പ്രാർത്ഥിക്കുന്ന മനുഷ്യൻ

പ്രാർത്ഥന തന്നെയാണെന്റെ ജീവിതം
പ്രാർത്ഥന തന്നെയെന്റെയാനന്ദവും
പ്രാർത്ഥനയാണെൻ ജോലികളൊക്കെയും
പ്രാർത്ഥനയത്രേ വിശ്രമം നിദ്രയും.
1
പ്രാർത്ഥനയെന്റെ ശക്തിയും ധൈര്യവും
പ്രാർത്ഥനയെന്റെയാത്മാവിന്റെ ശാന്തിയും
പ്രാർത്ഥനയെന്റെ സർവ്വചൈതന്യവും
പ്രാർത്ഥനാശക്തി വാചാമഗോചരം.
2
എന്തുജോലി ഞാൻ ചെയ്തിരുന്നാലുമെ-
ന്നന്തരാത്മാവിലുള്ളിന്റെയുള്ളിലായ്
ശാന്തനായ് സദാ വാഴുന്നുണ്ടദ്ദേഹം
സന്തതസല്ലാപങ്ങളിൽ പ്രീതനായ്
3
മൂർത്തിബാഹ്യമാം ജോലികൾ ചെയ്യുമ്പോൾ
പ്രാർത്ഥനാലീനമാത്മാവു നാഥനിൽ
“വ്യർത്ഥ”മെന്നുള്ള കുണ്ഠിതമേകുന്ന
മാത്രയിന്നോളമില്ലെനിക്കായുസ്സിൽ
4
ജീവിതയുദ്ധരംഗത്തു നിശ്ശേഷം
തോൽവി പറ്റാത്തൊരായുധം പ്രാർത്ഥന
ഭൂവിൽ നിന്നു സുരക്ഷിതയായെന്നെ
ദ്യോവിലെത്തിക്കും സോപാനം പ്രാർത്ഥന.
5
ജീവിതയാത്ര ലക്ഷ്യത്തിലെത്തുവാൻ
നേർവഴി കാട്ടും ദീപവും പ്രാർത്ഥന
ദൈവഭക്തർ നടന്ന കാല്പാടുക-
ളാവഴി നീളെക്കാട്ടുന്ന പ്രാർത്ഥന.
6
ഈതിബാധകൾ മാറ്റുന്ന പ്രാർത്ഥന
ഭൂതിലോകത്തിന്നേകുന്നു പ്രാർത്ഥന
ആതുരന്മാർക്കു പ്രാർത്ഥനയാശ്വാസം
നീതിമാന്മാർക്കു പ്രാർത്ഥനയാലംബം.
7
കോളുകൊണ്ടു സമുദ്രമടങ്ങിടും
കാളുമഗ്നിയും കെട്ടു ശമിച്ചിടും
ധൂളിപോലെ മഹീധ്രങ്ങൾ മാറിടും
കേളികൊട്ടാതെ പ്രാർത്ഥനാശക്തിയാൽ
8
ലോകമാലിന്യമൊന്നാകെ നീങ്ങിടു-
മേകമാനസരായി നാം പ്രാർത്ഥിച്ചാൽ
ഏകദൈവവിശ്വാസം വിജയിക്കു-
മാകയാൽ നമുക്കെപ്പോഴും പ്രാർത്ഥിക്കാം.
9
കൂപ്പുകൈയും നിമീലിതനേത്രവും-
മെപ്പൊഴും വേണമെന്നില്ല പ്രാർത്ഥിപ്പാൻ
ഈ പ്രപഞ്ചത്തിൽ ജീവിതയാത്രയി-
ലെപ്പൊഴുമതു സാദ്ധ്യമല്ലാർക്കുമേ.
10
ആകയാൽ നമുക്കെപ്പൊഴും പ്രാർത്ഥിക്കാം
ജോലി നേരത്തും ഭക്ഷണനേരത്തും
നിദ്രയിലോരോ ശ്വാസം വിടുമ്പോഴും
പ്രാർത്ഥന തുടർന്നീടാമഹർന്നിശം.
11
(സമർപ്പിത, ഡിസംബർ, 1968)
