Nithyanoothanam Chithram

നിത്യനൂതനം ചിത്രം


യാത്രക്കാരാ, തിരിഞ്ഞൊന്നു നില്ക്കു, ചലച്ചിത്രരംഗം 

നിത്യനൂതനമാണിതു കണ്ടിട്ടുപോകൂ

ഒരു ചെറുഗോശാലയിൽ പിറന്നിരിക്കുന്ന ദിവ്യ-

നൊരു ശിശു പ്രതാപവാൻ, രാജഗോത്രജൻ, 

വിരിച്ചിട്ടവൈക്കോലിന്മേൽ ശയിക്കുന്നു, മൃദുമേനി

വിറയ്ക്കുന്നു, പുതപ്പില്ലകുളിരുമാറ്റാൻ 

അരികത്തു മാതാവുണ്ടു പിതാവുമുണ്ടവരേറ്റം

ദരിദ്രരാണത്രയല്ല നിസ്സഹായരും

കാലിക്കൂട്ടിൽ പിറന്നാലും വാനിലൊരു ഗാനാലാപം

മാലാഖമാരാനേരത്തു നടത്തിയേവം;

“ഉന്നതമണ്ഡലങ്ങളിൽ ചിന്മയനു നിത്യം സ്തുതി!

മന്നിടത്തിൽ സന്മനസ്സുള്ളവർക്കു ശാന്തി!”

നരലോകമുറക്കത്തിലാണ്ടനടുനിശീഥിനി 

തരപ്പെട്ടില്ലതു കേൾക്കാനധികമാർക്കും.

ഉറങ്ങാതെയാടുകളെക്കാത്തിരുന്നോരിടയന്മാർ

നിറഞ്ഞവിസ്മയത്തോടേശ്രവിച്ചീഗാനം.

കാഴ്ചകളുമായിട്ടവരോടിയെത്തിയൊന്നാമത്തെ-

യർച്ചകരായ് ഭാഗധേയപൂരിതരായി.

പുരുഷനെയറിയാത്ത കന്യകയിൽ നിന്നു ഗാത്രം

ധരിച്ചവനാണീ പൈതൽ നരരക്ഷകൻ.

എല്ലാമെല്ലാം സൃഷ്ടിച്ചിട്ടിത്തിരുമേനി താങ്ങാനിപ്പോ-

ളില്ലതെല്ലുസ്ഥലം കാലിത്തൊഴുത്തിലെന്യേ 

എത്രയെത്രചിന്തകന്മാർക്കിതു ചിന്താവിഷയമായ് !

ചിത്രകന്മാരെത്രയോപേർ ചിത്രിതമാക്കി.

അഭിനയവിദഗ്ദ്ധന്മാർക്കെന്നാളുമിക്കൊച്ചുരംഗം 

വിഭവസമൃദ്ധമായ വിരുന്നു നൽകി.

കവി പ്രവീണന്മാർക്കിതു പ്രചോദനം നല്കീട്ടെത്ര

കവിതകളിക്കാലത്തിന്നിടയ്ക്കുണ്ടായി!

പള്ളികളിലെന്നുവേണ്ട വീടുതോറുമിന്നും കാണാ-

റുള്ളതല്ലോനാമിതിന്റെ പ്രതിരൂപങ്ങൾ.

രണ്ടായിരത്തോളമായി വത്സരങ്ങളീ സംഭവ-

മുണ്ടായിട്ടെന്നാലുമിതു നവീനമിന്നും.

തലമുറകളിലൂടേ നവഭാസ്സു പകർന്നേകി-

ചലച്ചിത്രമിതുലോകനിലനില്ക്കുന്നു.

മനോഹരചിത്രമിതു മനുഷ്യഹൃദയങ്ങളെ-

യനാരതംലസിപ്പിച്ചു വിജയിക്കട്ടെ!

                                                                      (കുടുംബദീപം, ഡിസംബർ, 1975)