ഓമനേ വരിക

ഓമനേ! വരികെന്നുകേട്ടൊരു ശബ്ദമെൻ ശ്രവണങ്ങളിൽ
ഹേമതന്തികൾ മീട്ടിടുന്ന മനോഹര ക്വണിതത്തോടേ.
പ്രേമസുന്ദരഗാനഘോഷനവീനമാധുരി ചിന്തുമ-
ത്തൂമൊഴിക്കുവിധേയമായ്‌മമ ചിത്തതാരതിൽ ലീനമായ്.
1
കാന്തശക്തിയതിൽ കുടുങ്ങിയ കാരിരുമ്പിനുതുല്യമായ്
ചിന്തയറ്റിവളാവഴിക്കു നടന്നു സംശയമെന്നിയേ.
ഹന്ത! മാധുരി ചിന്തുമാവിളി മേല്ക്കുമേലതി ഹൃദ്യമാ-
യന്തികതുടരുന്നു പിന്നെയുമെന്റെ വേഗത കൂട്ടി ഞാൻ.
2
“ദൂരെയുണ്ടൊരു നിർജ്ജനസ്ഥലമങ്ങുനിന്നെ നയിച്ചിടാം,
സ്വൈരമായൊരുമിച്ചിരുന്നു നടത്തിടാം ഹിതഭാഷണം,
കാര്യമായ ഹൃദയം തുറന്നു പറഞ്ഞിടാം ഹൃദയത്തിലേ-
ക്കാരുമായതു കേട്ടിടാപ്രിയതാനികേതനമേ! ശുഭേ!”
3
ധന്യപൂരുഷനെന്റെ കണ്ണിനദൃശ്യനെങ്കിലുമീവിധം
പിന്നെയും കൃതിയോതിടും മകരന്ദവാണികൾ കേട്ടു ഞാൻ.
ഉന്നതാശയതല്ലജത്തെയടക്കിടും വചനങ്ങളെ-
ന്നെന്നിലായവയെക്കുറിച്ചുളവായ് മികച്ചൊരു ബോധവും.
4
ഞാൻ നടന്നുതുടങ്ങി സത്വര, മെത്രയോ വഴി പിന്നിലാ –
ട്ടൈന്ദ്രജാലികനദ്ഭുതപ്പെടുമാറു നിശ്ചിതസീമയിൽ
ചെന്നുചേർന്നൊരു രണ്ടുനാലുവിനാഴികയ്ക്കുക,മങ്ങു ഞാൻ
നിന്നുചുറ്റിലുമൊന്നുനോക്കി; മനോഹരം! വിജനസ്ഥലം!
5
ശ്വേതസുന്ദരവാരിവാഹ വിതാനഭൂഷിതമംബരം!
പൂതസൈകതനേത്ര മോഹന വീതപാദപഭൂതലം!
ശീതവാതവിഹാരരംഗ വിശിഷ്ടമാരുതമണ്ഡലം!
ജാതകൗതുകമേകതാനതയോടുനിന്നൊരു മാത്ര ഞാൻ
6
കണ്ണിലുന്നതദീപ്തി വീചികയൊന്നുയർന്നുപൊടുന്നനേ;
വിണ്ണിലെപ്പരമപ്രകാശനിദാനസുന്ദരവിഗ്രഹം
പുണ്യപൂരുഷനെന്നെയങ്ങു നയിച്ച സാത്വികസത്തമൻ
പൂർണ്ണമായ് നിജരൂപദർശന ഭാഗ്യമേകിയെനിക്കഹോ!
7
താണുവീണു നമിച്ചു പാവന പാദതാരിണഞാനുടൻ.
പ്രീണിതാശയനുള്ളുണർന്നിവളിൽ ചൊരിഞ്ഞു മൃദുസ്മിതം.
പാണിപല്ലവമെന്റെ തോളിലമർന്നു, നിർമ്മലമായൊരാ-
ക്ഷോണിമേലവിടുന്നിരുന്നിവളേയിരുത്തി സമീപമായ്.
8
മർത്യരാലറിയപ്പെടാത്ത വിശിഷ്ടമായൊരു ഭാഷയിൽ
ശ്രോത്രഗോചരമായിടാത്തവിധത്തിലദ്ഭുതഭാഷണം
കീർത്തനീയമഹാശയൻ സരസം തുടങ്ങി സഗൗരവം
ഹൃത്തടത്തിലുതിർന്നമുത്തുകളെന്നപോൽ നിപതിച്ചവ.
9
ഭക്തി, ശാന്തി, മഹാമനസ്കതയന്തരംഗവിശുദ്ധിയും
വ്യക്തിഭേദമറിഞ്ഞിടാത്ത പരോപകാരവിചാരവും
സൂക്തിയിൽ പറയപ്പെടും സുകൃതങ്ങളൊക്കെയുമെന്നിലാ
മുക്തിമാർഗ്ഗമറിഞ്ഞ സൂരി ചൊരിഞ്ഞു ഭാഷണമാർഗ്ഗമായ്
10
ഹീനമായ ജഡേന്ദ്രിയങ്ങളറിഞ്ഞിടാതെ മഹത്തരം
ജ്ഞാനമെന്നിലുദിച്ചുയർന്നതിൽ ഞാനതീവ കൃതാർത്ഥയായ്
മാനുഷ്യന്റെയഗാധബുദ്ധിയറിഞ്ഞവിദ്യകളൊക്കെയ-
മാനിയാം ഗുരുവിന്റെ പാദമണിഞ്ഞരേണുവിനൊത്തിടാ
11
ഭൂതഭാവിയുഗാന്തപണ്ഡിതലോകദേശികനുന്നതൻ
പ്രീതനായിവളോടു ചെയ്തൊരു ഭാഷണത്തിലടങ്ങിടും
നൂതനാശയതല്ലജങ്ങളിലൊന്നുമേ പുനരൊന്നെടു-
ത്തോതുവാനൊരു ഭാഷയില്ല, ജഗത്തിലില്ലൊരു വാഗ്മിയും
12
ഞാനതെങ്ങനെയന്യരോടു പറഞ്ഞിടും? വിജനത്തിലേ-
ക്കാനയിപ്പൊരുദേശികപ്രവരന്റെയാവിളിഗൂഢമായ്
മാനസത്തിലിടയ്ക്കിടയ്ക്കുമുഴങ്ങിടുന്നതു കേൾക്കുവാൻ
ജ്ഞാനമൂർത്തിയനുഗ്രഹം ചൊരിയട്ടെ മർത്യരിലാകവേ
13
(മധ്യസ്ഥൻ, 1940)
