകർക്കുവേണ്ടും സകല ഭവികവും

നിത്യസംതൃപ്തിയും –

ന്നൊന്നാകെക്കണ്ടു ഞാനാ തിരുമുറിവതിനൊ-

 ട്ടുള്ളിലായ് ഗോപ്യമായി.

എന്തും വേണ്ടുന്നതെല്ലാമവിടെ യണയുകിൽ 

കിട്ടുമെന്നേശുനാഥൻ

ചിന്തും മോദത്തൊടെന്നോട് മൃതമധുരമാ-

 യോതിയോരാ സ്വരം താൻ

അന്തസ്താപത്തെയെല്ലാം പരിചൊടു നിഹനി-

 ക്കുന്ന സംഗീതമായെ-

ന്നന്തർഭാഗേ മുഴങ്ങുന്നവിരതമതിനാൽ

 ധന്യ ഞാനിന്നുമെന്നും.

8

സ്നേഹത്താലെന്നിലൊന്നായ് പരിചൊടുവിലസും 

ജീവനാഥന്നു ഞാനെൻ

സ്നേഹത്തിന്റെ ചിഹ്നമായിട്ടടിമലരിണയിൽ

കാഴ്ചവച്ചീടുവാനായ്,

മാഹാത്മ്യപ്പെട്ടതായ് തൻ തിരുവടിവൊടുതാൻ 

സൃഷ്ടി ചെയ്തുള്ളതായെൻ

ദേഹത്തിൽ ചേരുമാത്മാവൊഴികെ യവനിയിൽ 

കണ്ടതില്ലന്യ വസ്തു.

9

എന്നാത്മാവെന്നു വേണ്ടെന്നഖിലവുമവിടു-

ത്തേയ്ക്കു ഞാൻ കാഴ്ചവച്ചി-

ട്ടന്യൂനപ്രേമമോടത്തിരുവടിതഴുകി-

ച്ചുംബനം ചെയ്തതോർത്താൽ,

മുന്നം സൈമൺന്റെ വീട്ടിൽ ജ്ജനതതി നടുവിൽ

തൻപദം മുത്തിയോര-

ദ്ധന്യയ്ക്കും ചെറ്റസൂയയ്ക്കവസരമുളവാ-

മില്ലതിൽ തെല്ലു വാദം.

10

സാമോദം സ്വീകരിച്ചെന്നെളിയൊരു തിരുമുൽ-

കാഴ്ചയെന്നാത്മ നാഥൻ

പ്രേമാനന്ദം തുളുമ്പീട്ടതിനു പകരമായ്

തന്നതെന്തെന്നു ചൊല്ലാം,

ക്ഷേമാധിക്യം പുലർത്താനിഹ പരസുഖഭോ-

   ഗങ്ങളല്ലായതെല്ലാ-

മീമട്ടിൽ തീർത്തു പാലിച്ച മരു മൊരഖിലാ-

ധീശനാം തന്നെയത്രെ.

11

ഉല്ലാസാംഭോധിതന്നിൽ പരിചൊടു തുടരെ-

   കേളിയാടുന്നതാമ-

 ക്കല്ലോലങ്ങൾക്കിടയ്ക്കൊട്ടിളകിയുമഴകോ-

   ടങ്ങുമിങ്ങും മറിഞ്ഞും,

ചൊല്ലാളും ലോകനാഥന്നരികിലവിടെ ഞാൻ

   വാണൊരാ സ്സന്മുഹൂർത്തം

ചൊല്ലാം മൽജ്ജീവിതത്തിൽ പെരിയൊരു സമയം 

തന്നെയാണോർത്തു കണ്ടാൽ.

12

ഏകാന്തത്തിങ്കലേ താനിതു വിധമൊരുമി-

    ച്ചിഷ്ടമായ് സല്ലപിക്കൂ,

ഏകാന്തത്തിങ്കലേ താനിതുവിധമരികിൽ

   ചേർത്തണച്ചോമനിക്കൂ,

ഏകാന്തത്തിങ്കലേ താനിവളുടെ തിരുമുൽ-

  ക്കാഴ്ചയെ സ്വീകരിക്കൂ,

ഏകാന്തം തന്നെയാണിദ്ധരണിയിൽ മനുജർ –

   ക്കുള്ളൊരാ സ്വർഗ്ഗഭാഗ്യം.

13

                                            

                                                       (കർമ്മലകുസുമം, ഫെബ്രുവരി 1924)