കലഹവിശാരദ

ഇരുട്ടുതിങ്ങും യാമിനി സമയം,
ലോകമുറങ്ങുമ്പോൾ
ഇരുന്നിടുന്നൊരു വൃദ്ധ തനിച്ചാ
വീട്ടിൽ കോലായിൽ
ഇരച്ചുപൊങ്ങുന്നയല്പക്കത്തൊരു
കലഹം ദുസ്സഹമായ്
പരം കൃതാർത്ഥതയോടേയവളതു
കേട്ടുരസിക്കുകയോ.
നരച്ചശീർഷമിടയ്ക്കു കുലുക്കും
കാണുന്നില്ലാരും
ജയിച്ചുപോയെന്നുള്ള വിധത്തിൽ
മൂളിയിരുത്തീടും
വഴക്കുമൂത്തിട്ടടിപിടിയായി,
നല്ലൊരു സംഗീതം
ശ്രവിച്ചിടുമ്പോലവളുടെ കാതുക-
ളതിനാൽ മധുരിച്ചു.
കിലുക്കമോടൊരു കിഴിവന്നവളുടെ
മുമ്പിൽ വീണപ്പോൾ
നിലത്തുനിന്നവൾ ഞെട്ടിയെണീറ്റു,
നിദ്രയിലാണ്ടവരും.
വെളിച്ചമില്ലെന്നാലും കാണാം
കാഞ്ചനനാണയമാ-
കനത്ത സഞ്ചിക്കകമേയനവധി
ചേർന്നു തിളങ്ങുന്നു.
എടുത്തെറിഞ്ഞിതു തന്നവനാരെ-
ന്നോർത്തവൾ നില്ക്കുമ്പോൾ
പിടിച്ചുരുക്കുകരത്താലവളേ
യാരോ നിർദ്ദയമായ്.
അമർത്തിവായും, മുറവിളികൂട്ടാൻ
സാധിക്കാത്തതുപോൽ,
അദൃശ്യസത്വം സ്നേഹപുരസ്സര-
മവളോടുരചെയ്തു.
“മിടുക്കി നീയൊരു ‘കലഹവിശാരദ’
ഞാനിതു സാധിപ്പാൻ
പഠിച്ചവിദ്യകളെല്ലാം പലനാൾ
നോക്കി മടുത്തപ്പോൾ
പിടിച്ചപാടേ മൂന്നു ദിനം കൊ-
ണ്ടിതു സാധിച്ചവൾ നീ
മിടുക്കി തന്നേ, നിന്നെയെടുത്തിത
ഞാൻ നടകൊള്ളുന്നു.
എനിക്കു കാര്യവിചാരണ നിന്നെ
സ്ഥിരമായേല്പിക്കാം
നമുക്കു പാർക്കാം വേർപിരിയാതെ
നിത്യം നരകത്തിൽ.’’
ഭയപ്പെടുത്തും വിധമൊരു ശബ്ദം
മറ്റുള്ളവർ കേട്ടു
വലിച്ചിഴച്ചു പിശാചനിരുട്ടിൽ
“കലഹവിശാരദ’യെ.
ഇഹത്തിലാരും പിന്നെക്കണ്ടി-
ല്ലവളേ, ഹാ കഷ്ടം!
ദഹിക്കയാവാമുടലോടെയവൾ
ശാശ്വതനരകത്തിൽ.
വഴക്കിനായ്ക്കണിവയ്ക്കുന്നവരേ,
ദുരിതം നിങ്ങൾക്കെ-
ന്നറിഞ്ഞിരിക്കുക, നിങ്ങൾ പിശാചിൻ
സഹവർത്തകരത്രേ.
വിശുദ്ധ ജോൺ സുവിശേഷകനരുളി –
ച്ചെയ്തു കേട്ടാലും,
“പരസ്പരം സ്നേഹിപ്പിൻ നിങ്ങൾ’’
ചെറുതാണീവാക്യം.
ഉപദ്രവിക്കുന്നവരേയും സ്നേഹ-
ഹിക്കുക സോദരരേ,
ഇതിൽ പ്രമാണം സകലതുമുണ്ടെ-
ന്നോർക്കേണമെല്ലാരും.
(തൊഴിലാളി, നവംബർ 24, 1963)
