സൂര്യകീർത്തനം II

അത്യുന്നതനേ, യതിബലവാനേ,
നല്ലവനാം ജഗദീശ നമസ്തേ!
നിത്യസ്തുതികളുമങ്ങേയ്ക്കല്ലൊ
മഹിമയുമാദരവാശിസ്സുകളും.
അവിടുന്നേകനതർഹിക്കുന്നു;
താവകതിരുനാമവുമൊന്നോതാൻ
ഭൂവിലൊരാളിനുമില്ലൊരു യോഗ്യത
കേവലമായതു സത്യം തന്നെ.
എല്ലാ സൃഷ്ടികളും വഴിയങ്ങേ-
യ്ക്കെല്ലാ സ്തുതികളുമുണ്ടാകട്ടെ!
എല്ലാവരിലുമഹോ ബഹുമാന്യൻ
ജ്യേഷ്ഠസഹോദരനാമാദിത്യൻ.
അവനാണങ്ങയിലൂടേ പകലൊളി
ഞങ്ങൾക്കേകും സുന്ദരരൂപൻ,
പ്രഭവിതറിക്കൊണ്ടങ്ങേയുന്നത-
ദീപ്തി വിളിച്ചറിയിക്കുന്നവനും
അമ്പിളി നല്ല സഹോദരി സുന്ദരി
യവളിൽക്കൂടിയു, മതുപോൽ തന്നെ-
യിമ്പമെഴും താരങ്ങളിലൂടെയു-
മങ്ങേയ്ക്കനവരതം സ്തുതിവരണം
വിലയേറുന്ന വിഭൂഷകളായ് വിമ-
ലാഭപരത്തിനഭസ്സിന്നഴകായ്
നിലകൊള്ളും വിധമവയെ വിധാനം
ചെയ്തവിധാതാവവിടുന്നല്ലൊ.
നിർമ്മലമൊരു നീലാകാശം
കാർമ്മേഘാവൃതമായ നഭസ്സും
തന്നരുളും സോദരനാം കാറ്റിൽ
ക്കൂടെയുമുയരണമങ്ങേ സ്തുതികൾ
താവകവത്സല സൃഷ്ടികളേയുപ-
ജീവനമാർഗ്ഗം തന്നു പുലർത്താ-
നാവതു ചെയ്യുമൃതുക്കളിലൂടെയു-
മങ്ങേ നാമം വാഴ്ത്തപ്പെടണം.
ഇനിയും സ്തുതിയങ്ങേയ്ക്കഖിലേശാ,
വരണം സോദരി സലിലം വഴിയായ്
വിനയവിഭൂഷിതയാമവളെക്കൊ
ണ്ടുപയോഗം ചെറുതല്ല ജഗത്തിൽ
എന്നല്ലവളുടെ വിലയും വലുതാ-
ണെന്നു പറഞ്ഞാൽ മതിയാകില്ല
ചൊന്നിടാം മറ്റൊരു സംഗതിയവ
ളതിനിർമ്മലയാണെന്നതു തന്നെ.
ഇരുളേറുന്ന നിശീഥിനി ദീപ്തിയി-
ലാഴ്ത്തും സോദരനഗ്നിയിലൂടെ
അരിമയെഴും സ്തുതിഗീതികളങ്ങേ-
ത്തിരുവടിയിങ്കൽ ചേരണമെന്നും.
സുന്ദരന്റെത്രയുമുല്ലാസ പ്രദ-
നോജസ്സുള്ളവനാണദ്ദേഹം
നന്നേ ബലമുള്ളവനാണെന്നും
പറയാം തെല്ലും ശങ്കിക്കാതെ.
മാതാവും ബതസഹജാതയുമായ്
നിലനില്പകീട്ടിവരെ ഭരിക്കും
മേദിനി വഴിയും കർത്താവേ, സ്തുതി
യെപ്പോഴുമങ്ങേയ്ക്കുണ്ടാകട്ടെ!
സദ്ഫലജാലം, വർണ്ണമനോഹര
പുഷ്പാവലി പുല്ലുകളെന്നീവക
ഉത്പാദിപ്പിച്ചൊരു കുറവെന്യേ
പോറ്റീടുന്നവൾ ഞങ്ങളെയെല്ലാം.
സ്തുതികളുമാശിസ്സുകളും സ്തോത്രവു-
മർപ്പിക്കുക നാം നാഥനുമോദാൽ
അതിവിനയത്തോടുകൂടിച്ചെയ്യുക
സേവനമവിടുത്തേയ്ക്കു നിതാന്തം;
പാരമനീതികൾ യാതനയെല്ലാ-
മങ്ങേയോർത്തു സഹിച്ചനുദിനവും
വൈരികുലത്തിനു മാപ്പുകൊടുത്തൊരു
ഭക്തരിലൂടെ വീണ്ടും സ്തുതികൾ.
ശാന്തിയിലെന്നും നിലനില്ക്കുന്നവ-
രേറ്റമനുഗ്രഹപൂരിതരല്ലൊ
ശാശ്വതമകുടമവർക്കു മഹോന്നത-
നങ്ങയിൽ നിന്നു ലഭിക്കും നൂനം.
ഒരുവനുമൊഴികഴിവില്ലാതാരെയു-
മൊരുപോൽ പിടികൂടും പ്രിയ സോദരി
മരണം വഴിയും പരമസ്തുതികൾ
പരമപൂമാനങ്ങേയ്ക്കു വരട്ടെ!
മാരകപാപത്തോടേയവളുടെ
പിടിയിലമർന്നീടുന്നവർ ദുർഭഗർ,
പാരിൽ താവകതിരുവുള്ളംപോൽ
വർത്തിച്ചവരിതി സുഭഗന്മാരും
രണ്ടാമത്തെ മരണം മനുജനു
സ്വാഭാവിക, മതു വന്നെത്തുമ്പോ-
ളുണ്ടാകില്ലതിനവരുടെ മേലൊരു
ശക്തിയുമെന്നതു നിശ്ചയമത്രെ.
(മലയാളമനോരമ വാർഷികപ്പതിപ്പ് 1972)
