അരുതേയരുതേ!

അരുതേയരുതേ! ഭയങ്കരം
ദുരിതം, ചെയ്യരുതാത്മഹത്യ നീ
മനുജന്നു വിശേഷബുദ്ധിയു-
ണ്ടരുതേ ചെയ്യരുതാത്മഹത്യ നീ.
ക്ഷണഭംഗുരജീവിതം പലേ
ദുരിതങ്ങൾ ചുഴലുന്നതായവരാം
കരൾനീറി ദഹിച്ചുപോയിടാ-
മരുതേ ചെയ്യരുതാത്മഹത്യനീ.
പ്രണയത്തിൽ നിരാശവന്നീടാം
ധനനാശം വലുതായി നേരിടാം
അപമാനമസഹ്യമായ് വരാ-
മരുതേ ചെയ്യരുതാത്മഹത്യ നീ.
സ്വജനങ്ങൾ ദിവംഗമിച്ചിടാം
പ്രിയമിത്രങ്ങൾ രിപുക്കളായ് വരാം
പലമട്ടു പരാജയംവരാ-
മരുതേ ചെയ്യരുതാത്മഹത്യ നീ.
അതിദുസ്സഹരോഗബാധ, പിൻ-
തുണയില്ലാത്തൊരരക്ഷിതത്വവും
നിലയെന്നിയലട്ടിടാം, ക്ഷമി
ച്ചിടണം; ചെയ്യരുതാത്മഹത്യ നീ.
നരനുണ്ടൊരു ദേഹി ശാശ്വതം
പരമാത്മാവിൽ ലയിച്ചിടേണ്ടതായ്
അതിനേ ദുരിതത്തിലാഴ്ത്തുമീ
മരണം; ചെയ്യരുതാത്മഹത്യ നീ.
ചിലമാത്രകൾ നീണ്ടുനില്ക്കുമീ
ദുരിതത്തിൻ നിഴൽ കണ്ടു ഭീരുവായ്
ഒരുനാളുമമർന്നിടാത്തതാ-
മെരിതീക്കുണ്ഡമതിൽ പതിക്കയോ?
ഒരു ഗർഭിണി തന്റെ ദുസ്സഹ-
പ്രസവാരിഷ്ടതയാൽ നിരാശയായ്
ഉടനാത്മഹതിക്കൊരുങ്ങുമോ?
സതി സന്താനസുഖത്തെയോർത്തിടും.
ഒരു നിശ്ചിതകാലസീമയിൽ
വരുമെല്ലാത്തിനുമന്ത്യമോർക്കേണം
പരസംഗതി- നിത്യസത്യമേ
പഴുതില്ലായതുതന്നെ ശാശ്വതം.
പലരജ്ഞരുമൊട്ടു വിജ്ഞരും
തുനിയുന്നാത്മഹതിക്കു കഷ്ടമേ!
അവരെന്തു ജയംവരിപ്പൂ സാ-
ന്ത്വനമെന്തോന്നവരാസ്വദിപ്പൂ ഹാ!
ഒരു ചോദ്യമവർക്കയയ്ക്കുകിൽ,
പരിചോടങ്ങതുചെന്നു ചേരുകിൽ,
ഒരു സംശയമില്ല തൽക്ഷണം
വരുമീമട്ടിലൊരുത്തരം ദൃഢം.
“ദുരിതം ദുരിതം ഭയങ്കരം!
വരികില്ലന്ത്യമിതിന്നൊരിക്കലും.
സ്വയമാണിതു കൈവരിച്ചതെ-
ന്നതിനാൽത്തന്നെയതീവ ദുസ്സഹം.
ധനമോഹ,മഹന്ത,നീചമാം
വിഷയാസക്തികളെന്നിതൊക്കെയും
വിജയിക്കേണ്ടവനാണവയ്ക്കുമേൽ.
എരിയും തിരിനാമ്പിലീച്ചകൾ
സ്വയമാരാഞ്ഞണയുന്നു ചാകുവാൻ
അതുപോൽ നിഹനിക്കയോ സ്വയം
വിലയേറുന്ന മനുഷ്യജീവനേ
ദിവസംപ്രതി വാർത്തയീദൃശം
ശ്രവണാരുന്തുദമായി ലഭിക്കയാൽ
അനുകമ്പയിലാണ്ട ഹൃത്തിൻ നി-
ന്നുയരും വാക്കുകളാണിതൊക്കെയും.
(മനോരമ വാർഷികപ്പതിപ്പ്, 1960)
