നൂതനഗീതം

നല്ലൊരു സംഗീതം, നൂതനസംഗീതം,
സ്വർല്ലോകം പല്ലവി പാടും ഗീതം,
മാനസവീണയിൽ താനേ മുഴങ്ങീട്ടു
മാനുഷർക്കാഹ്ളാദമേകും ഗീതം,
എപ്പോഴും കേട്ടാലും മേല്ക്കുമേലാനന്ദ-
മുത്പാദിപ്പിക്കുന്ന നവ്യഗീതം,
സാഹിത്യകാരന്മാർ രേഖപ്പെടുത്താതെ
സൗഹിത്യം സ്വായത്തമാർന്ന ഗീതം,
സംഗീതവാസനലേശവുമില്ലാതെ
ഭംഗിയായേവനും പാടും ഗീതം,
ലോകാലോകങ്ങളെപ്പിന്നിട്ടു മാറ്റൊലി
നാകലോകംവരേ ചേർക്കും ഗീതം,
പാവനമാനസരല്ലാത്ത മാനുഷർ
കേവലം കേൾക്കാത്ത ദിവ്യഗീതം,
രാജകുമാരന്റെ കല്യാണപ്പന്തലിൽ
ഹാ! ജയഘോഷം മുഴക്കും ഗീതം,
പള്ളിക്കുറുപ്പാർന്ന പാർത്ഥിവശ്രേഷ്ഠനെ –
പ്പള്ളിയുണർത്തുന്ന പുണ്യഗീതം,
ഉണ്ടൊരു സംഗീതം, സ്നേഹസങ്കീർത്തനം!
പണ്ടേയുണ്ടെങ്കിലും നവ്യഗീതം!
കേട്ടാലും മാധുരിയോലുമാസംഗീതം!
കൊട്ടാരം ഗായിക പാടിടുന്നു
ആരാമസീമനിരാജാധിരാജന്റെ
ചാരേവിനീതയായ് ധീരയായി
പാടുന്നു പെൺകൊടി, തോഴിമാർ പിൻപാട്ടു
പാടുമ്പോൾ താളം പിടിച്ചിടുന്നു.
പാർത്ഥിവപുംഗവൻ പാട്ടുകേട്ടാനന്ദ-
മത്തനായ് രോമാഞ്ചം പൂണ്ടിടുന്നു.
കൂടുന്നു ശ്രോതാക്കൾ, നൂതനഗീതം കേ-
ട്ടാടുന്നു ഭൂദേവിയാനന്ദത്താൽ.
ആദിത്യചന്ദ്രന്മാരദ്ഭുതതന്ത്രരാ-
യീദിവ്യഗാനത്തിൽ ശ്രദ്ധിക്കുന്നു.
മന്ദസമീരണൻ വന്നു തലോടുന്നു
സുന്ദരിമാരുടെ പൂവൽമെയ്യിൽ.
പൂക്കളും ചാഞ്ചാടിപ്പൂന്തേൻ പൊഴിക്കുന്നു
നോക്കുന്നു താരങ്ങൾ ദ്യോവിൽ നിന്നും.
ആരാണീ ഗായികയെന്താണീഗീതമെ-
ന്നാരാഞ്ഞുതാരങ്ങൾ ക്ലേശിക്കുന്നോ!
രാജാധിരാജന്റെയാരോമൽ പുത്രിയാം
രാജീവനേത്രയാണക്കുമാരി
പാടുന്ന നൂതനഗീതത്തിന്റെ പല്ലവി
നാടെങ്ങുമാലപിച്ചാനന്ദിപ്പാൻ
പണ്ഡിതപാമരന്മാരായി ഭൂതല
ഖണ്ഡങ്ങളഞ്ചിലും വാണിടുന്ന
എല്ലാജനത്തെയും വ്യക്തിഭേദം വിനാ
നല്ലാർസമാഹ്വാനം ചെയ്തിടുന്നു.
“സ്നേഹമഹാരാജൻ നിത്യം ജയിക്കട്ടെ!
സ്നേഹസാമ്രാജ്യം വളർന്നിടട്ടെ!”
നല്ലൊരീപല്ലവിഭൂലോകവാസിക-
ളെല്ലാരുമൊത്തുചേർന്നാലപിക്കാം!
“വാഴട്ടെ! വാഴട്ടെ! സ്നേഹമഹാരാജൻ
താഴാതെ പൊങ്ങട്ടെ സ്നേഹരാജ്യം!”
(കർമ്മലകുസുമം, ഒക്ടോബർ, 1940)
