Vithakkaran

വിതക്കാരൻ


വിതയ്ക്കുന്നു വിതക്കാരൻ,

നല്ല വിത്തു ഭൂതലത്തിൽ

പതിക്കുന്നു പലേടത്തും, പതിരില്ലൊന്നും,

പുറമ്പോക്കിൽ ചെന്നു വീണ

വിത്തുമണിയപ്പോൾ തന്നെ

പറവകൾ കൊത്തിത്തിന്നു, ശേഷിച്ചില്ലൊന്നും,

പാറക്കെട്ടിൽ ചെന്നു വീണു,

നാമ്പു മേലോട്ടെടുത്തവ-

യ്ക്കേറെ മണ്ണു കിട്ടിയില്ല, വേരു പാകുവാൻ, 

സൂര്യനുദിച്ചുയർന്നപ്പോ-

ളവയെല്ലാം വാടി തെല്ലും

വേരിന്നാഴമില്ലായ്കയാലുണങ്ങിപ്പോയി.

മുൾപ്പടർപ്പിന്നുള്ളിൽ വീണു

മുളച്ചവ വളരാതെ-

യാപ്പടർപ്പിൽ ഞെരുക്കത്താൽ, നശിച്ചുപോയി. 

ഫലഭൂയിഷ്ഠമാം സ്ഥല-

ത്തെത്തിവീണു ശേഷിച്ചവ,

നലമൊടു തഴച്ചവ വളർന്നുയർന്നു.

കതിരിട്ടു വിളഞ്ഞൊരു

നൂറുമേനി വരെയതിൽ

വിതക്കാരൻ കൃതാർത്ഥതാഭരിതനായി

ശ്രവിക്കുവാൻ ചെവിയുള്ളോ-

നിവയെല്ലാം ശ്രവിക്കട്ടെ!

ശ്രവിച്ചാലുമെല്ലാവരും ഗ്രഹിക്കുകില്ല.

(കർമ്മലാരാമം, ഒക്ടോബർ, 1975)